പ്രതീകാത്മക ചിത്രം
അറിവ് ഇന്ന് വിരൽത്തുമ്പിലാണ്. ക്ലാസ്മുറികളിൽനിന്ന് ചോക്കും ഡസ്റ്ററും മാഞ്ഞു. പകരം സ്മാർട്ട്റൂമുകളായി. ഓൺലൈനും എഐയും ചേർന്ന് വിദ്യാഭ്യാസത്തെ അടിമുടി സാങ്കേതികമാക്കി.
അപ്പോഴും എപ്പോഴും അധ്യാപകർക്ക് പകരക്കാരില്ല. ഒരു ടച്ചിൽ ചരിത്രം തെളിയും.
ചരിത്രബോധം വരില്ല. മറ്റൊരു ടച്ചിൽ ശാസ്ത്രം കനിയും. ശാസ്ത്രബോധം തെളിയില്ല. എഐ ഈരടികൾ തരും. കവിത വിടർത്തില്ല. സമൂഹമാധ്യമങ്ങൾ മൂല്യങ്ങളെ കുഴച്ചുമറിച്ചുതരും. മാനവികതയെന്ന ബോധ്യം മറഞ്ഞുനിൽക്കും. സാങ്കേതികവിദ്യ അറിവുകൊണ്ട് മൂടുകയേ ഉള്ളൂ. എന്നാൽ സ്നേഹംകൊണ്ടു മൂടാൻ അധ്യാപകർതന്നെ വേണം. അധ്യാപകരുടെ ആർജവത്തിന്റെ മാന്ത്രികസ്പർശമേ പഠിതാക്കളിൽ മൂല്യബോധമുണർത്തൂ.
കുട്ടികളുമായുള്ള ജൈവബന്ധത്തിലൂടെ അർഥവത്തായ പുതുതലമുറയെ സൃഷ്ടിക്കുകയെന്ന നിശബ്ദവിപ്ലവം നയിക്കുന്ന അധ്യാപകർക്ക് അധ്യാപകദിനത്തിന്റെ ആശംസകൾ, അഭിവാദ്യങ്ങൾ!
ഉത്തരവാദിത്വം മാത്രമല്ല, മധുരമുള്ള ഒരു ദൗത്യമാണ്
തന്റെ മുന്നിലിരിക്കുന്ന ഓരോ കുട്ടിയും ഭാവിയിൽ ആരായിത്തീരണം എന്നതിനെക്കുറിച്ച് വ്യക്തമായ ബോധ്യവും ആഗ്രഹവും ഒരു അധ്യാപകനുണ്ടെങ്കിൽ അധ്യാപനം കൂടുതൽ എളുപ്പവും മനോഹരവും പ്രത്യാശാനിർഭരവുമാകും. വെല്ലുവിളികൾ നിറഞ്ഞ ഇന്നത്തെ കാലഘട്ടത്തിൽ അധ്യാപകനാകുക എന്നത് കേവലം ഒരു ജോലി മാത്രമല്ല, കുട്ടികളുടെ ഭാവിയെക്കുറിച്ചും കുടുംബ ബന്ധങ്ങളെക്കുറിച്ചും സമൂഹത്തെയും രാജ്യത്തെയും കുറിച്ചുമുള്ള ആഴത്തിലുള്ള ഉത്തരവാദിത്വവും പ്രതിബദ്ധതയും കൂടിയാണ്.
ഈ ബോധ്യത്തോടെ, തന്റെ മുന്നിലിരിക്കുന്ന ഓരോ കുട്ടിയെയുംഅവരുടെ കഴിവുകളോ പരിമിതികളോ സാഹചര്യങ്ങളോ പശ്ചാത്തലമോ എന്തുതന്നെയായാലും പ്രത്യാശയോടെ കാണാനും അവരിലെ സാധ്യതകളെ തിരിച്ചറിഞ്ഞ് വളർത്തിയെടുക്കാനും എല്ലാ അധ്യാപകർക്കും കഴിയട്ടെ. അങ്ങനെ അധ്യാപനം ഒരു ഉത്തരവാദിത്വം മാത്രമല്ല മധുരമുള്ള ഒരു ദൗത്യമായി മാറട്ടെ.
