കരിമ്പൻ: കർഷകർ സംഘടിതരായില്ലെങ്കിൽ സമൂഹത്തിൽനിന്നു പുറന്തള്ളപ്പെടുമെന്ന് ഇടുക്കി ബിഷപ് മാർ ജോൺ നെല്ലിക്കുന്നേൽ. ഇൻഫാമിന്റെ നേതൃത്വത്തിൽ നടന്ന ലോക പരിസ്ഥി ദിനാചരണം പൊടിമറ്റത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കർഷകർ അസംഘടിതരായതിനാൽ അവരുടെ ആവശ്യങ്ങൾ ഭരണകൂടം അവഗണിക്കുന്നത് പതിവാണ്.
ഈ അവഗണന മൂലം ഹൈറേഞ്ചിൽ നിന്നും ആളുകൾ കൃഷിയും സ്ഥലവും ഉപേക്ഷിച്ചുപോകുന്നുവെന്നത് യാഥാർഥ്യമാണ്. ഹൈറേഞ്ചിലെ പട്ടയപ്രശ്നങ്ങൾക്കും നിർമാണ നിരോധനത്തിനും ശാശ്വതമായ പരിഹാരം കണ്ടെത്താൻ സർക്കാർ തയാറാകണം.
വാഗ്ദാനങ്ങൾ തെരഞ്ഞെടുപ്പുകൾക്കു തൊട്ടുമുമ്പ് നൽകുന്നത് ജനങ്ങളെ തെറ്റിധരിപ്പിക്കാൻ മാത്രമായി മാറുന്നു. ഭൂപ്രശ്നങ്ങൾ പരിഹരിക്കാൻ മുൻ സർക്കാർ നടത്തിയ നിയമ ഭേദഗതി ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുകയാണ്. ഇത്തരം സാഹചര്യത്തിൽ ഇൻഫാമിനോടു സഹകരിച്ച് കർഷകരുടെ ആവശ്യങ്ങൾ നേടിയെടുക്കാനുള്ള ശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
താമരശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ അധ്യക്ഷത വഹിച്ചു. ഇടുക്കി രൂപതയിൽ നിന്ന് ആയിരത്തോളം അംഗങ്ങൾ ഇൻഫാമിൽ അംഗത്വം സ്വീകരിച്ചു. ഇൻഫാം ദേശീയ ജനറൽ സെക്രട്ടറി ഫാ.ജോസഫ് കാവനാടി അംഗത്വ വിതരണം നടത്തി. രൂപതയ്ക്കു വേണ്ടി ഫാ. ജോൺ കലൂർ അംഗത്വ കാർഡുകൾ ഏറ്റുവാങ്ങി. ഇൻഫാം ദേശീയ ചെയർമാർ ഫാ. തോമസ് മറ്റമുണ്ടയിൽ, കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ ഫാ. ബോബി മണ്ണംപ്ലാക്കൽ എന്നിവർ പ്രസംഗിച്ചു.
Tags : nattu vishesham farmers are not organized