തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗണ്‍സിലർ ആർ. സുഗതനെതിരായ കാപ്പ കേസ് ശരിവച്ച് കാപ്പ ഉപദേശകസമിതി. പോലീസ് ചുമത്തിയ കാപ്പ വകുപ്പ് ചോദ്യം ചെയ്ത് സുഗതൻ കാപ്പ ഉപദേശക സമിതിക്ക് നൽകിയ അപ്പീൽ തള്ളിയാണ് ഉത്തരവ്. ഹൈക്കോടതിയിൽനിന്നു ജാമ്യം ലഭിച്ചില്ലെങ്കിൽ സുഗതൻ ആറു മാസം ജയിലിൽ കഴിയേണ്ടിവരും. ഇത് കൗണ്‍സിലർ സ്ഥാനം നഷ്ടമാകുന്നതിലും കാരണമാകും.
നടപടിക്രമം പാലിച്ചാണ് സുഗതനതിരേ കാപ്പ വകുപ്പ് ചുമത്തിയതെന്ന് കാപ്പ ഉപദേശകസമിതിക്ക് പോലീസ് റിപ്പോർട്ട് ചെയ്തിരുന്നു. ആറു മാസത്തേക്ക് സുഗതൻ കാപ്പ വകുപ്പ് പ്രകാരം ജയിലിൽ തുടരണമെന്നാണ് കാപ്പ ഉപദേശകസമിതി തീരുമാനം. നിലവിൽ പന്ത്രണ്ടിൽപരം കേസുകളാണ് സുഗതനെതിരേ ചുമത്തിയിരിക്കുന്നത്. വധശ്രമക്കേസ് ഉൾപ്പെടെ സുഗതന്റെ പേരിലുണ്ട്. നെടുമങ്ങാട് കോടതി കഴിഞ്ഞ ദിവസം സുഗതന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
സുഗതന് ഹൈ ക്കോടതിയിൽ നിന്നു ജാമ്യം ലഭിക്കാതെ കാപ്പ പ്രകാരം ആറു മാസം ജയിലിൽ കഴിയേണ്ടി വന്നാൽ കൗണ്‍സിലർ സ്ഥാനത്തിന് അയോഗ്യത ഉണ്ടാകും. കൂടാതെ ബിജെപിയുടെ കോർപറേഷൻ ഭരണത്തെ ബാധിക്കാനും സാധ്യതയുണ്ട്. നേരത്തെ സത്യപ്രതിജ്ഞാ ലംഘനം നടന്നെന്ന പരാതിയിൽ നാലാഴ്ചക്കകം വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം സുഗതൻ ഒഴികെയുള്ള ബിജെപി കൗണ്‍സിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്തിരുന്നു. സുഗതനു സത്യപ്രതിജ്ഞ ചെയ്യാൻ സാധിച്ചിട്ടില്ല.
തുടർച്ചയായി മൂന്നു കൗണ്‍സിൽ യോഗത്തിൽ പങ്കെടുക്കാതെ വന്നാൽ കൗണ്‍സിലർ സ്ഥാനം നഷ്ടമാകുമെന്നാണു വ്യവസ്ഥ. വാഴോട്ടുകോണം വാർഡിനെയാണ് സുഗതൻ പ്രതിനിധീകരിക്കുന്നത്. തിരുവനന്തപുരം കോർപറേഷനിൽ സുഗതൻ ഉൾപ്പെടെ 50 ബിജെപി അംഗങ്ങളാണുള്ളത്. സ്വതന്ത്ര അംഗമായ പാറ്റൂർ രാധാകൃഷ്ണന്റെ പിന്തുണയോടെയാണ് കോർപറേഷൻ ഭരണം ബിജെപി നടത്തുന്നത്. സുഗതൻ ജയിലിലായതോടെ ബിജെപിയുടെ അംഗബലം 49 ആയി കുറഞ്ഞു. ഈ സാഹചര്യം മുതലെടുത്ത് ബിജെപിയെ അധികാരത്തിൽ നിന്നിറക്കാൻ കോണ്‍ഗ്രസും സിപിഎമ്മും കരുക്കൾ നീക്കുന്നുണ്ട്.
എന്നാൽ അവിശ്വാസം കൊണ്ട് വരാൻ 34 അംഗങ്ങൾ ഒപ്പിടേണ്ടതുണ്ട്. അവിശ്വാസത്തിൽ കോണ്‍ഗ്രസിനോട് കൂടെ നിൽക്കാൻ സിപിഎമ്മും എൽഡിഎഫും തയാറല്ല. കഴിഞ്ഞ കൗണ്‍സിൽ യോഗത്തിൽ കോണ്‍ഗ്രസ് ബിജെപിക്കെതിരെ അവിശ്വാസം കൊണ്ടു വരാൻ നീക്കം നടത്തിയിരുന്നു. എൽഡിഎഫ് പിന്തുണയ്ക്കില്ലെന്നുകണ്ട യുഡിഎഫ് പിൻമാറിയിരുന്നു.
അതേ സമയം, സുഗതനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫും യുഡിഎഫും കോർപറേഷനു പുറത്തു സമരം നടത്തി വരികയാണ്. സുഗതനു ജാമ്യം ലഭ്യമാക്കാനുള്ള നിയമപോരാട്ടവും ബിജെപി നേതൃത്വം നടത്തുന്നുണ്ട്.