സിസ്റ്റർ മേരിജ(പ്രിൻസിപ്പൽ ലിറ്റിൽ ഫ്ളവർ സ്കൂൾ, കരുവാരകുണ്ട് )
നന്മയുടെ ഉടലാർന്ന സാന്നിധ്യമായിരിക്കണം
തിന്മയുടെ ചുമലിലിരുന്ന് ഇരുട്ട് വെളിച്ചത്തെ ധ്യാനിക്കുന്ന ഈ അസുര കാലത്ത് നന്മയുടെ ഉടലാർന്ന സാന്നിധ്യമായിരിക്കണം ഓരോ അധ്യാപകനും. അധ്യാപകൻ മാനവികതയുടെ വാതിലുകളിലേക്ക് തന്റെ ശിഷ്യരെ നയിക്കുന്പോഴാണ് ഉണ്മയുടെ ദർശനിക സൗന്ദര്യം സമൂഹത്തിൽ ദൃശ്യമാകുന്നത്. നിരന്തരം സ്വയം നവീകരിക്കാൻ യത്നിക്കുന്ന ജിജ്ഞാസയുടെ നിഴലിൽ ആയിരിക്കണം ഓരോ അധ്യാപകനും രൂപപ്പെടേണ്ടത്. സൗരഭ്യം നിറഞ്ഞ പൂക്കളും പൂമരങ്ങളും നാട്ടിടവഴികളിൽ വെളിച്ചമേകുന്പോൾ അവയുടെ സൃഷ്ടിയെ ഓർത്ത് ഓരോ അധ്യാപകനും അഭിമാനിക്കാം. ഭയത്തിന്റെ കിടങ്ങുകൾക്കു മീതെ പ്രത്യാശയുടെ പാലങ്ങൾ പണിയുന്പോഴാണ് ഓരോ അധ്യാപകനും തന്റെ നിയോഗം പൂർത്തീകരിക്കുന്നത്. മാതാ-പിതാ-ഗുരു-ദൈവം എന്ന നേരിലും നേരായ നേരിലേക്ക് നടന്നടുക്കുവാൻ ഓരോ അധ്യാപക ദിനങ്ങളും പ്രേരകമാകട്ടെ.
കെ.എ. ലാൽജി (പ്രധാനാധ്യാപകൻ, എയുപിഎസ് വഴിക്കടവ്)
സ്വഭാവ രൂപീകരണത്തിലും അധ്യാപകര് ശ്രദ്ധിക്കണം
പ്രപഞ്ചത്തിലെ ഏതൊരു അറിവും സ്വന്തം വിരൽത്തുന്പിൽ ലഭ്യമാകുന്ന ഈ അത്യാധുനികയുഗത്തിലും അധ്യാപകർക്ക് വിദ്യാർഥികളുടെ ഇടയിൽ വളരെ സ്വാധീനം ചെലുത്താൻ സാധിക്കും.
വിജ്ഞാനസന്പാദനത്തിന് പുറമെ മൂല്യാധിഷ്ഠിത സ്വഭാവരൂപീകരണത്തിലും ഊഷ്മളമായ ബന്ധങ്ങളിലും മികച്ച മാനസികാരോഗ്യത്തിലും ഒരു വ്യക്തിയെ വളർത്തിക്കൊണ്ട് വരുവാൻ നല്ലൊരു അധ്യാപകന് സാധിക്കും.
ടാജ് തോമസ് (പ്രധാനാധ്യാപിക, മണിമൂളി സികെഎൽപി സ്കൂൾ)
അധ്യാപനം ദൈവത്തിന്റെ വിളി
അധ്യാപനം അത് ദൈവത്തിന്റെ ഒരു പ്രത്യേകമായ വിളിയും ഉത്തരവാദിത്വവുമാണ്. വിളിക്ക് പ്രത്യുത്തരമേകുക, ഉത്തരവാദിത്വത്തോട് നീതി പുലർത്തുക - ഈ രണ്ടു കാര്യങ്ങളും സ്നേഹത്തിൽ ചാലിച്ച്, സ്വന്തം മക്കൾക്കെന്നപോലെ നൽകുന്പോൾ അവിടെ മൂല്യങ്ങൾ മൊട്ടിടുന്നു, നൻമയുടെ നറുമലരുകൾ വിടരുന്നു, അങ്ങനെ ഒരു പുതുയുഗം പിറവിയെടുക്കുന്നു. ചിന്തകൾ വിഷമയമാകാതെ ഹൃദയത്തിൽ തിന്മ കലരാതെ സൂക്ഷിക്കാൻ, നൽകാം സ്നേഹമെന്ന പാഠം.
ബോബി ജോർജ് (ലിറ്റിൽ ഫ്ലവർ, ഇംഗ്ലീഷ് മീഡിയം സ്കൂൾ കരുവാരകുണ്ട്)
അറിവിന് ഒപ്പം മൂല്യങ്ങളും നൽകണം
പുതുയുഗത്തിലെ വെല്ലുവിളികളെ അതിജീവിക്കാൻ അറിവിനൊപ്പം വിവേകവും മാനുഷിക മൂല്യങ്ങളും കുട്ടികളിൽ വളർത്തേണ്ടത് അധ്യാപകരുടെ ഉത്തരവാദിത്വമാണ്.
