കരുവാരകുണ്ട്: കടുവാ സാന്നിധ്യം സ്ഥിരീകരിച്ചതോടെ കരുവാരകുണ്ട് മേഖലയിൽ സെൻസസ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർ ഭീതിയിൽ. കേരള എസ്റ്റേറ്റ് തുരുമ്പോട, പാന്തറ, സുൽത്താന എസ്റ്റേറ്റ്, കൽക്കുണ്ട്, മണലിയാംപാടം, കുണ്ടോട, ചേരി തുടങ്ങിയ മലയോരമേഖലയിൽ സെൻസസ് ഡ്യൂട്ടി ലഭിച്ച ഉദ്യോഗസ്ഥരാണ് ആശങ്കയിലായിരിക്കുന്നത്.
കഴിഞ്ഞ ദിവസം ടാപ്പിംഗ് തൊഴിലാളിയാണ് കടുവയെ നേരിൽ കണ്ടത്.
രാവിലെ ടാപ്പിംഗിന് പോയ ഇതരസംസ്ഥാന തൊഴിലാളി തലനാരിഴയ്ക്കാണ് കടുവയുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ടത്. കടുവയെ കണ്ട ജാർഖണ്ഡ് സ്വദേശിയായ യുവാവ് ബഹളം വച്ചതോടെ മറ്റുള്ളവരും സ്ഥലത്തെത്തി കടുവയെ ഓടിക്കുകയായിരുന്നു.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. മുമ്പും പ്രദേശത്തുനിന്ന് കടുവയെ നേരിൽ കാണുകയും ചെയ്തിട്ടുണ്ട്.
തൊട്ടടുത്ത പ്രദേശമായ അടക്കാക്കുണ്ടിൽ യുവാവിനെ കടുവ വകവരുത്തുകയും ചെയ്തിരുന്നു. കേരള എസ്റ്റേറ്റിൽനിന്നാണ് പിന്നീട് കടുവ കെണിയിൽ അകപ്പെട്ടത്. ഈ പ്രദേശത്തുതന്നെയാണ് വീണ്ടും കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരിക്കുന്നത്.
കടുവയുടെ സാന്നിധ്യത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ചശേഷം മാത്രം സെൻസസ് ഡ്യൂട്ടി നടത്തിയാൽ മതി എന്നായിരുന്നു തീരുമാനം. എന്നാൽ നിശ്ചിത ദിവസത്തിനുള്ളിൽ ജോലി പൂർത്തീകരിക്കേണ്ടതിനാൽ എന്ത് ചെയ്യുമെന്നറിയാതെ വിഷമിക്കുകയാണ് ഉദ്യോഗസ്ഥർ. സെൻസസ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർക്ക് മതിയായ സുരക്ഷ ഉറപ്പുവരുത്തുകയും ഇതിനായി പ്രത്യേകം പരിശീലനം ലഭിച്ച വനംവകുപ്പ് ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നുമാണ് ആവശ്യം.
Tags : Local News Nattuvishesham Malappuram