1. അപകടാവസ്ഥയിലായ പത്തനംതിട്ട മിനി സിവിൽ സ്റ്റേഷൻ തൂണുകളിലും ഭിത്തിയിലും കാടുകൾ വളർന്ന നിലയിൽ. 2. മിനി സിവിൽ സ്റ്റേഷനിൽനിന്ന് ഒഴിയുന്നതിനു തയാറെടു
പത്തനംതിട്ട: ബലക്ഷയത്തിലായ പത്തനംതിട്ട മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫീസുകൾ ഒഴിയാൻ ജില്ലാ കളക്ടർ നൽകിയിട്ടുള്ള അന്ത്യശാസനയുടെ കാലാവധി നാളെ തീരും. പുതിയ സ്ഥലം കണ്ടെത്താനാകാതെ ഇപ്പോഴും പല ഓഫീസ് മേധാവികളും നട്ടം തിരിയുകയാണ്. ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് ഇതിനോടകം നിരവധി ഉത്തരവുകൾ വന്നെങ്കിലും ഇത്തവണ അല്പം കടുംപിടുത്തത്തിലാണ് ജില്ലാ ഭരണകൂടം.
വാടകക്കെട്ടിടങ്ങൾ ലഭിക്കാത്ത ഓഫീസുകൾക്ക് ഏതാനും ദിവസങ്ങൾ കൂടി സാവകാശം ലഭിക്കുമെന്ന പ്രതീക്ഷ മേധാവികൾക്കുണ്ട്. എന്നാൽ മഴ ശക്തമാകുന്ന പശ്ചാത്തലത്തിൽ അപകടനിലയിലായ കെട്ടിടത്തിൽ ഇനി ഓഫീസുകൾ പ്രവർത്തിക്കാൻ അനുമതി നൽകാനാകില്ലെന്ന നിലപാടിലാണ് ജില്ലാ ഭരണകൂടം. ദുരന്തസാധ്യത കൂടി കണക്കിലെടുത്താണ് കളക്ടറുടെ അന്ത്യശാസന.
പത്തനംതിട്ട നഗരമധ്യത്തിലെ മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിനു ബലക്ഷയം കണ്ടെത്തിയതിനെത്തുടർന്നു കഴിഞ്ഞ മാർച്ച് 30നു മുൻപായി ഇവിടെ പ്രവർത്തിക്കുന്ന സർക്കാർ ഓഫീസുകൾ മാറ്റണമെന്നായിരുന്നു നിർദേശം. ജില്ലാ ആസ്ഥാനത്തെ ഏഴ് കോടതികളും ഇതേ കെട്ടിടത്തിലാണ്. കോഴഞ്ചേരി താലൂക്ക് ഓഫീസ്, കൃഷി ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ്, പൊതുമരാമത്ത് കെട്ടിടവിഭാഗം അടക്കം പ്രമുഖമായ 24 ഓഫീസുകളാണ് മിനി സിവിൽ സ്റ്റേഷനിലുള്ളത്.
അഞ്ചുനിലകളുള്ള കെട്ടിടത്തിന് നാലു പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. 1982ൽ പത്തനംതിട്ട ജില്ല രൂപീകൃതമായതിനു തൊട്ടുപിന്നാലെയാണ് ഓഫീസുകൾ ഒരു കൂരയ്ക്കു കീഴിൽ കൊണ്ടുവരാനായി മിനി സിവിൽ സ്റ്റേഷൻ സ്ഥാപിച്ചത്.
കെട്ടിടത്തിന്റെ ഉറപ്പു വിലയിരുത്തുന്നതിനായി കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ജനുവരിയിലാണു പരിശോധന നടത്തിയത്. കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കോൺക്രീറ്റ് സാംപിളുകൾ ഇതിനായി ശേഖരിച്ചിരുന്നു.
കെട്ടിടം ഉപയോഗയോഗ്യമല്ലെന്നായിരുന്നു കണ്ടെത്തൽ. തുടർന്നാണു സ്ഥാപനങ്ങൾ മാറ്റണമെന്നു നിർദേശിച്ചത്. കഴിഞ്ഞയാഴ്ച ജില്ലാ കളക്ടർ എ. നിസാമുദീൻ ബന്ധപ്പെട്ട ഓഫീസ് മേധാവികളുടെ യോഗം വിളിച്ചുകൂട്ടിയാണ് അന്ത്യശാസന നൽകിയത്.