പുതിയ തലമുറയും അധ്യാപകരും മാതാപിതാക്കളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതോടൊപ്പം സമൂഹത്തെയും കാലത്തെയും ഉത്തരവാദിത്വത്തോടെ സമീപിക്കാനുള്ള പൊതുബോധം കുട്ടികളിൽ രൂപപ്പെടുത്തുന്നതിലും അധ്യാപകർക്ക് നിർണായക പങ്കുണ്ട്.
ജോഷി കൂലിപ്പുര (ജിഎച്ച്എസ്എസ് എരഞ്ഞിമങ്ങാട്)
ശിഷ്യഗണത്തെ ഉത്തമ മനുഷ്യരാക്കുക
ശിഷ്യഗണത്തിന്റെ കഴിവുകളും പോരായ്മകളും തിരിച്ചറിഞ്ഞ് അവരെ ഉത്തമ മനുഷ്യരാക്കുക എന്ന ഉദാത്തമായ ധർമമാണ് ഗുരു ശ്രേഷ്ഠർക്ക് നിർവഹിക്കാനുള്ളത്. ശരികളിൽ നയിക്കാനും തെറ്റുകൾ ചൂണ്ടിക്കാണിച്ച് തിരുത്താനും ഗുരുവിന് സാധ്യമായിരുന്നു. ഇന്നലെകളിൽ സ്കൂളിൽനിന്ന് അടി കിട്ടിയാൽ വീട്ടിൽനിന്ന് അടി കിട്ടുന്ന ഒരു കാലം ഉണ്ടായിരുന്നു. കാലം മാറിയപ്പോൾ എന്റെ മക്കളെ തല്ലാൻ അവൻ ആരാ എന്ന് ചോദിക്കുന്ന കാലമായി. അതും മാറി, ഇന്ന് രണ്ടെണ്ണം കിട്ടിയാൽ നാലെണ്ണം തിരിച്ചു കൊടുക്കണമെന്ന് പറയുന്നവരുടെ കാലത്തിൽ എത്തിയിരിക്കുന്നു.ചുറ്റുപാടുകളിലെ അനുഭവങ്ങൾ കണ്ടും കേട്ടും അനുഭവിച്ചും തിരിച്ചറിഞ്ഞ യാഥാർഥ്യങ്ങൾ മാത്രം. ക്ലാസിലേക്ക് വരുന്ന അധ്യാപകന്റെ മുൻപിൽ എഴുന്നേറ്റുനിന്നാദരിച്ച് കാണുന്പോൾ കൈ കൂപ്പി നമസ്കാരം പറഞ്ഞ ഇന്നലകൾ എവിടെയൊക്കെയോ കൈമോശം വന്നിട്ടില്ലേ എന്ന് ഞാൻ ആകുലപ്പെടുന്നു.
ടി.ജെ. റോബി (പ്രധാനാധ്യാപകൻ, സികെഎച്ച്എസ് മണിമൂളി, നിലന്പൂർ)
സമൂഹത്തെ വളർത്തുന്ന സോഷ്യൽ എൻജിനിയർ
വിജ്ഞാനത്തിന്റെ വെളിച്ചം വിതറി അറിവ് പകരുന്നതോടൊപ്പം പഠിതാക്കൾക്കും സമൂഹത്തിനും സ്നേഹത്തിന്റെയും ധാർമികതയുടെയും മാതൃകയാകണം അധ്യാപകൻ. ലോകത്ത് മറ്റെതൊരു തൊഴിലിനേക്കാളും മഹത്വവും ശ്രേഷ്ഠവുമായ ഒന്നാണ് അധ്യാപനം. സമൂഹത്തെ വളർത്തിയെടുക്കുന്ന സോഷ്യൽ എൻജിനിയറായ അധ്യാപകരെ പൊതുസമൂഹം ആദരിക്കുന്നതും സ്നേഹിക്കുന്നതും അതുകൊണ്ടുതന്നെയാണ്. വ്യക്തിയുടെ കഴിവുകളെ കണ്ടെത്തി മികച്ച വിദ്യാഭ്യാസം നൽകുന്നതിലൂടെ മാത്രമേ ജീവിത വിജയവും സമൂഹ ഉയർച്ചയും സാധ്യമാകൂ.
നോബി ജോർജ് പ്രധാനാധ്യാപകൻ, (എൻഎഎഎം എഎൽപി സ്കൂൾതേൾപ്പാറ, നിലന്പൂർ.)
