കണ്ണൂർ കമ്യൂണിക്കേഷൻസ് അവതരിപ്പിക്കുന്ന "കാനാൻ' നാടകത്തിന്റെ പ്രവർത്തകർ രക്ഷാധികാരി ഫാ. മാത്യു ആശാരിപറന്പിലിനൊപ്പം.
കണ്ണൂർ: മലബാർ കുടിയേറ്റത്തിന്റെ തീക്ഷ്ണമായ അനുഭവങ്ങളുടെ കഥപറയുന്ന സിനിമാറ്റിക് ഡിജിറ്റൽ ഡ്രാമ "കാനാൻ' അരങ്ങിലേക്ക്. കണ്ണൂർ കമ്യൂണിക്കേഷൻസിന്റെ ബാനറിൽ തലശേരി അതിരൂപതയുടെ അനുഗ്രഹാശിസുകളോടെയാണ് നാടകം ഒരുക്കിയത്. നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ദൃശ്യാവിഷ്കാരം നിർവഹിച്ചിരിക്കുന്ന നാടകത്തിന്റെ ഉദ്ഘാടനവും ആദ്യാവതരണവും എട്ടിന് വൈകുന്നേരം ഏഴിന് തളിപ്പറമ്പ് സെന്റ് മേരീസ് ഫൊറോന പള്ളി ഓഡിറ്റോറിയത്തിൽ നടക്കും. ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം നിർവഹിക്കും.
ഫാ. മാത്യു ആശാരിപറമ്പിൽ അധ്യക്ഷത വഹിക്കും. തലശേരി അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോർജ് തയ്യിൽ, കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ട്രഷറർ അഡ്വ. ടോണി ജോസഫ് പുഞ്ചക്കുന്നേൽ തുടങ്ങിയവർ പ്രസംഗിക്കും.
"കാനാൻ' പുതുതലമുറയ്ക്ക് പുതിയൊരു അനുഭവവും പഴയ തലമുറയ്ക്ക് അവരുടെ ഓർമകൾ ഓർത്തെടുക്കാനുള്ള അവസരവുമായിരിക്കുമെന്ന് കണ്ണൂർ കമ്യൂണിക്കേഷൻസിന്റെ രക്ഷാധികാരി ഫാ. മാത്യു ആശാരി പറമ്പിൽ പറയുന്നു. " കേരള ചരിത്രത്തിലെ നാഴികക്കല്ലായ മലബാർ കുടിയേറ്റവുമായി ബന്ധപ്പെട്ട കലാരൂപങ്ങളും രചനകളും പൊതുവേ കുറവാണ്. അതിനാൽ പുതുതലമുറയിലേക്ക് കുടിയേറ്റത്തിന്റെ തീക്ഷ്ണമായ അനുഭവങ്ങൾ എത്തിച്ചേരുന്നില്ല. ഇതിനൊരു പരിഹാരമാകും നാടകം.'- അദ്ദേഹം പറഞ്ഞു. വിദേശത്തേക്കുള്ള മൂന്നാം കുടിയേറ്റത്തിന്റെ വിഹ്വലതകളും സാമൂഹിക പ്രശ്നങ്ങളും നാടകം ചർച്ച ചെയ്യുന്നുണ്ട്. കുടിയേറ്റ ജനതയെ ഒന്നായിച്ചേർത്ത് റോഡുകളും പാലങ്ങളും ആശുപത്രികളും മറ്റ് സ്ഥാപനങ്ങളും കെട്ടിപ്പടുക്കുന്നതിന് നേതൃത്വം നൽകിയ മാർ സെബാസ്റ്റ്യൻ വള്ളോപ്പള്ളിയെ പ്രത്യേകമായി നാടകത്തിൽ പരാമർശിക്കുന്നുണ്ട്.
ദീർഘകാലം നാടകപ്രവർത്തനത്തിന്റെ അനുഭവ പശ്ചാത്തലമുള്ള കണ്ണൂർ സെബാസ്റ്റ്യൻ, സാംസ്കാരിക സാഹിത്യരംഗങ്ങളിൽ സജീവ സാന്നിധ്യമായ ഷാജു ജോൺ, സ്റ്റേജ് ആർട്ടിസ്റ്റ് അസോസിയേഷൻ ഭാരവാഹിയായ ടി. ഗോപകുമാർ തുടങ്ങിയവരാണ് നാടകത്തിന്റെ അണിയറയിൽ. തോമസ് മൂന്നുപീടിക എഴുതിയ നാടകം സംവിധാനം ചെയ്യുന്നത് എഴുപതിലേറെ നാടകങ്ങൾ സംവിധാനം ചെയ്തിട്ടുള്ള വൈക്കം വിനു ആണ്. 14 പ്രഫഷണൽ കലാകാരരും അഞ്ചു സാങ്കേതിക പ്രവർത്തകരും അടങ്ങുന്നതാണ് നാടക ടീം.
Tags : Nattuvishesham DistrictNews