മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു.
പരിയാരം: സഹകരണ മേഖലയിൽ നിന്ന് പരിയാരം മെഡിക്കൽ കോളജിനെ സർക്കാർ ഏറ്റെടുത്ത് കണ്ണൂർ ഗവ. മെഡിക്കൽ കോളജാക്കി മാറ്റിയപ്പോൾ ജീവനക്കാരുടെ ശന്പളം ഉൾപ്പടെയുള്ള കാര്യങ്ങളിലെ അപാകതകൾ പരിഹരിക്കുമെന്ന് മന്ത്രി കെ. മുരളീധരൻ. ഇതിനായി വിദഗ്ധര്‍ അടങ്ങുന്ന ഉന്നതതല സമിതിക്ക് സര്‍ക്കാര്‍ രൂപം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ജീവനക്കാരുടെ പ്രതിനിധികളോടാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. 1960കളിലെ സ്റ്റാഫ് പാറ്റേണാണ് ആരോഗ്യവകുപ്പില്‍ നിലവിലും തുടരുന്നത് ഇത് പരിഷ്കരിക്കാനും ആവശ്യമായ മാറ്റങ്ങൾ വരുത്താനും നടപടികളുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ ഏറ്റെടുത്ത ശേഷം തസ്തികയുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ ഓപ്ഷന് നല്‍കിയപ്പോഴുണ്ടായ പിഴവുകള്‍ പരിഹരിക്കുന്നതിന് റീഓപ്ഷന് അവസരം നല്‍കും. വിവിധ ചികിത്സാ വകുപ്പുകളില്‍ ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ നിയമിക്കുന്നതിന് മുഖ്യമന്ത്രി തന്നെ നിര്‍ദേശം നൽകിയിട്ടുണ്ട്.
മെഡിക്കൽ കോളജിൽ ഡെന്റല്‍, നഴ്സിംഗ് വിഭാഗങ്ങള്‍ക്ക് പ്രത്യേക പ്രിന്‍സിപ്പല്‍ തസ്തികകള്‍ അനുവദിക്കും. നഴ്സിംഗ് വിദ്യാര്‍ഥികള്‍ക്ക് പുതിയ ഹോസ്റ്റല്‍ കെട്ടിടം പണിയുന്നതിനും വേനല്‍ക്കാലത്തെ ജലക്ഷാമം പരിഹരിക്കുന്നതിനും നടപടികള്‍ സ്വീകരിക്കും.
മെഡിക്കല്‍ കോളജിലെ വിവിധ വകുപ്പുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുവെന്നത് ശുഭകരമായ കാര്യമാണ്. നിലവില്‍ കാര്യക്ഷമമായി ജോലി ചെയ്യുന്ന ശുചീകരണ തൊഴിലാളികളെ ജോലിയില്‍ തുടരാന്‍ അനുവദിക്കും.
ആശുപത്രിയില്‍ നിന്ന് സൗജന്യമായി നല്‍കേണ്ട മരുന്നുകള്‍ ലഭ്യമാക്കുന്ന കാര്യത്തില്‍ ഒരു തടസവും ഉണ്ടാകാന്‍ പാടില്ല. ഇക്കാര്യത്തിൽ നല്ല ഇടപെടല്‍ സര്‍ക്കാര്‍ നടത്തി വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. മന്ത്രി വിളിച്ചു ചേർത്ത യോഗം മെഡിക്കൽ കോളജിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തി. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. കെ.വി. വിശ്വനാഥന് അധ്യക്ഷത വഹിച്ചു.