വിശ്വസ്തനായ സുഹൃത്താകണം
അറിവിന്റെ വെളിച്ചം പകരുന്നതിനൊപ്പം മൂല്യബോധമുള്ള നല്ലൊരു തലമുറയെ വാർത്തെടുക്കാനുള്ള വലിയൊരു നിയോഗമാണ് അധ്യാപനം. കുട്ടികളിൽ അറിവിനോടൊപ്പം സ്വഭാവരൂപീകരണവും അവകാശങ്ങൾക്കൊപ്പം സ്വന്തം കടമകളെക്കുറിച്ചുള്ള ഉത്തമമായ ബോധ്യവും ലക്ഷ്യബോധ്യവും വളർത്താൻ നമുക്ക് സാധിക്കണം. ഒപ്പം കുടുംബത്തിലും സമൂഹത്തിലും നല്ലൊരു മകനോ മകളോ സ്നേഹമുള്ള സഹോദരനോ സഹോദരിയോ വിശ്വസ്തനായ സുഹൃത്തുമായി മാറാൻ അവരെ പ്രാപ്തരാക്കേണ്ടതും നമ്മുടെ കടമയാണ്. എഐയുടേയും സോഷ്യൽ മീഡിയയുടെയും കാലത്ത് ജീവിക്കുന്ന വിദ്യാർഥികളെ മനുഷ്യത്വവും പരസ്പര സ്നേഹവും കൈവിടാത്ത, മൂല്യബോധമുള്ള തലമുറയാക്കി മാറ്റാൻ വിദ്യാർഥികളുടെ നല്ല സുഹൃത്തും വഴികാട്ടിയും രക്ഷിതാവും ആയിത്തീരണം.
സുബിമോൾ ജോസഫ് (സെന്റ് തോമസ് എയുപി സ്കൂൾ, ഇടിവണ്ണ)
ജൻ സി യുഗത്തിൽ അധ്യാപനം ലളിതമല്ല
ജൻ സി യുഗത്തിൽ അധ്യാപനവൃത്തി ഒരിക്കലും ലളിതമായ ഒരു ദൗത്യമല്ല. " മാതാപിതാ ഗുരു ദൈവം’ എന്ന ആപ്തവാക്യം ചൊല്ലിപ്പഠിച്ച ഒരു തലമുറയാണ് നമ്മൾ. എന്നാൽ, കാലം മാറിയതുപോലെ കുട്ടികളും അവരുടെ ചിന്തകളും ലോകവും മാറിക്കഴിഞ്ഞു.
ഒരു നല്ല അധ്യാപകൻ അറിവ് പകർന്നു നല്കുന്ന ഒരാൾ മാത്രമാകരുത്, കുട്ടികളുടെ മനസ് കേൾക്കാൻ കഴിയുന്ന ഒരു നല്ല സുഹൃത്തും വഴികാട്ടിയും ആയിരിക്കണം. തന്റെ സന്തോഷങ്ങളും ആശങ്കകളും സംശയങ്ങളും പ്രശ്നങ്ങളും അധ്യാപകനോട് തുറന്നു പറയാൻ കഴിയുന്നത്ര വിശ്വാസം ഓരോ കുട്ടിയുടെയും മനസിൽ വളർത്തിയെടുക്കാൻ അധ്യാപകർക്ക് കഴിയണം.
നിതാര ജോസ് (സെന്റ് മേരീസ് എച്ച്എസ്എസ് പരിയാപുരം)
ചേർത്തുപിടിക്കണം, മാറ്റമുണ്ടാകും
മുന്നിലിരിക്കുന്ന കുട്ടി തന്റേതല്ലെന്നു തോന്നുന്ന നിമിഷം അധ്യാപകൻ വിദ്യാലയത്തിന്റെ പടിയിറങ്ങണമെന്ന ഗുരു നിത്യചൈതന്യയതിയുടെ വാക്കുകൾ ഈ അധ്യാപക ദിനത്തിൽ ഒരിക്കൽകൂടി ഓർമിക്കുന്നു. അക്ഷരങ്ങൾക്കൊപ്പം ജീവിതമൂല്യങ്ങളുടെ മധുരംകൂടി കുട്ടികൾക്കു നൽകിയാൽ അധ്യാപകന് നിരാശപ്പെടേണ്ടിവരില്ല.
ഉയർന്ന ഉദ്യോഗസ്ഥരാക്കാൻ പ്രേരിപ്പിക്കുന്നതിനു മുൻപ് സഹജീവി സ്നേഹവും സാമൂഹികബോധവുമുള്ള മനുഷ്യരായി മാറാൻ കുട്ടികളെ നിരന്തരം ഓർമിപ്പിക്കണം. അങ്ങനെ ഓർമിപ്പിക്കാനുള്ള യോഗ്യതയും അധ്യാപക സമൂഹം സ്വന്തമാക്കണം.
