ഹാനി ഹദാഷി, നിസാർ, ഷമീം
ഇരിട്ടി: കാന്തപെട്ടിക്കുള്ളിൽ എംഡിഎംഎ കടത്തിയ കേസിൽ കണ്ണൂർ കൊളച്ചേരി സ്വദേശികളായ നിസാർ, ഷമീം എന്നിവർ അറസ്റ്റിലായ കേസിലെ പ്രധാന സൂത്രധാരൻ ബംഗളൂരിൽ നിന്ന് ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തു. കൊളച്ചേരി കമ്പിൽ ഹാനി ഹദാഷി (26 ) നെയാണ് ബംഗളുരുവിൽ നിന്ന് ലഹരി കൈമാറുന്നതിനിടയിൽ പിടികൂടിയത്. മുമ്പ് പിടിയിലായ പ്രതികളിൽ നിന്ന് ലഭിച്ച ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ സാഹസികമായി പിടികൂടിയത്.
വിദേശത്ത് പഠനം പൂർത്തിയാക്കിയ പ്രതി വിദേശബന്ധങ്ങൾ ഉപയോഗപ്പെടുത്തി ബംഗളുരുവിൽ മയക്കുമരുന്ന് വ്യാപാരത്തിന്റെ മുഖ്യ കണ്ണിയായി പ്രവൃത്തിച്ചു വരികയായിരുന്നു. പിടിയിലായ പ്രതി നിരവധി ക്രിമിനൽ കേസുകളിലും 2022 ൽ ഇരിട്ടി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കടത്ത് കേസിലും പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഇരിട്ടി പോലീസും ലഹരിവിരുദ്ധ സ്ക്വാഡും നടത്തിയ കൂട്ടുപുഴ ചെക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ പിടികൂടിയ വാഹനത്തിൽ നിന്നും 96 ഗ്രാം എംഡിഎംഎ കണ്ടെടുത്ത സംഭവത്തിലെ സൂത്രധാരനാണ് പ്രതി. വാഹനത്തിലുണ്ടായിരുന്ന കണ്ണൂർ കൊളച്ചേരി സ്വദേശികളായ നിസാർ (35), ഷമീം എന്ന ചാണ്ടി ഷമീം (45 ) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളുടെ ദേഹപരിശോധനയിൽ ഒന്നും കണ്ടെത്താൻ കഴിയാത്ത പോലീസ് നടത്തിയ വിശദമായ പരിശോധനയിൽ വാഹനത്തിന് അടിയിൽ കാന്തപെട്ടിക്കുള്ളിൽ സൂക്ഷിച്ച നിലയിൽ മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു.
Tags : Nattuvishesham DistrictNews DeepikaNews arrested