കോട്ടയം: ഐതിഹ്യങ്ങളും ചരിത്രവും രാഷ്ട്രീയ സാംസ്കാരിക ഗതിവിഗതികളും ഇഴചേര്‍ന്ന മണ്ഡലമാണ് കടുത്തുരുത്തി. നെല്ലും റബറും ഒരുപോലെ തഴച്ചുവളരുന്ന മണ്ണ്. കുറവിലങ്ങാട് മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ മര്‍ത്ത് മറിയം ആര്ച്ചുഡീക്കന് തീര്‍ഥാടന ദേവാലയവും കടുത്തുരുത്തി താഴത്തുപള്ളിയും വലിയ പള്ളിയും മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രവുമെല്ലാം മണ്ഡലത്തിന്റെ മതസൗഹാര്‍ദത്തിന്റെ പ്രതീകമായി നില്ക്കുന്നു.
കേരള കോണ്‍ഗ്രസുകള്‍ കുത്തകയാക്കി വച്ചിരിക്കുന്ന കടുത്തുരുത്തിയില്‍ കൂടുതലും കേരള കോണ്‍ഗ്രസുകളുടെ നേര്‍ക്കുനേര്‍ പോരാട്ടവുമാണ് നടന്നിട്ടുള്ളത്. ഇത്തവണയും ഇരുമുന്നണികളിലെയും കേരള കോണ്‍ഗ്രസുകളുടെ നേര്‍ക്കുനേര്‍ പോരാട്ടമാണ് നടക്കാന്‍ പോകുന്നത്. പക്ഷേ ഇത്തവണത്തെ പോരാട്ടത്തിന് കടുപ്പമേറുമെന്നാണ് കടുത്തുരുത്തിയുടെ രാഷ്ട്രീയ ഭൂമിക നല്കുന്ന സൂചന.
കടുത്തുരുത്തി, മാഞ്ഞൂര്‍, മുളക്കുളം, ഞീഴൂര്‍, കടപ്ലാമറ്റം, കാണക്കാരി, കിടങ്ങൂര്‍, കുറവിലങ്ങാട്, മരങ്ങാട്ടുപിള്ളി, ഉഴവൂര്‍, വെളിയന്നൂര്‍ എന്നീ 11 പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് മണ്ഡലം. 1957ലും 1960ലും കോണ്‍ഗ്രസിന്റെ എം.സി. ഏബ്രഹാമാണ് വിജയിച്ചത്. 1965, 1967ല്‍ കേരള കോണ്‍ഗ്രസിന്റെ ജോസഫ് ചാഴികാട്ട് വിജയിച്ചു. 1970, 1977ല്‍ കേരള കോണ്‍ഗ്രസിന്റെ ഒ. ലൂക്കോസിനായിരുന്നു വിജയം.
1980ല്‍ ഒ. ലൂക്കോസിന് ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്ന് വീണ്ടും വിജയം. 1982ലും 1987ലും എല്‍ഡിഎഫ് സ്വതന്ത്രനായ പി.സി. തോമസിനായിരുന്നു ജയം. 1991ല്‍ യുഡിഎഫിന്റെ പി. എം. മാത്യുവിനായിരുന്നു ജയം. 1996ൽ മോന്‍സ് ജോസഫ് ഇടതുപക്ഷത്തിനൊപ്പംനിന്ന് വിജയിച്ചു. 2001ല്‍ യുഡിഎഫിന്റെ സ്റ്റീഫന്‍ ജോര്‍ജിനായിരുന്നു ജയം. 2006ല്‍ വീണ്ടും മോന്‍സ് ജോസഫ് എല്‍ഡിഎഫ് എംഎല്‍എയായി ഒന്നരവര്‍ഷം മന്ത്രിയുമായി. 2011ലും 2016ലും 2021ലും മോന്‍സ് യുഡിഎഫ് സ്ഥാനാര്‍ഥിയായി വിജയിച്ചു.
