ചോണാട് റോഡിൽ വെള്ളം കയറിയപ്പോൾ
കോഴിക്കോട്: ജില്ലയില്‍ രണ്ടുദിവസമായി തുടരുന്ന കനത്തമഴയില്‍ വിവിധ ഇടങ്ങളില്‍ നാശനഷ്ടം. മലയോരത്തുള്‍പ്പെടെ ശക്തമായ മഴ തുടരുകയാണ്. ജില്ലയിൽ ഖനന പ്രവർത്തനങ്ങൾക്ക് വിലക്കേർപ്പെടുത്തി. വെള്ളച്ചാട്ടങ്ങൾ, നദീതീരങ്ങൾ, ബീച്ചുകൾ അടക്കം എല്ലാ ജലാശയങ്ങളിലേക്കുള്ള പ്രവേശനവും നിരോധിച്ചു.
ഉരുൾ പൊട്ടൽ സാധ്യത സ്ഥലങ്ങളിലേക്കും ചുരം മേഖലകളിലേക്ക് അടിയന്തരമല്ലാത്ത യാത്രകൾ ഒഴിവാക്കാനും ജില്ലാ കളക്ടർ നിർദേശം നൽകി.ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ക്വാറികളുടെ പ്രവര്‍ത്തനം, മണ്ണെടുക്കല്‍, ഖനനം, കിണര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, മണലെടുക്കല്‍ എന്നിവ വിലക്കിയാണ് ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടറുടെ ഉത്തരവ്.
കേന്ദ്ര കാലാവസ്ഥാ വകുപ്പ് തുടര്‍ച്ചയായ നാല് ദിവസം ഗ്രീന്‍ അലര്‍ട്ട് പ്രഖ്യാപിക്കുന്നത് വരെയാണ് വിലക്ക്. ദുരന്ത നിവാരണ നിയമം 2005ലെ സെക്ഷന്‍ 26, 30 അടിസ്ഥാനത്തിലാണ് നടപടി.
ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ സ്കൂളുകള്‍, മദ്രസകള്‍, ട്യൂഷന് സെന്ററുകള്‍, പ്രൊഫഷണല്‍ കോളജുകള്‍, അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. സര്‍വകലാശാല പരീക്ഷകള്‍, പിഎസ്്സി പരീക്ഷകള്‍ എന്നിവ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം നടക്കും. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് അവധി ബാധകമല്ല.
കാപ്പാട് കടൽക്ഷോഭം
കാപ്പാട്: കടൽ ക്ഷോഭം രൂക്ഷമായി.കാപ്പാട് -തൂവപ്പാറ- കൊയിലാണ്ടി ഹാര്‍ബര്‍ റോഡ് വീണ്ടും കടലെടുത്ത് തുടങ്ങി. എഴുകുടിക്കല്ക്ഷേത്രം മുതല്‍ തുവ്വപ്പാറ വരെയുള്ള ഭാഗങ്ങള്‍ റോഡിൽ നിറയെ കുഴികളാണ്. ഇരുചക്രവാഹനങ്ങള്‍ ഇതിലൂടെ സാഹസികമായാണ് കടന്നുപോകുന്നത്.
കാപ്പാട്-തുവപ്പാറ ഭാഗങ്ങളില്‍ കടല്‍ക്ഷോഭവും റോഡ് കടലെടുക്കുന്നതും മഴക്കാലത്ത് പതിവാണ്. ഇതിന് ശാശ്വതമായ പരിഹാരം വേണമെന്ന ആവശ്യം കാലങ്ങളായി പ്രദേശവാസികള്‍ ഉയര്‍ത്തുന്നുമുണ്ട്. കടലിനോട് ചേര്‍ന്ന കോണ്‍ക്രീറ്റ് ഭിത്തികള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. കടല്‍ക്ഷോഭം തടയാനിട്ട കരിങ്കല്ലുകളും കടലിലേക്ക് പതിച്ചു നിലയിലാണ്.
ഓനിപ്പുഴ പാതയോരം തകർന്നു
പെരുവണ്ണാമൂഴി: ഇന്നലെ ഉച്ചക്കുണ്ടായ കനത്ത മഴയിൽ ഓനി പുഴയോരം തകർന്ന് വീണ് പെരുവണ്ണാമൂഴി വട്ടക്കയം ചെങ്കോട്ടക്കൊലി മുതുകാട് റോഡ് അപകട ഭീഷണിയിൽ. നിരവധി വാഹനങ്ങളും കുട്ടികൾ അടക്കമുള്ളനൂറുകണക്കിനു ആളുകളും നിത്യേന യാത്ര ചെയ്യുന്ന പാതയാണിത്. ചക്കിട്ടപാറ പഞ്ചായത്തിന്റെ അധീനതയിൽ പെട്ട റോഡിന്റെ കുമ്പളാനിക്കൽ പടിപുഴ ഭാഗമാണ് ഇടിഞ്ഞത് . റിബണും കയറും സ്ഥാപിച്ച് നാട്ടുകാർ ഇവിടെ അപായ സൂചന നൽകിയിട്ടുണ്ട്.