മനോജ് വീട്ടുവേലിക്കുന്നേൽ, (സെന്റ് മേരീസ് എച്ച്എസ്എസ് പരിയാപുരം)
സ്ക്രീനുകളും ലഹരിയും കവരുന്നു
ലഹരിവസ്തുക്കളുടെ ഉപയോഗവും മൊബൈൽ ഫോണിനോടുള്ള അമിതമായ അടിമത്തവും കൗമാരത്തിന്റെ നിഷ്കളങ്കതയേയും സ്വപ്നങ്ങളെയും ഭാവിയെയും കവർന്നെടുക്കുന്ന രണ്ട് അപകടകരമായ വിപത്തുകളായി മാറിയിരിക്കുന്നു. വഴിതെറ്റുന്ന ഓരോ കൗമാരക്കാരന്റെയും പിന്നിൽ സ്നേഹത്തിനും ശ്രദ്ധയ്ക്കും അംഗീകാരത്തിനും മാർഗനിർദേശത്തിനുമുള്ള ഒരു നിശബ്ദമായ തേങ്ങലുണ്ടാകാം. അതുകൊണ്ട് പരിഹാരം ശിക്ഷയിൽ മാത്രം ഒതുങ്ങുന്നതല്ല; മാതാപിതാക്കളും അധ്യാപകരും മറ്റും കൈകോർത്തുള്ള കരുതലും ഇടപെടലുമാണ് ആവശ്യം.
സിബി ഫ്രാൻസിസ്, സെന്റ് പോൾസ് ഇംഗ്ലീഷ് മീഡിയം എച്ച്എസ്എസ്,തേഞ്ഞിപ്പലം
അതിജീവിക്കാൻ കരുത്ത് നൽകുക
ഡിജിറ്റൽ യുഗത്തിന്റെ അതിവേഗ മാറ്റങ്ങൾക്കിടയിൽ അറിവിന്റെ ഉറവിടങ്ങൾ വിരൽത്തുന്പിൽ ലഭ്യമാണെങ്കിലും വഴിതെറ്റാതെ ഒപ്പം നടക്കാൻ ഒരു ഗുരുവിന്റെ സാന്നിധ്യം അത്യാവശ്യമാണ്. ആധുനിക സാങ്കേതികവിദ്യ ക്ലാസ്മുറികളെ സ്മാർട്ടാക്കുന്പോഴും വിദ്യാർഥികളുടെ സ്പന്ദനമറിഞ്ഞ് അവരുടെ മനസ് തൊട്ടറിയാൻ സ്ക്രീനുകൾക്ക് ആകില്ലെന്നത് ഒരു യാഥാർഥ്യമാണ്. കരിയറിനും മത്സരങ്ങൾക്കും പിറകെ പായുന്ന ഇന്നത്തെ തലമുറയ്ക്ക് മുന്നിൽ തോറ്റുപോയാലും കൂടെയുണ്ട് എന്ന് ആശ്വസിപ്പിക്കാൻ ഒരു അധ്യാപകന്റെ സ്നേഹസ്പർശത്തിന് മാത്രമേ കഴിയൂ.
ബിജു ചെറിയാൻ (ലിറ്റിൽ ഫ്ളവർ ഇംഗ്ലീഷ് എച്ച്എസ്എസ്, നിലന്പൂർ.)
സ്നേഹത്തിന്റെ വിത്ത് പാകാൻ കഴിയണം
കാലഘട്ടം മാറുന്നതിനനുസരിച്ച് അധ്യാപക-വിദ്യാർഥി ബന്ധത്തിൽ മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിൽ അത് കുട്ടികളുടെ പ്രശ്നമല്ല, നമ്മുടെ ചിന്താഗതികൂടി മാറേണ്ടതുണ്ട്.
അധ്യാപകരുടെ മുന്നിൽ നിശബ്ദരായി നിന്ന് അവരെ പേടിച്ച്, അവർ പറയുന്നതെല്ലാം അനുസരിക്കുന്ന പഴയ തലമുറയിലെ കുട്ടികളെയാണ് ഇപ്പോഴും അധ്യാപകർ സ്വപ്നം കാണുന്നത്.അത് നമ്മുടെ തെറ്റല്ലേ? സമൂഹം മാറുന്പോൾ നമ്മുടെ കുട്ടികളും മാറില്ലേ? അതുകൊണ്ട്, അവർക്കൊപ്പംനിന്ന് സ്നേഹത്തിന്റെ വിത്തുകൾ പാകാൻ നമുക്ക് കഴിഞ്ഞാൽ, നാം പ്രതീക്ഷിക്കുന്നതിനപ്പുറം അവരിൽ താനേ വന്നുചേരും.