യുഡിഎഫില്‍ സിറ്റിംഗ് എംഎല്‍എ മോന്‍സ് ജോസഫ് സ്ഥാനാര്‍ഥിയായി പ്രചാരണം തുടങ്ങിക്കഴിഞ്ഞു. മോന്സിന്റെ അഞ്ചാം മത്സരമാണ്.
എല്‍ഡിഎഫില്‍ കേരള കോണ്‍ഗ്രസ്-എമ്മിനാണ് സീറ്റ്. പാര്‍ട്ടി ചെയര്മാന് ജോസ് കെ. മാണി മത്സരിക്കുമെന്നുളള പ്രചാരണം തുടങ്ങിയിട്ട് ഏറെ നാളായി. ഇപ്പോഴും സ്ഥനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ജോസ് കെ. മാണിതന്നെ മത്സരിക്കുമെന്ന പ്രചാരണം ശക്തമാണ്. ജോസ് കെ.മാണി അല്ലെങ്കില്‍ സിന്ധുമോള്‍ ജേക്കബ്, നിര്‍മല ജിമ്മി, സിറിയക് ചാഴികാടന്, ബ്രൈറ്റ് വട്ടനിരപ്പേല്‍, സഖറിയാസ് കുതിരവേലി, ജോസ് പുത്തന്‍കാല, പി.എം. മാത്യു, ജിം അലക്സ് തുടങ്ങി നിരവധി പേരുകളാണ് പരിഗണനയിലുള്ളത്. എന്‍ഡിഎ മുന്നണിയില്‍ ബിജെപിക്കാണ് സീറ്റ്. കോട്ടയം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍, അടുത്ത നാളില്‍ ബിജെപിയില്‍ ചേര്‍ന്ന റെജി ലൂക്കോസ്, പി.ബി. ബിജുകുമാര്‍ തുടങ്ങിയവരാണ് പരിഗണനയില്‍.
കടുത്തുരുത്തി, മുളക്കുളം, ഞീഴൂര്‍, മാഞ്ഞൂര്‍, ഉഴവൂര്‍, മരങ്ങാട്ടുപിള്ളി, കാണക്കാരി പഞ്ചായത്തുകള്‍ യുഡിഎഫാണ് ഭരിക്കുന്നത്. കടപ്ലാമറ്റം, കുറവിലങ്ങാട് പഞ്ചായത്തുകള്‍ എല്‍ഡിഎഫും കിടങ്ങൂര്‍ പഞ്ചായത്ത് ബിജെപിയും ഭരിക്കുന്നു. കടുത്തുരുത്തി മണ്ഡലത്തിലെ വികസനമാണ് മൂന്നു മുന്നണികളും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചാവിഷയമാക്കിയത്. നിലവിലെ എംഎല്‍എ പൂര്‍ണ പരാജയമാണെന്നു പറഞ്ഞാണ് എല്‍ഡിഎഫിന്റെ പ്രചാരണം.
എന്നാല്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞാണ് എംഎല്‍എയുടെയും യുഡിഎഫിന്റെയും പ്രചാരണം. ഇരുമുന്നണികളും പരാജയമാണെന്ന വാദവുമായിട്ടാണ് ബിജെപി രംഗത്തെത്തിയിരിക്കുന്നത്. മണ്ഡലത്തിലെ കിടങ്ങൂര്‍ പഞ്ചായത്തില്‍ ഭരണത്തിലെത്താനായതാണ് ബിജെപി നേട്ടമായി കരുതുന്നത്.
2021ലെ നിയമസഭ
മോന്‍സ് ജോസഫ് (യുഡിഎഫ്)-59,666
സ്റ്റീഫന്‍ ജോര്‍ജ് (എല്‍ഡിഎഫ്)-55,410
ലിജിന്‍ ലാല്‍ (എന്‍ഡിഎ)-11,670
ഭൂരിപക്ഷം യുഡിഎഫ് -4256
2024 ലോക്സഭ
ലീഡ് -യുഡിഎഫ് 11,474
2025 തദ്ദേശം
യുഡിഎഫ് ലീഡ്-3105