ഓട്ടപ്പാലത്ത് കാട്ടാനക്കൂട്ടം വാഴക്കൃഷി നശിപ്പിച്ചത് പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോയുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധികൾ സന്ദർശിക്കുന്നു.
കൂരാച്ചുണ്ട്: കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി വാഴകൃഷി നശിപ്പിച്ചു.പഞ്ചായത്ത് നാലാം വാർഡ് ഓട്ടപ്പാലം മേഖലയിലാണ് കഴിഞ്ഞ ദിവസം രാത്രി കാട്ടാനക്കൂട്ടമിറങ്ങി കൃഷിനശിപ്പിച്ചത്.ഈ മേഖലയിലെ കർഷകരായ സജി തയ്യുള്ളതിൽ, ബേബി ഓലിക്കൽ, മൊയ്തു കരേച്ചാലിൽ എന്നിവരുടെ അമ്പതോളം വാഴകളാണ് കാട്ടാനകൾ നശിപ്പിച്ചത്.
മാസങ്ങൾക്ക് മുമ്പ് നിരവധി കർഷകരുടെ കൃഷി നശിപ്പിച്ചതിനെ തുടർന്ന് വനം വകുപ്പ് പ്രദേശത്തുള്ള ഡാം റിസർവോയറിലും കരയിലും പട്രോളിംഗ് നടത്തിയതോടെ കാട്ടാന ശല്യം കുറഞ്ഞിരുന്നു.
എന്നാൽ പിന്നീട് പട്രോളിംഗ് നിർത്തിയതോടെയാണ് കാട്ടാനയുടെ കടന്നാക്രമണം വീണ്ടും തുടങ്ങിയത്. കാട്ടാനകളെ പ്രതിരോധിക്കാൻ മേഖലയിൽ വനം വകുപ്പ് സോളാർ തൂക്കുവേലി പദ്ധതി നടപ്പാക്കുമെന്ന് പറഞ്ഞത് വൈകുകയാണ്.ഇത് കർഷകർക്ക് ആശങ്ക വർധിപ്പിക്കുന്നുണ്ട്. പദ്ധതി നടപ്പിലാക്കാൻ സത്വര നടപടി വേണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.
പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ, വൈസ് പ്രസിഡന്റ് ബിജു കടലാശേരി, സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ ചെറിയാൻ ജോസഫ് അറയ്ക്കൽ, ഡാർളി അബ്രാഹം പുല്ലംകുന്നേൽ, മെമ്പർമാരായ ബിന്ദു കുര്യൻ ആനിക്കാട്ട്, പ്രബീഷ് തളിയോത്ത്, ആൻസമ്മ എൻ.ജെ, പഞ്ചായത്ത് സെക്രട്ടറി യാദവ് വിൽസൻ എന്നിവർ സ്ഥലം സന്ദർശിച്ചു.
Tags : District News Nattuvishesham elephants destroys banana