പി. ഐശ്വര്യ (വിജയമാതാ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ, പൊന്നാനി)
അധ്യാപകർ രക്ഷിതാക്കളായി മാറണം
കൊറോണക്ക് ശേഷം വിദ്യാർഥികൾ അധ്യാപകരിൽനിന്നും രക്ഷിതാക്കളിൽനിന്നും കൈവിട്ടുപോയി. ഡിജിറ്റൽ സംവിധാനങ്ങളും സോഷ്യൽ മീഡിയകളുമാണണ് വിദ്യാർഥികളെ നിയന്ത്രിക്കുന്നത്. സഹപാഠികളെപ്പോലും ശത്രുക്കളായി കാണുന്ന നിലപാടാണ് വിദ്യാർഥികളിലിപ്പോൾ കണ്ടുവരുന്നത്.
അധ്യാപക വിദ്യാർഥി ബന്ധം ഊഷ്മളമാകണമെങ്കിൽ അധ്യാപകർ രക്ഷിതാക്കളായി മാറണം, അവരുടെ സുഹൃത്തുക്കളായി സ്നേഹത്തോടെയുള്ള പെരുമാറ്റത്തോടെ ഇടപെടണം. അധ്യാപകർ വിദ്യാർഥികളായി മാറി മാനസികമായ സഹായങ്ങൾ അവർക്ക് നൽകണം.
ബിജു പോൾ (പ്രിൻസിപ്പൽ, നിർമല എച്ച്എസ്എസ്, എരുമമുണ്ട.)
അധ്യാപനം അധ്യാപനം ജോലി മാത്രമല്ല
അധ്യാപനം ഒരു ജോലി മാത്രമല്ല, ഒരു തലമുറയെ രൂപപ്പെടുത്താനുള്ള മഹത്തായ ഉത്തരവാദിത്വമാണ്. കുട്ടികൾക്ക് അറിവ് പകർന്നു നൽകുന്നതിനോടൊപ്പം അവരുടെ സ്വഭാവവും മൂല്യബോധവും വ്യക്തിത്വവും രൂപപ്പെടുത്തുക എന്നതാണ് അധ്യാപകരുടെ പ്രധാന ദൗത്യം. അധ്യാപകരും വിദ്യാർഥികളും തമ്മിലുള്ള ഊഷ്മളമായ ബന്ധമാണ് പഠനത്തെ കൂടുതൽ അർഥവത്താക്കുന്നത്. എന്റെ അധ്യാപനജീവിതത്തിൽനിന്ന് ഞാൻ മനസ്സിലാക്കിയ ഒരു കാര്യമുണ്ട് ഒരു അധ്യാപകൻ പഠിപ്പിക്കുന്ന പാഠങ്ങളേക്കാൾ കുട്ടികളുടെ മനസിൽ അവശേഷിക്കുന്നത് അധ്യാപകന്റെ സ്നേഹവും പെരുമാറ്റവും കരുതലുമാണ്.
പി.കെ. ബിന്ദു (ഗുഡ് വിൽ ഇംഗ്ലീഷ് സ്കൂൾ, പൂക്കോട്ടുംപാടം.)
അധ്യാപനം വെല്ലുവിളി
പുതിയ കാലഘട്ടത്തിൽ അധ്യാപനം കടുത്ത വെല്ലുവിളിയാണെന്ന് പറയാറുണ്ട്. എന്നാൽ, വിദ്യാർഥികളുടെ നിലവാരത്തിലേക്ക് ഇറങ്ങിച്ചെല്ലുക എന്നതിന് പകരം കുട്ടികളുടെ നിലവാരത്തിലേക്ക് ഉയരുക എന്ന അർഥത്തിൽ കണ്ടാൽ അധ്യാപനം മികച്ചതാക്കാൻ സാധിക്കും.ആത്മാർഥതയും കുട്ടികളുടെ വളർച്ചയിൽ താത്പര്യവും ധാർമിക മൂല്യങ്ങൾ അവരിൽ സന്നിവേശിപ്പിക്കാനുള്ള അറിവും ആർജവും ഉണ്ടെങ്കിൽ തലമുറയെ മുന്നോട്ടു നയിക്കാൻ കഴിയും. സ്നേഹത്തിലൂടെ ആരെയും കീഴ്പ്പെടുത്താനാവും. അധ്യാപനത്തോളം സംതൃപ്തിയും സന്തോഷവും നൽകുന്ന മറ്റൊരു മേഖലയും ഇല്ല.
