അടഞ്ഞുകിടക്കുന്ന കണ്ണൂർ വിമാനത്താവളത്തിലെ കാന്റീൻ.
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലെ സ്റ്റാഫ് കാന്റീൻ അടച്ചുപൂട്ടി മാസങ്ങൾ കഴിഞ്ഞിട്ടും തുറന്നു പ്രവർത്തിക്കാൻ നടപടിയായില്ല. മാസങ്ങളോളം അടഞ്ഞുകിടന്നതോടെ ലക്ഷങ്ങളുടെ നഷ്ടമാണു വിമാനത്താവളത്തിന്. വിമാനത്താവളം പ്രവർത്തനം ആരംഭിച്ചശേഷം നല്ലനിലയിൽ വർഷങ്ങളോളം പ്രവർത്തിച്ച കാന്റീൻ കഴിഞ്ഞ ഡിസംബറിലാണു പൂട്ടിയത്. വിമാനത്താവള കമ്പനിയായ കിയാലിന് നൽകേണ്ട വാടക വൻതോതിൽ കുടിശിക വന്നതിനെ തുടർന്നാണു കാന്റീൻ പൂട്ടിയതെന്നാണു വിവരം. എയർപോർട്ട് ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണു കാന്റീൻ നടത്തിയിരുന്നത്.
പ്രതിമാസം രണ്ടരലക്ഷത്തോളം രൂപയാണു വാടകയിനത്തിൽ കിയാലിന് നൽകേണ്ടത്. വൈദ്യുതി, വെള്ളം എന്നിവയുടെ നിരക്ക് വേറെയും നൽകണം. ഒരുവർഷത്തോളം വാടക കുടിശികയുണ്ടായിരുന്നതായി പറയുന്നു. പല തവണ ആവശ്യപ്പെട്ടിട്ടും തുക അടയ്ക്കാതെ വന്നതോടെയാണു കാന്റീനിലേക്കുള്ള വൈദ്യുതി, കുടിവെള്ള കണക്ഷനുകൾ വിച്ഛേദിച്ചത്.
വരുമാനം കുറഞ്ഞതിനെത്തുടർന്നു വാടക കുറയ്ക്കണമെന്ന് കിയാലിനോട് സൊസൈറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അനുകൂല തീരുമാനമുണ്ടായില്ലെന്നു സൊസൈറ്റി അധികൃതർ അന്ന് അറിയിച്ചിരുന്നു. മാസങ്ങളായി കാന്റീൻ അടച്ചിട്ടതോടെ ജീവനക്കാർ പ്രയാസത്തിലായിരുന്നു. കാന്റീൻ തുറന്നു പ്രവർത്തിക്കാനുളള നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Tags : Nattuvishesham District News