ശ്രീകാര്യം: ഓപ്പറേഷൻ തൂഫാൻ പരിശോധനയിൽ 90 ഗ്രാം രാസലഹരിയുമായി രണ്ടു പേരെ സിറ്റി ഡാൻസാഫ് സംഘം അറസ്റ്റ് ചെയ്തു. അയിരൂപ്പാറ മയിലാടുംമുകൾ നിധില മൻസിലിൽ ഷജീഫ് (38), ചെമ്പഴന്തി ജനതാ റോഡ് അങ്കണവാടി ലൈനിൽ സാബു ഭവനിൽ സാബു (37) എന്നിവരെയാണ് സിറ്റി ഡാൻസാഫ് സംഘം അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും 90 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു.
ചെല്ലമംഗലം കല്ലുവിള അങ്കണവാടിക്കു സമീപത്തുനിന്നാണ് ഇരുവരും പിടിയിലായത്. സാബു നേരത്തെ രാസലഹരിക്കടത്ത് കേസിൽ അറസ്റ്റിലായിട്ടു ണ്ട്. പ്രതിയായ ഷജീഫ് ബെംഗളൂരുവിൽനിന്നു സ്ഥിരമായി രാസലഹരികൾ കേരളത്തിലേക്കു കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ്.
സാബുവിനെ കോവളത്തു നിന്നും ഇരുനൂറ് ഗ്രാം എംഡിഎംഎയുമായി പോലീസ് അറസ്റ്റു ചെയ്തിരുന്നു. ആ കേസിൽ ജാമ്യത്തിലിറങ്ങി അധികം വൈകുംമുമ്പ് ഇയാൾ വീണ്ടും പിടിയിലാകുകയായിരുന്നു. ഇരുവരും മുൻപും നിരവധി കഞ്ചാവ്-ലഹരി കേസുകളിൽ പ്രതികളായിട്ടുള്ളവരാണ്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവരെ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിലാണ് രണ്ടു പേരും അറസ്റ്റിലാ യത്. ടെക്നോപാർക്ക് മേഖല കേന്ദ്രീകരിച്ച് ചില്ലറ വിൽപനക്കായി ബെംഗളൂരുവിൽനിന്ന് എത്തിച്ച എംഡിഎംഎ, ചില്ലറ വിൽപ്പനയ്ക്കായി ചെറിയ പാക്കറ്റുകളാക്കി മാറ്റാൻ വേണ്ടിയാണ് ഷജീഫ് സാബുവിന്റെ വീട്ടിലെത്തിയത്.
അവിടെയിരുന്നു തൂക്കി മാറ്റുന്നതിനിടയിലാണ് സിറ്റി പോലീസ് കമ്മീഷണർക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘം സ്ഥലത്തെത്തിയത്. രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന പോലീസ് സംഘം ഇവരെ പിടികൂടുകയായിരുന്നു. പ്രതികളെ തുടർനടപടികൾക്കായി ശ്രീകാര്യം പോലീസിന് കൈമാറിയിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധനകൾ ശക്തമാക്കും.