കൊല്ലം: കൊല്ലം സംസ്ഥാനത്തെ ഏറ്റവും മികച്ച ടൂറിസം ഹബ്ബാക്കുമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്. അഷ്ടമുടി ടൂറിസം പ്രോജക്ടിന്റെ ഭാഗമായി സ്ഥലം സന്ദർശിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മാലിന്യത്തില്‍ നിന്ന് മോചിപ്പിച്ച് അഷ്ടമുടി കായല്‍ വൃത്തിയുള്ളതാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപമുള്ള ഡിടിപിസി ബോട്ട് ജെട്ടിയില്‍ അടിഞ്ഞുകൂടുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനായി സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തുമെന്നും കായലും പരിസരങ്ങളും സന്ദര്‍ശിക്കവെ വ്യക്തമാക്കി.
സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതിനൊപ്പം വിനോദസഞ്ചാരികള്‍ക്കായുള്ള ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ കേന്ദ്രവും ശൗചാലയങ്ങളും അത്യാധുനിക രീതിയില്‍ നവീകരിക്കും. ഇന്‍ഫര്‍മേഷന്‍ കേന്ദ്രത്തില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന കച്ചവട സ്ഥാപനം മാറ്റിസ്ഥാപിക്കും. ശുചീകരണം ഉറപ്പാക്കാന്‍ സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തും.
കായലിലേക്കു മാലിന്യം ഒഴുക്കുന്നതു തടയാന്‍ തുറമുഖ വകുപ്പ് കര്‍ശന നടപടികള്‍ സ്വീകരിക്കണം. കൊല്ലം-ആലപ്പുഴ ജലപാത സജീവമാക്കുന്നതിനായി ബോട്ട് ജെട്ടിയില്‍ ജലയാനങ്ങള്‍ക്കു സുഗമമായി വന്നുപോകാന്‍ കഴിയുംവിധം ഡ്രെഡ്ജിംഗ് നടത്തും. ബോട്ട്ജെട്ടി മുതല്‍ ആശ്രാമംവരെയുള്ള നടപ്പാത വിനോദസഞ്ചാരം മുന്‍നിര്‍ത്തി ആകര്‍ഷകമായി സജ്ജമാക്കും. ഡിടിപിസി, ജില്ലാ ഭരണകൂടം, വിവിധവകുപ്പുകള്‍ എന്നിവയെ ഏകോപിപ്പിച്ച് സമഗ്രമായ ദീര്‍ഘകാലപദ്ധതിയും ആസൂത്രണം ചെയ്യും. അഷ്ടമുടികേന്ദ്രീകരിച്ചുനടത്തുന്ന വിനോദസഞ്ചാരപദ്ധതി വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും വ്യക്തമാക്കി.
ഡിടിപിസി സെന്റര്‍ മുതല്‍ ആശ്രാമം വരെ നീളുന്ന പദ്ധതിയില്‍ മറീന, പുനര്‍ജനി ഇന്റര്‍പ്രറ്റേഷന്‍ കേന്ദ്രവും ഉദ്യാനവും, അഡ്വഞ്ചര്‍ പാര്‍ക്ക്, കായല്‍ റസ്റ്ററന്റ് , ജൈവവൈവിധ്യ നടപ്പാത എന്നിവയാണ് ഉള്‍പ്പെടുത്തിയത്. 59 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കൊല്ലത്തിന്റെ പൗരാണികചരിത്രവും ജൈവവൈവിധ്യവും അവതരിപ്പിക്കുന്ന പദ്ധതിയില്‍ പ്രധാന ടൂറിസംകേന്ദ്രങ്ങളായ തെന്മല, ജടായുപ്പാറ, മീന്‍പിടിപ്പാറ, സാമ്പ്രാണിക്കോടി എന്നിവിടങ്ങളേയും കോര്‍ത്തിണക്കും. ചിന്നക്കട ഉള്‍പ്പെടുന്ന നഗരഭാഗങ്ങളില്‍ നിന്നും പദ്ധതി പ്രദേശത്തേക്ക് എത്തുന്നതിനായി മികച്ച യാത്രാസൗകര്യം ഒരുക്കുമെന്നും സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസം ഹബ്ബായി കൊല്ലം മാറുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അക്വാലാന്‍ഡില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (കെടിഐഎല്‍) എംഡി മനോജ് പദ്ധതി വിശദീകരിച്ചു.
ടൂറിസം വകുപ്പ് ഡയറക്ടര്‍ എം. അഞ്ജന അധ്യക്ഷയായി. കളക്ടര്‍ ആനി ജൂല തോമസ്, ഡിടിപിസി, തുറമുഖം, ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags :