ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ കത്തോലിക്ക മാനസികാരോഗ്യ ശുശ്രൂഷാ വിഭാഗം (കാത്തലിക് മെന്റൽ ഹെൽത്ത് മിനിസ്ട്രി- സിഎംഎച്ച്എം) പ്രവർത്തനമാരംഭിച്ചു.
സന്ദേശനിലയത്തിൽ നടന്ന ചടങ്ങിൽ ആർച്ച്ബിഷപ് മാർ തോമസ് തറയിൽ പുതിയ സേവന മേഖലയുടെ ഉദ്ഘാടനം നിർവഹിച്ചു.ഇതോടനുബന്ധിച്ച് ബേസിക് കൗൺസലിംഗ് സ്കിൽസ് സർട്ടിഫിക്കറ്റ് കോഴ്സിന്റെ പ്രഥമ ബാച്ചിന്റെ സർട്ടിഫിക്കറ്റ് വിതരണവും നടന്നു.
ചടങ്ങിന്റെ ഉദ്ഘാടനം പരിസ്ഥിതി സൗഹൃദമായത് ശ്രദ്ധിക്കപ്പെട്ടു. പതിവ് ദീപം തെളിക്കലിനും പൂച്ചെണ്ട് നൽകലിനും പകരം, ഫലവൃക്ഷത്തൈ നട്ടു പരിപാലിക്കുന്ന പ്രതീകാത്മക പ്രവർത്തനത്തിലൂടെയാണ് ഉദ്ഘാടനവും അതിഥി സ്വീകരണവും നടത്തിയത്.
വികാരി ജനറാൾ മോൺ. സ്കറിയാ കന്യാകോണിൽ അധ്യക്ഷത വഹിച്ചു. ഡോ. സിസ്റ്റർ ജോവാൻ ചുങ്കപ്പുര എംഎംഎസ് മാനസികാരോഗ്യ രംഗത്തെ വെല്ലുവിളികളും സമൂഹത്തിന്റെ ഉത്തരവാദിത്വവും സംബന്ധിച്ച് പ്രഭാഷണം നടത്തി.
സിഎംഎച്ച്എം കേരള റീജൺ അസി. ഡയറക്ടർ റവ. ഡോ. ചിൽട്ടൺ മാനസികാരോഗ്യ സംരക്ഷണത്തിൽ സഭയുടെ ഇടപെടലുകളും കൗൺസലിംഗ് സേവനങ്ങളുടെ ആവശ്യകതയും വിശദീകരിച്ചു.
പരിശീലന കോഴ്സ് വിജയകരമായി പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കുടുംബങ്ങളിലും സമൂഹത്തിലും മാനസികാരോഗ്യ അവബോധം വളർത്തുന്നതിനും കൗൺസലിംഗ് സേവനങ്ങൾ ലഭ്യമാക്കുന്നതിനും വിവിധ പദ്ധതികൾ സിഎംഎച്ച്എം നടപ്പാക്കുമെന്ന് സംഘാടകർ അറിയിച്ചു.
സിഎംഎച്ച്എം ചങ്ങനാശേരി അതിരൂപതാ ഡയറക്ടർ ഫാ. ഡോ. അനീഷ്, സിസ്റ്റർ ജിഷ സിഎംസി എന്നിവർ പ്രസംഗിച്ചു. ആദ്യ ബാച്ചിൽ 80 പേർ പങ്കെടുത്ത് സർട്ടിഫിക്കറ്റ് നേടി.