രാമങ്കരി: കൈനകരി തോട്ടുവാത്തല സർവീസ് സഹകരണ ബാങ്കിലെ സാന്പത്തികത്തട്ടിപ്പും ക്രമക്കേടും ശരിവച്ച് അന്വേഷണ റിപ്പോർട്ട്. ബാങ്ക് ഭരണസമിതിയിലെ ചിലരും സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്നവരും ചേർന്ന് പണം അപഹരിക്കുകയും കർഷകർക്കുള്ള സബ്സിഡി തട്ടിയെടുക്കുകയും ചെയ്തതായാണ് കണ്ടെത്തിയിരിക്കുന്നത്.
രേഖകളിൽ കൃത്രിമം കാട്ടിയതായും തെളിഞ്ഞു. വർഷങ്ങളായി സിപിഎം നിയന്ത്രണത്തിലുള്ളതാണ് കൈനകരി സഹകരണ ബാങ്ക്. ക്രമക്കേടും പണാപഹരണവും മൂലം 13,68,582 രൂപയുടെ നഷ്ടമാണ് ബാങ്കിനുണ്ടായതെന്നാണ് സഹകരണ വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്. വിവിധ കാലങ്ങളിൽ ബാങ്ക് സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്ന സുരേഷ്കുമാർ, സുധിമോൻ ഗോപാലകൃഷ്ണപ്പണിക്കർ എന്നിവരാണ് ക്രമക്കേടിന് ഉത്തരവാദികളെന്ന് അന്വേഷണ റിപ്പോർട്ടിലുണ്ട്.
2010മുതൽ 2021വരെയുള്ള രേഖകളുടെ പരിശോധനയിലാണ് ക്രമക്കേടുകൾ നടന്നതായി കണ്ടെത്തിയത്. കർഷകർക്കുള്ള സബ്സിഡി, നീറ്റുകക്ക, വളം എന്നിവ വിതരണം ചെയ്തതിൽ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. വ്യാജബില്ലുകൾ ഉണ്ടാക്കിയതായും തെളിഞ്ഞു. കുടുംബശ്രീ യൂണിറ്റുകൾക്ക് ജൈവകൃഷിക്കാവശ്യമായ വളം, ജൈവകീടനാശിനി എന്നിവ നല്കിയത് ബാങ്കുവഴിയാണ്. എന്നാൽ, ഇവ വാങ്ങിയതായി രേഖകളിലില്ല. ഇടപാടുകാർ അറിയാതെ സബ്സിഡിത്തുക അക്കൗണ്ടുകളിൽ നിക്ഷേപിക്കുകയും അവരറിയാതെതന്നെ പിൻവലിക്കുകയും ചെയ്തു. വളം ചുമട്ടുകൂലി കർഷകരിൽനിന്ന് ഈടാക്കിയെങ്കിലും ബാങ്കിന്റെ അക്കൗണ്ടിൽ എത്തിയിട്ടില്ല.
സെക്രട്ടറി ഇൻ-ചാർജ് ആയിരിക്കെ കൈനകരി പഞ്ചായത്ത് പ്രസിഡന്റിന്റെ ചുമതലയേൽക്കാൻ അവധിയിൽ പോയ സിപിഎം പ്രാദേശിക നേതാവുകൂടിയായ സുധിമോൻ ബാങ്കിലെ സ്വർണം, പണം, മറ്റു വസ്തുവകകൾഎന്നിവയുടെ രേഖകൾ തുടർന്നുവന്ന സെക്രട്ടറിക്ക് കൈമാറിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കണക്കുകൾ തമ്മിൽ പൊരുത്തപ്പെടുന്നില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി. ബാങ്കിൽ നടന്നിട്ടുള്ള പണാപഹരണവും ക്രമക്കേടും അതീവ ഗൗരവതരമാണന്നും റിപ്പോർട്ടിലുണ്ട്. രണ്ടുകോടി മുപ്പത്തിയെട്ട് ലക്ഷം രൂപ നഷ്ടത്തിലാണ് ബാങ്ക് ഇപ്പോൾ പ്രവർത്തിച്ചുവരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.