പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: തലസ്ഥാനത്തെ ത്രീസ്റ്റാർ, ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ കോർപറേഷൻ ആരോഗ്യ വിഭാഗത്തിലെ ഉദ്യോഗസ്ഥർ വ്യാപക പരിശോധന നടത്തി. ഇവിടെനിന്നു പഴകിയ ഭക്ഷണസാധനങ്ങൾ ഉൾപ്പെടെ പിടിച്ചെടുത്തു.
കോർപറേഷൻ ആരോഗ്യവിഭാഗം ഒരേ സമയമാണ് പ്രമുഖ ഹോട്ടലുകളിൽ പരിശോധന നടത്തിയത്. ഫ്രീസറുകളിൽ നോണ് വെജ്, വെജ് ഫുഡുകൾ ഒരുമിച്ച് സൂക്ഷിച്ചിരുന്നുവെന്നും കൃത്യമായ താപനിലയില്ലാതെയാണു സാധനങ്ങൾ സൂക്ഷിച്ചിരുന്നതെന്നും പരിശോധനയിൽ കണ്ടെത്തി.
ആരോഗ്യ വിഭാഗത്തിലെ നൂറിൽപരം ഉദ്യോഗസ്ഥർ പതിനാല് സ്ക്വാഡുകളായാണ് ഇന്നലെ രാവിലെ മുതൽ ഹോട്ടലുകളിൽ പരിശോധന നടത്തിയത്. പിടിച്ചെടുത്ത ഭക്ഷണ സാധനങ്ങൾ വാഹനങ്ങളിൽ കയറ്റി കോർപറേഷൻ ഓഫീസിലേക്ക് കൊണ്ടുപോയി. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പഴകിയ ഭക്ഷണസാധനങ്ങൾ നശിപ്പിച്ചു.
നഗരത്തിലെ വൻകിട ഹോട്ടലുകൾ വൃത്തിഹീനമായ അവസ്ഥയിലാണ് പ്രവർത്തിക്കുന്നതെന്നു കാട്ടി നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് ഇന്നലെ രാവിലെ മുതൽ പരിശോധന നടത്താ ൻ തീരുമാനിച്ചത്. കോർപറേഷൻ ആരോഗ്യ വിഭാഗം നേരത്തെ തട്ടുകടകളിൽ പരിശോധന നടത്തുകയും നിരവധി തട്ടുകടകളുടെ പ്രവർത്തനം നിരോധിച്ചിരുന്നു. വലിയ ഹോ ട്ടലുകളിൽ പരിശോധന നടത്താതെ തട്ടുകടക്കാരെ മാത്രം ബുദ്ധിമുട്ടിക്കുന്നുവെന്ന് വിമർശനം ഉയർന്നിരുന്നു.
ഭക്ഷണത്തിനു തീവില
തിരുവനന്തപുരം: തലസ്ഥാനത്തെ ഹോട്ടലുകളിൽ ഭക്ഷണം കഴിക്കാൻ പോക്കറ്റ് വീർപ്പിക്കണം, തീ വിലയാണ് ഓരോ ദിവസവും ഹോട്ടലുകളിൽ ഭക്ഷണ സാധനങ്ങൾക്ക് ഈടാക്കുന്നത്.
ഇറാൻ- അമേരിക്ക യുദ്ധത്തിന്റെ പേരിൽ പാചകവാതക വിലവർധിപ്പിച്ചെന്ന കാരണം പറഞ്ഞാണ് ഭക്ഷണ സാധനങ്ങളുടെ വില ഗണ്യമായി വർധിപ്പിച്ചത്. എന്നാൽ ഓരോ ദിവസം കഴിയുംതോറും ചായ, ഇഡ്ഡലി, ചപ്പാത്തി, മസാലദോശ, നെയ്യ് റോസ്റ്റ്, വെജിറ്റബിൾ ബിരിയാണി, ഉൗണ്, മീൻ ഫ്രൈ, ചിക്കൻ ബിരിയാണി, മട്ടൻബിരിയാണി എന്നിവയുടെ വില വർധിച്ച് വരികയാണ്.
ചായക്ക് പന്ത്രണ്ട് മുതൽ പതിനെട്ട് രൂപവരെയും ഇഡ്ഡലിക്ക് 13 മുതൽ 17 രൂപവരെയും മസാല ദോശക്ക് 45 മുതൽ 65 രൂപവരെയും നെയ്യ് റോസ്റ്റിന് 65 മുതൽ 85 രൂപവരെയും ബിരിയാണിക്ക് 150 മുതൽ 275 രൂപവരെയും ഉൗണിന് 90 മുതൽ 120 രൂപവരെയുമാണ് ഓരോ ഹോട്ടലുകളിലും ഈടാക്കുന്നത്.
നേരത്തെ 10 രൂപയായിരുന്ന ചായ വലിയ വർധനവോടെ 15 രൂപയാക്കുകയായിരുന്നു. പാചകവാതക വില വർധനവിൽ കുറവ് വരുത്തിയെങ്കിലും ഹോട്ടലുടമകൾ വർധിപ്പിച്ച വിലയിൽ കുറവും വരുത്താതെ നിർബാധം കച്ചവടം തുടരുകയാണെന്ന് ഉപഭോക്താക്കൾ ആരോപിക്കുന്നു. നഗരത്തിലെ ഹോട്ടലുകളിൽ ഭക്ഷണസാധനങ്ങൾക്ക് വില ഏകീകരണം ഫലപ്രദമായി നടപ്പിലായിട്ടില്ല.
സാധാരണക്കാർക്ക് വിശപ്പടക്കണമെങ്കിൽ വലിയ വില നൽകേണ്ട സാഹചര്യത്തിലൂടെയാണ് ഓരോ ദിവസവും കടന്ന് പോകുന്നത്. വൈകുന്നേരത്തെ ചായതട്ടുകളിലും തട്ടുകടക ളിലും വലിയ വില ഈടാക്കാത്തതുകാരണം വിദ്യാർഥികളും യുവാക്കളും ഉൾപ്പെടെയുള്ളവർ ഇവിടെനിന്നാണു ഭക്ഷണം കഴിയ്ക്കുന്നത്.
Tags : Nattuvishesham DistrictNews DeepikaNews hotels