വി.എച്ച്. അൻവർ സാദത്ത് (പ്രധാനാധ്യാപകൻ, ഡിഎൻഒയുപിഎസ്, കരുവാരകുണ്ട്)
അധ്യാപകന് അധ്യാപകന് അറിവ് പകരുന്ന വ്യക്തി മാത്രമല്ല
അധ്യാപക വിദ്യാർഥി ബന്ധത്തിൽ ഇന്ന് അകലം അനുഭവപ്പെടുന്നുണ്ടെന്നത് യാഥാർഥ്യമാണ്. സാങ്കേതികവിദ്യയുടെ വളർച്ച, സാമൂഹിക മാറ്റങ്ങൾ, കുടുംബഘടനയിലെ മാറ്റങ്ങൾ, അധ്യാപകന്റെയും വിദ്യാർഥിയുടെയും വർധിച്ചുവരുന്ന മാനസിക സമ്മർദങ്ങൾ തുടങ്ങിയവ ഈ അകലത്തിന് കാരണമാകുന്നുണ്ട്. പൊതുസമൂഹത്തിലെ ജീർണതകൾ അധ്യാപകസമൂഹത്തിലേക്കും കടന്നുവരുന്നു എന്നത്തള്ളിക്കളയാനാവില്ല. അധ്യാപകൻ അറിവ് പകരുന്ന വ്യക്തി മാത്രമല്ല, വിദ്യാർഥിയുടെ വ്യക്തിത്വവും മൂല്യബോധവും രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിക്കുന്നയാൾ കൂടിയാണ്.
സന്തോഷ് കാരൂത്ത് (പ്രധാനാധ്യാപകൻ, എൻഎസ്എസ്, യുപി സ്കൂൾ ഉപ്പട)
മാറിയ കാലവും അധ്യാപനത്തിന്റെ ഉത്തരവാദിത്വവും
കാലത്തിനനുസരിച്ച് കുട്ടികളുടെ ചിന്തകളും പഠനരീതികളും മാറിക്കൊണ്ടിരിക്കുകയാണ്. അധ്യാപനത്തിലും കാലാനുസൃതമായ മാറ്റങ്ങൾ അനിവാര്യമാണ്. പുതിയ സാങ്കേതിക വിദ്യകൾ ഫലപ്രദമായി ഉപയോഗപ്പെടുത്തി കുട്ടികളുടെ സർഗാത്മകതയും കഴിവുകളും വളർത്താൻ അധ്യാപകർക്ക് കഴിയണം. ഓരോ കുട്ടിയുടെയും അഭിരുചികളും മാനസികാവസ്ഥയും മനസിലാക്കിയുള്ള പഠന രീതികളാണ് ഇന്ന് പ്രധാനം. അക്കാദമിക മികവിനൊപ്പം അനുഭവങ്ങൾ പങ്കുവെച്ച് ഉയർന്ന മൂല്യങ്ങളും നല്ല സ്വഭാവവും കുട്ടികളിൽ പകർന്നു നൽകുക എന്നതുമാണ് ഒരു അധ്യാപകന്റെ ഉത്തരവാദിത്വം.
ഷിഹാബുദീൻ കാളികാവ്, (അൽഫുർഖാൻ ദഅവ അക്കാഡമി വണ്ടൂർ)
അധ്യാപകർ മാതൃകയാകണം
മാറുന്ന ലോകത്തിന്റെ വേഗത്തിനൊപ്പം മാറാൻ എന്നും ഗുരുക്കൻമാർ ശ്രമിച്ചുകൊണ്ടിരിക്കുന്നു. കാലത്തിനനുസരിച്ച് അധ്യാപനരീതികളിലും ചിന്തകളിലും വലിയ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണ്.അധ്യാപകന്റെ ചെറിയൊരു തെറ്റുപോലും കൂടുതൽ ബാധിക്കുന്നത് പുതിയ തലമുറയെ ആണ്.ഒരു ഗുരുവിന്റെ വാക്കുകളും പ്രവൃത്തികളും സമീപനങ്ങളും വിദ്യാർഥികളുടെ മനസിൽ ആഴത്തിൽ പതിയുന്നു. വിദ്യാർഥികളെ ഉപദേശിക്കുന്നതിനുമുന്പ് അതിന് മാതൃകയാകേണ്ടത് അധ്യാപകരാണ്. അധ്യാപകന്റെ ജീവിതം തന്നെയാണ് പലപ്പോഴും വിദ്യാർഥികൾക്കുള്ള ഏറ്റവും വലിയ പാഠപുസ്തകം.