ഓരം ഇനിയും ഇടിയാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. നിയന്ത്രിത രീതിയിൽ ചെറു വാഹനങ്ങൾ കടത്തി വിടുന്നുണ്ടങ്കിലും വലിയ വാഹനങ്ങളുടെ ഓട്ടം റോഡിന് കൂടുതൽ വിനയാകും. വന്യമൃഗ പ്രതിരോധത്തിനായി സ്ഥാപിച്ച തൂക്കു വേലി കടന്നു പോകുന്നതും ഈ പുഴയോരത്തു കൂടിയാണ്.ഇതിന്റെ പ്രവർത്തനം തകരാറിലാവുമെന്ന ആശങ്കയുമുയരുന്നുണ്ട്. തകർന്ന ഓര ഭാഗം അടിയന്തിരമായി നന്നാക്കി റോഡ് സംരംക്ഷിക്കണമെന്ന് പെരുവണ്ണാമൂഴിയിലെ ഓട്ടോ കോർഡിനേഷൻ അംഗങ്ങൾ ആവശ്യപ്പെട്ടു.
സ്കൂളിന്റെ സംരക്ഷണഭിത്തി തകർന്നു
കട്ടിപ്പാറ : ശക്തമായ മഴയെ തുടർന്ന് കട്ടിപ്പാറ പഞ്ചായത്തിലെ ചമൽ ജിഎൽപി. സ്കൂളിന്റെ സംരക്ഷണ ഭിത്തി തകർന്നു. ഏകദേശം ആറ് മീറ്ററോളം നീളത്തിലുള്ള ഭാഗമാണ് ഇടിഞ്ഞുവീണത്. ഇതോടെ സ്കൂൾ പ സുരക്ഷ തന്നെ ആശങ്കയിലായിരിക്കുകയാണ്.മതിൽ തകർന്നതിനെ തുടർന്ന് സ്കൂളിലെ കഞ്ഞിപ്പുരയും പ്രധാന അക്കാദമിക് കെട്ടിടവും അപകടഭീഷണിയിലാണ്.
മഴ ശക്തമായാൽ കൂടുതൽ മണ്ണിടിച്ചിൽ ഉണ്ടാകാനും സ്കൂൾ കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാനുമുള്ള സാധ്യതയുണ്ട്. തുറന്ന് പ്രവർത്തിക്കുന്ന ദിവസങ്ങളിൽ അപകടസാധ്യത വർധിക്കുമെന്നതിനാൽ അടിയന്തര ഇടപെടൽ അനിവാര്യമാണെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
സംരക്ഷണ ഭിത്തി താൽക്കാലികമായി അറ്റകുറ്റപ്പണി നടത്തി പ്രശ്നം പരിഹരിക്കുന്നതിന് പകരം, വിദഗ്ധ പരിശോധന നടത്തി ശാസ്ത്രീയവും ശാശ്വതവുമായ സംരക്ഷണഭിത്തി നിർമ്മിക്കണമെന്നാണ് പ്രദേശവാസികളുടെയും രക്ഷിതാക്കളുടെയും ആവശ്യം. കൂടാതെ മഴക്കാലം കണക്കിലെടുത്ത് സ്കൂൾ പരിസരത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികളും ബന്ധപ്പെട്ട വകുപ്പുകൾ ഉടൻസ്വീകരിക്കണം
മലയോര മേഖലയെ വിറപ്പിച്ച് ചുഴലിക്കാറ്റ്
നാദാപുരം:ചെക്യാട് വളയം പഞ്ചായത്തുകളുടെ മലയോര മേഖലയെ വിറപ്പിച്ച് ചുഴലിക്കാറ്റ്.കാലി കൊളുമ്പ് ,എളമ്പ മലയോരത്താണ് കാറ്റ് വീശിയത്. വീടുകൾ തകരുകയും വ്യാപക കൃഷി നാശമുണ്ടാവുകയും ചെയ്തു. മരങ്ങൾ കടപുഴകി വീടുകൾക്ക് മുകളിൽ വീഴുകയും വീടുകളുടെ മേൽക്കൂര ഉൾപ്പടെ പാറിപ്പോവുകയും ചെയ്തു.
