എഴുമാന്തുരത്തിലെ ക്യാമ്പിലേക്ക് പഞ്ചായത്ത് പ്രസിഡന്റ് റോയി ജോര്‍ജിന്റെ നേതൃത്വത്തിൽ ഭക്ഷണസാധങ്ങളുമായി പോകുന്നു.
കടുത്തുരുത്തി: കനത്ത മഴയും കിഴക്കന്‍ വെള്ളത്തിന്റെ വരവും പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ വെള്ളത്തില്‍. ശക്തമായി തുടരുന്ന മഴയില്‍ പ്രദേശത്തെ തോടുകളെല്ലാം കര കവിഞ്ഞൊഴുകുകയാണ്. പ്രധാന റോഡുകള്‍ ഉള്‍പ്പെടെ കടുത്തുരുത്തി, കല്ലറ, മാഞ്ഞൂര്‍, ഞീഴൂര്‍, മുളക്കുളം മേഖലകളിലെ പല റോഡുകളും വെള്ളത്തിലായതോടെ യാത്രാദുരിതവും ജനങ്ങള്‍ക്ക് ബുന്ധിമുട്ടുണ്ടാക്കുന്നു. മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ടെങ്കിലും പൂര്‍ണമായും നില്‍ക്കാത്തത് വെള്ളപൊക്ക ഭീഷിണി തുടരുകയാണ്.
ഈ വര്‍ഷത്തെ ആദ്യത്തെ വെള്ളപ്പൊക്കമാണ് നാട്ടിലുണ്ടായിരിക്കുന്നത്. നൂറുകണക്കിന് വീടുകള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. റോഡുകള്‍ പലതും വെള്ളത്തിലായതോടെ പല റോഡുകളിലും വാഹന ഗതാഗതം പൂര്‍ണമായും തടസപ്പെട്ടിരിക്കുകയാണ്. ഗ്രാമീണ റോഡുകള്‍ പലതും വെള്ളത്തിലായതോടെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലേക്കുള്ള യാത്ര ദുരിതമായി.
കടുത്തുരുത്തി-ആപ്പുഴ തീരദേശ റോഡ് പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. ആയാംകുടി-ആപ്പാഞ്ചിറ റോഡ് മുക്കം ഭാഗത്ത് വെള്ളത്തില്‍ മൂടി. കുറുപ്പന്തറ-കല്ലറ റോഡില്‍ കടവിലും വെള്ളം കയറി. കല്ലറ മുണ്ടാര്‍ പ്രദേശങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. ആപ്പുഴ, എരുമത്തുരുത്ത്, വെള്ളാശേരി, മാന്നാര്‍ മുക്കം, എഴുമാന്തുരുത്ത് എന്നിവിടങ്ങളെല്ലാം വെള്ളത്തിലാണ്. മാഞ്ഞൂര്‍ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളും വെള്ളപ്പൊക്ക ഭീഷിണിയിലാണ്. മാഞ്ഞൂര്‍ സൗത്ത്, മേമ്മുറി, വാതപ്പള്ളില്‍, കണ്ടാറ്റുപാടം, ചാമക്കാല, ചിറപ്പാടം എന്നിവിടങ്ങളിലെ വീടുകളാണ് വെള്ളപ്പൊക്ക ഭീഷണി നേരിടുന്നത്. കോതനല്ലൂര്‍ കുഴിയാഞ്ചാല്‍ തോട് നിറഞ്ഞൊഴുകുകയാണ്. കടുത്തുരുത്തി വലിയതോട്, ചുള്ളിത്തോട് എന്നീ തോടുകളെല്ലാം കര കവിഞ്ഞൊഴുകുകയാണ്.
