തൃശൂർ: ജനറൽ സീറ്റ് അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് കോർപറേഷൻ തെരഞ്ഞെടുപ്പിൽ മൂന്നിടങ്ങളിൽ മത്സരിക്കാൻ ഒരുങ്ങി കേരള കോൺഗ്രസ് -എം.
ജനറൽ സീറ്റുകളിൽ മൂന്നു സീറ്റ് സിപിഐയും രണ്ടു സീറ്റ് സിപിഎമ്മും പങ്കിട്ടെടുക്കുകയും കേരള കോൺഗ്രസ് -എമ്മിനെ അവഗണിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പാർട്ടിനേതാക്കൾ മത്സരിക്കാൻ ഒരുങ്ങുന്നത്. അയ്യന്തോൾ മണ്ഡലം പ്രസിഡന്റ് അഡ്വ. കെ.കെ. സന്തോഷ്കുമാർ (സിവിൽ സ്റ്റേഷൻ), കേരള കോൺഗ്രസ് -എം ജില്ലാ സ്റ്റിയറിംഗ് കമ്മിറ്റി അംഗം വിനോദ് കുറുവത്ത് (പുതൂർക്കര), ജില്ലാ കമ്മിറ്റി അംഗം അഡ്വ. ശ്രീകുമാർ പ്ലാക്കാട്ട് (ഒളരി) എന്നിവരാണ് മത്സരിക്കുന്നത്.
അയ്യന്തോൾ മേഖലയിലെ ഒന്പതു സീറ്റിൽ അഞ്ച് ജനറൽ സീറ്റുകളും നാല് വനിതാ സീറ്റുകളും ഉണ്ടായിട്ടും സിറ്റിംഗ് സീറ്റായ എടക്കുന്നി, അയ്യന്തോൾ എന്നീ രണ്ട് വനിതാ വാർഡുകളാണ് കേരള കോൺഗ്രസ് -എമ്മിനു മത്സരിക്കുവാനായി അനുവദിച്ചത്.
ഇതിനെതിരേ പാർട്ടി ചെയർമാൻ ജോസ് കെ. മാണിക്കു പരാതി നൽകിയെന്നും നേതാക്കൾ അറിയിച്ചു.
കോൺഗ്രസ്
മണ്ഡലം
പ്രസിഡന്റ്
ബിജെപിയിൽ
പഴയന്നൂർ: കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.സി. മനോജ് ബിജെപിയിൽ ചേർന്നു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സ്ഥാനം രാജിവച്ച മനോജിന് തൃശൂർ നോർത്ത് ജില്ലാ പ്രസിഡന്റ് നിവേദിത സുബ്രഹ്മണ്യം ബിജെപി അംഗത്വംനൽകി. കോൺഗ്രസ് പ്രവർത്തകയായിരുന്ന കൈതക്കോട് സിജി രാജേഷിനും അംഗത്വംനൽകി. മണ്ഡലം കമ്മിറ്റി ഓഫീസിൽ നടന്ന പരിപാടിയിൽ മണ്ഡലം പ്രസിഡന്റ് ടി.സി. പ്രകാശൻ അധ്യക്ഷതവഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ഉമേഷ്, ടി.എച്ച്. അരുൺ, ഏരിയ പ്രസിഡന്റ് പി.വി. വൈദ്യനാഥൻ, ഏരിയ ജനറൽ സെക്രട്ടറി ആർ. മണികണ്ഠൻ, സംസ്ഥാനസമിതി അംഗം ശശി വെന്നൂർ, മണ്ഡലം സെക്രട്ടറി പപ്പ കൃഷ്ണകുമാർ, ജില്ലാ കമ്മിറ്റി അംഗം കെ.എൻ. കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുത്തു.
എരുമപ്പെട്ടി പഞ്ചായത്ത്
കോൺഗ്രസ് സ്ഥാനാർഥിക്ക് റിബൽ
എരുമപ്പെട്ടി: എരുമപ്പെട്ടി പഞ്ചായത്തിലെ ഒന്നാം വാർഡിൽ കോൺഗ്രസ് സ്ഥാനാർഥിക്ക് റിബലായി പ്രമുഖനേതാവ് മത്സര രംഗത്ത്. കോൺഗ്രസ് കടവല്ലൂർ ബ്ലോക്ക് സെക്രട്ടറിയും എരുമപ്പെട്ടി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമായ കെ.ഗോവിന്ദൻകുട്ടിയാണ് പാർട്ടി സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്നത്.
കെ. ഗോവിന്ദൻകുട്ടി നാമനിർദേശപത്രിക സമർപ്പിച്ചു. കഴിഞ്ഞ ബ്ലോക്ക് പഞ്ചായത്തംഗവും കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയുമായ എം.എം. സലീമാണ് കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർഥി. വാർഡ് കമ്മിറ്റിയുടെയും വാർഡ് പ്രസിഡന്റിന്റെയും
കെപിസിസിയുടെയും മാർഗനിർദേശ ്രകാരം വിജയസാധ്യത പരിശോധിക്കാതെയും സാമുദായിക സന്തുലിതാവസ്ഥ നിലനിർത്താതെയും നേതൃത്വം പക്ഷപാതപരമായി നടത്തിയ സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ച് ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചതായും കെ. ഗോവിന്ദൻകുട്ടി അറിയിച്ചു.
വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.എസ്. ബാലകൃഷ്ണനും പാർട്ടി അംഗത്വവും ഔദ്യോഗിക സ്ഥാനങ്ങളും രാജിവച്ചതായി വാർത്താസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ 40 വർഷമായി കോൺഗ്രസ് പാർട്ടിയോടൊപ്പംനിന്ന താൻ വാർഡിലെ ജനങ്ങളുടെ പൊതുവായ അഭിപ്രായം പരിഗണിച്ച് തിപ്പല്ലൂർ ജനകീയവേദിയുടെ പിന്തുണയോടെയാണ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്നതെന്നും കെ. ഗോവിന്ദൻകുട്ടി അറിയിച്ചു. വാർത്താസമ്മേളനത്തിൽ റിബൽ സ്ഥാനാർഥി കെ. ഗോവിന്ദൻകുട്ടി, പി.എസ്. ബാലകൃഷ്ണൻ, ജോസ് തിപ്പല്ലൂർ, കെ.കെ. മുരളി എന്നിവർ പങ്കെടുത്തു.