പ്രദേശത്തെ വീടുകളിലുളള കുടുംബങ്ങൾ തല നാരിഴക്കാണ് രക്ഷപെട്ടത്. ഓട് മേഞ്ഞ വീടുകൾക്ക് മുകളിൽ മരം വീണു.തെങ്ങ്, വാഴ,തേക്ക് മരങ്ങൾ ഉള്‍പ്പെടെ കട പുഴകി നാല് വീടുകൾക്ക് നാശമുണ്ടായി.ചെക്യാട് നാലാം വാർഡിലെ എളമ്പയിൽ വി.പി. ബാബുവിന്റെ വീടിന്റെ മേൽക്കൂര കാറ്റിൽ പാറിപ്പോയി. കല്ലുകൾ വീടിന്റെ നടുത്തളത്തിൽ വിണു. കുട്ടികൾ ഉള്‍പ്പെടെയുള്ളവർ മറ്റൊരു മുറിയിൽ കിടന്നതിനാൽ അപകടം ഒഴിവായി.എളമ്പയിൽ ദാമോധരന്റെ വീടിന് മുകളിലേക്ക് തേക്ക് മരം കടപുഴകി വീണു.എളമ്പയിൽ സുഭാഷിന്റെ റബ്ബർ മരങ്ങൾ പൊട്ടി വൈദ്യുതി ലൈനിൽ വീണ് ഗതാഗതം തടസപ്പെട്ടു.
പീടികയുള്ള പറമ്പത്ത് അനിതയുടെ കൃഷിയിടത്തിലെ ഇരുപതോളം വാഴകൾ കാറ്റിൽ നിലംപൊത്തി. ജാതിക്കുനി മനോജന്റെ 18 വാഴകളും തെങ്ങിൻ തൈകളും, കവുങ്ങും ഉൾപ്പടെ കാറ്റിൽ വീണു. എളമ്പയിൽ ചന്ദ്രന്റെ വീടിന് മുകളിൽ മരം വീണ് നാശമുണ്ടായി.എളമ്പയിൽ നാണുവിന്റെ വീടിന്റെ മേൽക്കൂരയിലെ ഓടുകൾ കാറ്റിൽ പാറിപ്പോയി. എളമ്പയിൽ സുനിയുടെ വീടിന് മുകളിൽ മരം വീണ് നാശനഷടം സംഭവിച്ചു.നാശനഷ്ടം സംഭവിച്ച പ്രദേശങ്ങൾ തൂണേരി ബ്ലോക്ക് പ്രസിഡന്റ് കെ.പി.പ്രദീഷ്, ചെക്യാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വസന്ത കരിന്ത്രയിൽ, വാർഡ് മെമ്പർ കെ.പി.കുമാരൻ തുടങ്ങിയവർ മേഖലയിൽ എത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
ഇരുവഴിഞ്ഞിപ്പുഴ; ജലനിരപ്പ് ഉയര്‍ന്നു
മുക്കം: മലയോര മേഖലയിൽ ഇരുവഴിഞ്ഞിപ്പുഴയിൽ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. പുഴയോരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. നോർത്ത്കാരശ്ശേരി ചോണാട് റോഡിൽ വെള്ളം കയറി. ഇതേതുടർന്ന് ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. കക്കാട് തലക്കുളം, സർക്കാർ പറമ്പ് റോഡ് വെള്ളത്തിനടിയിലായി.
പൊതുകിണർ ഇടിഞ്ഞുതാഴ്ന്നു
കാരശേരി: കഴിഞ്ഞ ദിവസങ്ങളിലായി പെയ്യുന്ന ശക്തമായ മഴയെത്തുടർന്ന് കാരശ്ശേരി പഞ്ചായത്തിലെ പൊതുകിണർ ഇടിഞ്ഞുതാഴ്ന്നു. കാരശ്ശേരി - കറുത്തപറമ്പ് റോഡിൽ ആയുർവേദ ആശുപത്രിക്ക് സമീപമുള്ള വലിയ കിണറാണ് ചൊവ്വാഴ്ച രാത്രിയോടെ പൂർണ്ണമായും ഇടിഞ്ഞുപോയത്. 70 വർഷത്തോളം പഴക്കമുള്ള ഈ കിണർ പ്രദേശത്തെ നിരവധി കുടുംബങ്ങളുടെ പ്രധാന കുടിവെള്ള സ്രോതസ്സായിരുന്നു.
Tags : Local News Nattuvishesham Kozhikode