തോടുകള്‍ കര കവിഞ്ഞൊഴുകിയതോടെ കടുത്തുരുത്തി, കല്ലറ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. നിരവധി വീടുകളില്‍ വെള്ളം കയറി. കടുത്തുരുത്തി പഞ്ചായത്തിലെ എരുമത്തുരുത്തിലും, വെള്ളാശേരി പാടശേഖത്തിന് സമീപമുള്ള വീടുകളിലും മുണ്ടാറിലുമെല്ലാം വീടുകളില്‍ വെള്ളം കയറി. കടുത്തുരുത്തി മേഖലയില്‍ അറുപതോളം വീടുകളാണ് വെള്ളപ്പൊക്ക ഭീഷണി നേരിടുന്നത്. കടുത്തുരുത്തി ചുള്ളിത്തോട്, വലിയതോട് എന്നിവ കരകവിഞ്ഞൊഴുകിയതിനെത്തുടര്‍ന്നാണ് വീടുകളില്‍ വെള്ളം കയറിയത്. പലരും വീട്ടുപകരണങ്ങള്‍ വീടുകള്‍ക്കുള്ളില്‍ തന്നെ ഉയര്‍ത്തി വച്ചിരിക്കുകയാണ്. മുട്ടോളം വെള്ളമുണ്ട് ചില വീടുകള്‍ക്കുള്ളില്‍. വെള്ളം താഴേക്ക് വ്യാപിക്കുന്നതിനാല്‍ പടിഞ്ഞാറന്‍ പ്രദേശങ്ങളിലുള്ളവര്‍ ആശങ്കയിലാണ്.
കല്ലറ പഞ്ചായത്തിലെ മുണ്ടാറിലും നിരവധി വീടുകളില്‍ വെള്ളം കയറി, പല വീടുകളുടെയും മുറ്റത്ത് വെള്ളക്കെട്ടാണ്. ഇവിടെ 100 ഓളം വീടുകള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. മുണ്ടാര്‍ പ്രദേശത്തേക്ക് എത്തുന്നതിനും ഇവിടെയുള്ളവര്‍ ബുദ്ധിമുട്ടുകയാണ്.
വളര്‍ത്തുമൃഗങ്ങള്‍, കോഴി, താറാവ് എന്നിവയെല്ലാം ഇനിയും ജലനിരപ്പ് ഉയര്‍ന്നതിനാല്‍ എവിടെ സംരക്ഷിക്കുമെന്ന ആശങ്കയിലാണ് ഇവിടുത്തുകാര്‍.
കല്ലറ പഞ്ചായത്തിലെ ഉദയന്തറ, മണിയൻതുരുത്ത്, മുണ്ടാര്‍ പ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറി. പതിനൊന്നാം വാര്‍ഡില്‍പ്പെട്ട പ്രദേശങ്ങളിലെ നിരവധി വീടുകളിലാണ് വെള്ളം കയറിയത്. വീടിനകത്തുവരെ വെള്ളം നിറഞ്ഞ സ്ഥിതിയാണ്. വളര്‍ത്തുമൃഗങ്ങളും കൃഷിയുമെല്ലാമുള്ളതുകൊണ്ട് പലരും വീട്ടില്‍നിന്ന് മാറി താമസിക്കാന്‍ തയാറയില്ല. മണിയന്തുരുത്ത് -മണിയാപറമ്പ് തോട് നിറഞ്ഞാണ് വീടുകളില്‍ വെള്ളം കയറിയത്. കിഴക്കന്‍ വെള്ളത്തിന്റെ വരവ് നിലച്ചില്ലെങ്കില്‍ ഇവിടുത്തെ കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റേണ്ടിവരും. മുണ്ടാറിലെ അമ്പതോളം വീടുകളില്‍
വെള്ളം കയറി. എഴുമാംകായലില്നിന്നും കരിയാറില്നിന്നുമാണ് ഇവിടേക്ക് വെള്ളം കയറുന്നത്. പാറേല്‍ കോളിനിയിലും പരിസരത്തുമെല്ലാം വെള്ളം കയറിയിട്ടുണ്ട്.
താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായി
തോടുകളിലൂടെ ഒഴുകിയെത്തുന്ന വെള്ളം താഴോട്ട് വ്യാപിച്ചു തുടങ്ങിയതോടെ കല്ലറ മുണ്ടാറിലും കടുത്തുരുത്തിയുടെ പടിഞ്ഞാറന്‍ മേഖലകളിലെയും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായി. കരിയാറിലും കെവി കനാലിലും എഴുമാംകായലിലും ഇടത്തോടുകളിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. മഴയ്ക്കൊപ്പം കിഴക്കന്‍ വെള്ളത്തിന്റെ വരവ് ശക്തമായതാണ് പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയരാന്‍ കാരണമായത്. പല വീടുകളുടെയും മുറ്റത്ത് വെള്ളം കയറിയിട്ടുണ്ട്.
മഴ കനത്തതോടെ കല്ലറ പഞ്ചായത്തിലെ മുണ്ടാര്‍ മേഖലയിലും കടുത്തുരുത്തി പഞ്ചായത്തിലെ പടിഞ്ഞാറന്‍ മേഖലയായ എഴുമാന്തുരുത്തിലും വെള്ളപ്പൊക്കമുണ്ടായിരുന്നു. ശക്തമായ മഴയെയും വെള്ളപ്പൊക്കത്തെയും തുടര്‍ന്ന് കല്ലറ പഞ്ചായത്തിലെയും കടുത്തുരുത്തിയുടെ പടിഞ്ഞാറന്‍ മേഖലയിലെയും താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലെല്ലാം വെള്ളം കയറി. കല്ലറ പഞ്ചായത്തിലെ ഒന്ന്, രണ്ട് വാര്‍ഡുകളിലായി സ്ഥിതി ചെയ്യുന്ന മുണ്ടാര്‍ മേഖലയില്‍ നിരവധി വീടുകളില്‍ വെള്ളംകയറി.
പലരും ബന്ധുവീടുകളിലേക്കും വാടക വീടുകളിലേക്കും താമസം മാറ്റി. വളര്‍ത്തുമൃഗങ്ങളും മറ്റുമുള്ളതിനാല്‍ ചിലര്‍ ഇപ്പോഴും വീടുകളില്‍തന്നെ കഴിയുകയാണ്. മഴയുടെ ശക്തി കുറഞ്ഞതോടെ കിഴക്കന്‍ വെള്ളത്തിന്റെ വരവ് കുറഞ്ഞെങ്കിലും താഴോട്ട് വെള്ളം വ്യാപിക്കുന്നതിനാല്‍ കൂടുതല്‍ വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. മുണ്ടാറിന് നടുവിലൂടെ പോകുന്ന കല്ലുപുര-വാക്കേത്തറ റോഡ് വെള്ളം കയറി മുങ്ങി. ഇതുവഴി വലിയ വാഹനങ്ങള്‍ക്ക് മാത്രമേ കടന്നു പോകാനാകൂ.
ചെറിയ റോഡുകളും വെള്ളത്തിനടിയിലായി. തോണിയാത്ര മാത്രമാണ് മുണ്ടാറിലെ ഭൂരിപക്ഷം ആളുകള്‍ക്കും പുറംലോകവുമായി ബന്ധപ്പെടാനുള്ള ഏകമാര്‍ഗം. കഴിഞ്ഞ ദിവസത്തെക്കാളും പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയരുകയാണെന്ന് കല്ലറ പ്രദേശത്തെ ആളുകള്‍ പറയുന്നു. കിഴക്കന്‍ വെള്ളത്തിന്റെ വരവ് നിന്നില്ലെങ്കില്‍ പ്രതിസന്ധി രൂക്ഷമാകുമെന്നും ഇവര്‍ പറയുന്നു.
കടുത്തുരുത്തി പഞ്ചായത്തിന്റെ പടിഞ്ഞാറന്‍ മേഖലയായ എഴുമാന്തുരുത്ത്, മുക്കം, ആപ്പാഞ്ചിറ, കാന്താരിക്കടവ് പ്രദേശങ്ങളിലെ വീടുകളിലും വെള്ളം കയറിയ നിലയിലാണ്.