വാടകക്കെട്ടിടം അതത് വകുപ്പുകൾ കണ്ടെത്തണമെന്നും വാടക സംബന്ധിച്ച് ജില്ലാ ഭരണകൂടം ഇടപെട്ട് ചർച്ച നടത്താമെന്നും കളക്ടർ ഉറപ്പു നൽകിയിട്ടുണ്ട്. സർക്കാർ തലത്തിൽ ഇതു സംബന്ധിച്ച് ഇടപെടൽ ഉണ്ടായിട്ടുണ്ട്.
നടപടിക്രമങ്ങളിൽ കടമ്പകൾ; താലൂക്ക് ഓഫീസ് മാറ്റം പ്രതിസന്ധിയിൽ
കോഴഞ്ചേരി താലൂക്ക് ഓഫീസ് പ്രവർത്തനത്തിനായി കടമ്മനിട്ട റോഡിൽ കെഎസ്ഇബി ഓഫീസിനു സമീപം നാലുനില കെട്ടിടം ലഭ്യമായി. 85000 രൂപയാണ് പ്രതിമാസ വാടക. നാലായിരത്തിലധികം ചതുരശ്ര അടിയുള്ള കെട്ടിടമാണ്.
ഓഫീസ് മാറ്റവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളാണ് മാറ്റത്തിന്റെ പ്രധാന തടസം. വാടകതന്നെയാണ് പ്രധാന പ്രശ്നം. സർക്കാർ നിശ്ചയിച്ചിട്ടുള്ള നിരക്കിൽ അനുയോജ്യമായ കെട്ടിടം കണ്ടെത്തണം. സർക്കാർ അനുമതിയോടെ വാടക കരാറിൽ ഒപ്പിടാൻ വകുപ്പ് മേധാവികളുടെ അംഗീകാരം ഉറപ്പാക്കണം. 20000 രൂപ വരെയുള്ള വാടക തുക മാത്രമേ പിഡബ്ല്യുഡി ജില്ലാ എക്സിക്യൂട്ടീവ് എൻജിനിയർക്ക് അംഗീകരിക്കാനാകൂ. അതിനു മുകളിലാണ് വാടകയെങ്കിൽ സൂപ്രണ്ടിംഗ് എൻജിനിയർ, ചീഫ് എൻജിനിയർ എന്നിവരുടെ അനുമതി വേണം. വാടക തുകയിൽ സർക്കാർ അംഗീകാരം ലഭിക്കാതെയും കരാറിൽ ഏർപ്പെടാതെയും ഓഫീസുകൾക്ക് മാറാനാകില്ല.
ഫർണിച്ചറുകൾ, ക്യുബിക്കിളുകൾ എന്നിവ ഒട്ടുമിക്ക ഓഫീസുകൾക്കുമുണ്ട്. ഇവ പുതിയ ഓഫീസ് കെട്ടിടങ്ങളിലേക്ക് മാറ്റാൻ പിഡബ്ല്യുഡി എസ്റ്റിമേറ്റ് തയാറാക്കി നൽകണം. ഫർണിച്ചറും ഫയലുകളും പുതിയ ഓഫീസുകളിലേക്ക് മാറ്റാൻ ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ് എസ്റ്റിമേറ്റ് തയാറാക്കണം. 30 ജീവനക്കാരുളള ഓഫീസെങ്കിൽ 60000 രൂപ മുതൽ ഒരുലക്ഷം രൂപ വരെ ഓഫീസ് മാറ്റത്തിനു മാത്രം ചെലവാകും. എസ്റ്റിമേറ്റ് സർക്കാർ അംഗീകരിച്ചെങ്കിലേ പണം അനുവദിക്കൂ. പണം ക്ഷേമനിധി ബോർഡിൽ കെട്ടിവച്ചെങ്കിൽ മാത്രമേ തൊഴിലാളികളെ ലഭ്യമാക്കൂ.