അർജുൻ ബാലൻ (സേക്രഡ് ഹാർട്ട് സിഎംഐ പബ്ലിക് സ്കൂൾ, പെരിന്തൽമണ്ണ)
ആത്മവിശ്വാസത്തോടെ മുന്നേറാൻ പഠിപ്പിക്കണം
ഒരു അധ്യാപിക എന്ന നിലയിൽ, കുട്ടികളുടെ മനസിൽ അറിവിനേക്കാൾ ആഴത്തിൽ പതിയുന്നത് സ്നേഹവും സമീപനവുമാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഒരു കുട്ടിയെ പഠിപ്പിക്കുക എന്നത് പാഠപുസ്തകത്തിലെ അറിവ് പകർന്നുനൽകുന്നതിൽ മാത്രം ഒതുങ്ങുന്നില്ല അവന്റെ കഴിവുകളെ തിരിച്ചറിഞ്ഞ് ആത്മവിശ്വാസത്തോടെ മുന്നേറാൻ കൈപിടിച്ചുയർത്തുക കൂടിയാണ്. അധ്യാപകന്റെ വാക്ക് ഒരു കുട്ടിയെ തളർത്താനും അതേ വാക്ക് തന്നെ അവനെ ഉയരങ്ങളിലേക്ക് നയിക്കാനും കഴിയും. വർഷങ്ങൾക്കുശേഷവും ഒരു വിദ്യാർഥിയുടെ ഹൃദയത്തിൽ ന്ധഎന്റെ അധ്യാപകൻ എന്നെ വിശ്വസിച്ചിരുന്നു’ എന്ന ഓർമ അവശേഷിക്കുന്നുവെങ്കിൽ, അതാണ് ഒരു അധ്യാപകന്റെ ഏറ്റവും വലിയ അംഗീകാരം.
കെ.ഇ. ഷിംന (മേരി മാതാ ഇംഗ്ലീഷ് മീഡിയം സ്കൂൾ. പൂക്കോട്ടുംപാടം.)
വൈകാരികമായും പിന്തുണ നൽകണം
ഡിജിറ്റൽ സാങ്കേതിക വിദ്യ ലോകത്തെ വിരൽത്തുന്പിൽ നിർത്തുന്ന സമകാലിക ലോകത്താണ് ഇന്ന് നാം ജീവിക്കുന്നത്. ഈ അധ്യാപക ദിനത്തിൽ നാം ഓരോരുത്തരും ഓർക്കേണ്ട പ്രധാന കാര്യങ്ങൾ. കേൾവിക്കാരാവുക, വിവരങ്ങൾ അടിച്ചേൽപ്പിക്കുന്നതിനു പകരം അവരുടെ സംശയങ്ങളും ചിന്തകളും തുറന്നുപറയാൻ അവസരം നൽകുക. ചോദ്യങ്ങൾ ചോദിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുക. മനസികാരോഗ്യത്തിന് മുൻഗണന നൽകുക. സാങ്കേതിക വിദ്യയുടെ അതിപ്രസരവും സോഷ്യൽ മീഡിയയും നൽകുന്ന മാനസിക സമ്മർദത്തിലൂടെയാണ് ഇന്നത്തെ തലമുറ കടന്നു പോകുന്നത്. വൈകാരികമായ പിന്തുണയും സഹാനുഭൂതിയും നല്കാൻ നമുക്ക് സാധിക്കണം
എം.എം. അബ്ദുറഹിമാൻ (ഹെഡ്മാസ്റ്റർ, ഗവ. മാനവേദൻ സ്കൂൾ, നിലന്പൂർ)
പുതുതലമുറയ്ക്കൊപ്പം വളരാം
വിവരസാങ്കേതികവിദ്യയും കൃത്രിമബുദ്ധിയും ലോകത്തെ അതിവേഗം തിരുത്തിക്കുറിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഇന്ന് അറിവ് വിരൽത്തുന്പിൽ ലഭ്യമാണ്. അതുകൊണ്ടുതന്നെ, കേവലം വിവരങ്ങൾ പകർന്നുനൽകുന്ന ഒരാളെന്ന നിലയിൽനിന്നു മാറി കുട്ടികളെ വഴിനടത്തുന്ന ഒരു വഴികാട്ടിയായി മാറാൻ അധ്യാപകർക്ക് സാധിക്കണം. കുട്ടികളിൽ വിമർശനാത്മക ചിന്തയും സർഗാത്മകതയും വളർത്തുന്ന രീതിയിലേക്ക് അധ്യാപനം മാറേണ്ടതുണ്ട്. നല്ലൊരു അധ്യാപകൻ എപ്പോഴും നല്ലൊരു വിദ്യാർഥി കൂടിയാണ്. പാഠപുസ്തകങ്ങൾക്ക് അപ്പുറത്തേക്ക് ചിന്തിക്കാനും മാറുന്ന ലോകത്തെ ആത്മവിശ്വാസത്തോടെ നേരിടാനും പ്രാപ്തരാക്കണം. സ്വഭാവ ശുദ്ധിയും മാനവികതയുമാണ് യഥാർഥ വിദ്യാഭ്യാസമെന്ന് കുട്ടികളെ ബോധ്യപ്പെടുത്തണം.
സുരേഷ് കണിയാംപറന്പിൽ (നിലന്പൂർ ഗവ. മാനവേദൻ വൊക്കേഷണൽ എച്ച്എസ്എസ്)
Tags : Knowledge NattuVishasham DistrictNews