പത്തനംതിട്ട: കെഎസ്ആർടിസി യിലെ സൗജന്യ യാത്ര സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖലയെ പാടേ തുടച്ചു നീക്കുന്ന നിലയിലേക്കാണ് കാര്യങ്ങൾ പോകുന്നതെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ. ഈ സാഹചര്യത്തിൽ നഷ്ടം നികത്തുന്നതടക്കം സംരക്ഷണമാവശ്യപ്പെട്ട് സർക്കാറിനെ സമീപിച്ചതായും ഭാരവാഹികൾ പത്ര സമ്മേളനത്തിൽ പറഞ്ഞു.
കിലോമീറ്ററിന് 55 രൂപയാണ് അസോസിയേഷൻ ആവശ്യപ്പെടുന്നത്. സൗജന്യ യാത്ര മൂലം ചില റൂട്ടുകളിൽ 50 ശതമാനം വരെ വരുമാനം നഷ്ടമുണ്ടാകുന്നു. സ്വകാര്യ ബസുകളിൽ യാത്ര ചെയ്തിരുന്നവരിൽ 60 ശതമാന ത്തോളം സ്ത്രീ യാത്രക്കാരായിരുന്നു. സൗജന്യയാത്ര നിലവിൽ വന്നതിനുശേഷം ഇപ്പോൾ അഞ്ച് ദിവസം പിന്നിടുമ്പോൾ പത്തനംതിട്ട ജില്ലയിലെ 80 ശതമാനം ബസ്സുകൾക്കും പ്രവർത്തന ചെലവിനുള്ള വരുമാനം പോലും ലഭിക്കുന്നില്ല. ഈ സ്ഥിതി തുടർന്നാൽ വരും ദിവസങ്ങളിൽ ജില്ലയിലെ മിക്ക ബസുകളും സർവീസ് നിർത്തിവയ്ക്കേണ്ടതായി വരും.
സ്വകാര്യ ബസുകളുടെ പ്രവർത്തനച്ചെലവിൽ സിംഹഭാഗവും വരുന്നത് ഡീസലിനാണ്. അതിനാകട്ടെ കഴിഞ്ഞ മാസം എട്ട് രൂപയുടെ വർദ്ധനവ് ഉണ്ടായതുവഴി ദിവസേന 500 രൂപയുടെ അധിക സാമ്പത്തിക ഭാരമാണ് ഉണ്ടായിട്ടുള്ളത്. തന്നെയുമല്ല ടയർ, റീഗ്രേഡിംഗ്, സ്പെയർ പാർട്സ്, ഓയിൽ, ഓയിൽ ഉത്പ്പന്നങ്ങൾ എന്നിവയ്ക്കും വൻ വർദ്ധനവാണ് വന്നിട്ടുള്ളത്.
ഈ സാഹചര്യത്തിൽ സ്വകാര്യ ബസുകൾ കിലോ മീറ്റർ അടിസ്ഥാനത്തിൽ വാടക നിശ്ചയിച്ച് വാടക ഉടമയ്ക്ക് നൽകി, വരുമാനം മുഴുവൻ സർക്കാർ ഏറ്റെടുക്കുക, ജീവനക്കാരുടെ നിയന്ത്രണം സർക്കാർ ഏറ്റെടുക്കുകയും അവർക്കുള്ള വേതനം ഉടമ നൽകുകയും ചെയ്യുക, ഇന്ധനവും നികുതികളും ഉൾപ്പെടെയുള്ള എല്ലാ ചെലവുകളും ഉടമ തന്നെ വഹിക്കുക, വാഹനത്തിന്റെ പെർമിറ്റ് കൈമാറ്റ സ്വാതന്ത്ര്യത്തോടെ ഉടമയെ നിലനിർത്തുക, സാമ്പത്തിക വരുമാനം അടിസ്ഥാനമാക്കി താഴ്ന്ന വരുമാനക്കാരായ എല്ലാ സ്ത്രീകൾക്കും മാത്രമായി പരിമിതപ്പെടുത്തുക, എല്ലാ സ്വകാര്യ ബസുകളിലും കൂടി ഇത് നടപ്പാക്കുക തുടങ്ങിയ നിർദ്ദേശങ്ങളാണ് സർക്കാറിന് മുമ്പിൽ സമർപ്പിച്ചിരിക്കുന്നതെന്നും ഇതുവഴി ലോകത്തിന് മാതൃകയാവുന്ന രീതിയിലുള്ള ശക്തമായ പൊതുഗതാഗത സംവിധാനം കേരളത്തിൽ നടപ്പാക്കാനാകുമെന്നും ഭാരവാഹികൾ പറഞ്ഞു.
മത്സരഓട്ടം അവസാനിക്കുകവഴി റോഡപകടങ്ങളും കുറയും.എല്ലാ സ്വകാര്യ,കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ഉ പയോഗിക്കുന്നതിന് സാധിക്കും, ബസുകൾ തമ്മിൽ സമയത്തിന്റെ പേരിലും മറ്റുമുള്ള സംഘർഷങ്ങൾ ഒഴിവാകും- ഭാരവാഹികൾ പറഞ്ഞു.
ബസ് ഓപ്പറേറ്റേഴ്സ് ഫെറേഷൻ വൈസ് പ്രസിഡന്റ് സി. മനോജ് കുമാർ, ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസ്സോസിയേഷൻ ജില്ലാ പ്രസിഡന്റ് ആർ. ഷാജി കുമാർ, ജനറൽ സെക്രട്ടറി ലാലു മാത്യു എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.