വൈദികർ വിശ്വാസികളെ ആശീർവദിക്കുന്നു.
മണർകാട്: ആഗോള മരിയൻ തീർഥാടന കേന്ദ്രമായ സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ ഭക്തജനത്തിരക്ക്. പ്രധാന പെരുന്നാൾ ദിനമായ ഇന്നലെ കത്തീഡ്രലിൽ അത്യപൂർവമായ തിരക്കായിരുന്നു അനുഭവപ്പെട്ടത്. പെരുന്നാളിനോടനുബന്ധിച്ചു വർഷത്തിലൊരിക്കൽ മാത്രം വിശ്വാസികൾക്ക് ദർശനത്തിനായി തുറക്കുന്ന വിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം ദർശിക്കുന്നതിനു നാനാജാതിമതസ്ഥരായ വിശ്വാസികൾ നാടിന്റെ നാനാഭാഗങ്ങളിൽനിന്ന് എത്തിയിരുന്നു.
സ്ലീബാ പെരുന്നാൾ ദിനമായ 14 വരെ വിശ്വാസികൾക്ക് ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം ദർശിക്കുന്നതിന് അവസരമുണ്ടായിരിക്കും. 14ന് സന്ധ്യാപ്രാർഥനയെത്തുടർന്നാണ് നട അടയ്ക്കൽ ശുശ്രൂഷ നടക്കുക. 14 വരെ വിശുദ്ധ കുർബാനയ്ക്ക് സഭയിലെ വിവിധ മെത്രാപ്പോലീത്തമാർ മുഖ്യകാർമികത്വം വഹിക്കും. ഇന്ന് രാവിലെ ഏഴിന് വിശുദ്ധ കുര്‍ബാനയ്ക്ക് അങ്കമാലി ഭദ്രാസനത്തിലെ മൂവാറ്റുപുഴ മേഖല മെത്രാപ്പോലീത്ത ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസും നാളെ രാവിലെ ഏഴിന് വിശുദ്ധ കുര്‍ബാനയ്ക്ക് അങ്കമാലി ഭദ്രാസനത്തിലെ ഹൈറേഞ്ച്, കോതമംഗലം മേഖലാധിപൻ ഏലിയാസ് മാര്‍ യൂലിയോസും 11ന് രാവിലെ ഏഴിന് വിശുദ്ധ കുര്‍ബാനയ്ക്ക് തൃശൂര്‍ ഭദ്രാസനാധിപൻ കുറിയാക്കോസ് മാര്‍ ക്ലീമിസും 12ന് രാവിലെ ഏഴിന് വിശുദ്ധ കുര്‍ബാനയ്ക്ക് കണ്ടനാട് ഭദ്രാസനാധിപൻ മാത്യൂസ് മാര്‍ ഈവാനിയോസും പ്രധാന കാർമികത്വം വഹിക്കും. 13ന് രാവിലെ 8.30ന് വിശുദ്ധ മൂന്നിന്മേല് കുര്‍ബാനയ്ക്ക് ഹോണോവര്‍ മിഷന് മെത്രാപ്പോലീത്ത യാക്കോബ് മാര്‍ അന്തോണിയോസും പ്രധാന കാര്‍മികത്വം വഹിക്കും.
സ്ലീബാ പെരുന്നാള്‍ ദിനമായ 14ന് രാവിലെ ഏഴിന് വിശുദ്ധ കുര്‍ബാനയ്ക്ക് ക്നാനായ അതിഭദ്രാസനം റാന്നി മേഖലാധിപൻ കുര്യാക്കോസ് മാര്‍ ഈവാനിയോസ് മുഖ്യകാര്‍മികത്വം വഹിക്കും. വൈകുന്നേരം അഞ്ചിന് സന്ധ്യാപ്രാർഥനയ്ക്കും തുടർന്നുള്ള നടയടയ്ക്കൽ ശുശ്രൂഷയ്ക്കും കുര്യാക്കോസ് മാര്‍ ഈവാനിയോസ് മുഖ്യകാര്‍മികത്വം വഹിക്കും.
Tags : Manarkad NattuVishasham DistrictNews