താലൂക്ക് ഓഫീസിലെ ഫയലുകൾ മാത്രം 350 ചാക്കുകളിലായി കെട്ടിവച്ചിരിക്കുകയാണ്. കൃഷി ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിനും പൊതുമരാമത്ത് കെട്ടിടവിഭാഗത്തിനും കെട്ടിടങ്ങൾ കണ്ടെത്താനായിട്ടുണ്ട്. ആസൂത്രണ വകുപ്പിനു കീഴിലെ ഓഫീസുകൾ കളക്ടറേറ്റ് വളപ്പിലെ പുതിയ ആസൂത്രണ സെക്രട്ടേറിയറ്റിലേക്കു നേരത്തേ മാറ്റിയിരുന്നു.
ഡീ കമ്മീഷൻ ആശങ്ക
ഡീ കമ്മീഷൻ ചെയ്ത കെട്ടിടത്തിൽ ഓഫീസുകൾ തുടരുന്നത് കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്. ഇത്രയധികം ഓഫീസുകളിലും കോടതികളിലുമായി പ്രവർത്തിക്കുന്ന ജീവനക്കാർ, വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർ ഇവരുടെയൊക്കെ സുരക്ഷിതത്വം പ്രധാന ഘടകമാണ്.
വിള്ളൽവീണ തൂണുകളാണ് ഏറെയും. കോൺക്രീറ്റ് അടർന്നുമാറി കമ്പികൾ തുരുമ്പെടുത്തു നിൽക്കുകയാണ് . ചുവരുകളും കെട്ടിടത്തിന്റെ പല ഭാഗങ്ങളും തകർന്നിട്ടുണ്ട്. അപകടാവസ്ഥ മനസിലാക്കിയാണ് ഓഫീസുകൾ ഒഴിയണമെന്ന നിർദേശം അടിക്കടി പുറപ്പെടുവിച്ചിട്ടുള്ളത്.
എന്നാൽ, ഇക്കാര്യത്തിലെ നടപടിക്രമങ്ങളിൽ ഇളവുകൾ നൽകി ഓഫീസുകൾ മാറ്റുകയോ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കുകയോ വേണമെന്ന ആവശ്യമുയരുന്നുണ്ട്.
ഓഫീസുകൾ പൂർണമായി മാറ്റിയ ശേഷം നിലവിലുള്ള കെട്ടിടം പൊളിച്ചുമാറ്റാനാണ് ആലോചന. യുഡിഎഫ് സർക്കാർ അവതരിപ്പിച്ച ബജറ്റിൽ പ്രാഥമിക ചെലവുകൾക്കായി 12 കോടി രൂപ നീക്കിവച്ചിട്ടുണ്ട്.
കോടതികളുടെ മാറ്റവും അനിശ്ചിതത്വത്തിൽ
ജില്ലാ സെഷൻസ് കോടതി, ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ്, അഡീക്ഷണൽ കോടതികൾ, മുൻസിഫ്, മജിസ്ട്രേറ്റ് കോടതികൾഎന്നിവ അടക്കം എങ്ങോട്ടു മാറ്റുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
നഗരത്തിലെ പല കെട്ടിടങ്ങളും ഇതിനോടകം പരിശോധിച്ചെങ്കിലും സുരക്ഷാപ്രശ്നം, തൊണ്ടി മുതലുകളുടെ സൂക്ഷിപ്പ്, പാർക്കിംഗ് തുടങ്ങിയ പ്രശ്നങ്ങൾ കാരണം തീരുമാനം വൈകി. പ്രധാന കോടതികൾ ബിഎസ്എൻഎൽ കെട്ടിടത്തിലേക്ക് മാറ്റാനാണ് ഇപ്പോഴത്തെ ധാരണ.
എന്നാൽ ഇതിന് ബിഎസ്എൻഎലിന്റെ അനുമതി വേണം. മൂന്ന് കോടതികൾക്കായിപോലീസ് സ്റ്റേഷനു സമീപത്തെ ഒരു കെട്ടിടം നിർദേശിച്ചിട്ടുണ്ട്. പത്തനംതിട്ടയിലെ കോടതികൾക്കായി സ്വന്തം കെട്ടിടം നിർമിക്കുന്നതിനു സ്ഥലം കണ്ടെത്തിയിട്ടു നാളുകളായെങ്കിലും നടപടിക്രമങ്ങൾ പൂർത്തിയാക്കാനായിട്ടില്ല.