പെരുമാതുറ : മുതലപ്പൊഴിയിൽ അപകടത്തിൽപ്പെട്ടവരുടെ വീടുകളിൽ വി. മുരളീധരൻ എംഎൽഎ സന്ദർശനം നടത്തി. ഉച്ചയോടെ മുതലപ്പൊഴിയിലെത്തിയ എംഎൽഎ രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തി.
തുടർന്ന് അഞ്ചുതെങ്ങ് സെന്റ് പീറ്റേഴ്സ് ഫൊറോന ദേവാലയത്തിലെത്തിയ അദ്ദേഹം ഇടവക വികാരി ഫാ. സന്തോഷുമായി ചർച്ചകൾ നടത്തി. മുതലപ്പൊഴിയിലെ സുരക്ഷ ഉറപ്പുവരുത്താൻ കേന്ദ്ര- സംസ്ഥാന സർക്കാരുകളിൽ വിഷയം ശക്തമായി അവതരിപ്പിക്കുമെന്ന് എംഎൽഎ ഉറപ്പുനൽകി. തുടർന്നു കൊച്ചുമേത്തൻ കടവ് സ്വദേശികളായ ഫ്രീമോന്റെയും ഷിജിന്റെയും വീടുകളിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചു.
കാണാതായി പത്തുദിവസങ്ങൾ കഴിയുമ്പോഴും ഷിജിനെ കണ്ടെത്താൻ കഴിയാത്തതിലുള്ള കുടുംബത്തിന്റെ കണ്ണീരിനു പരിഹാരം കാണാൻ തെരച്ചിൽ നടപടികൾ ഊർജിതമാക്കാൻ ശ്രമം നടത്തുമെന്ന് എംഎൽഎ അറിയിച്ചു.
ഷിജിന്റെ ഭാര്യ സ്റ്റിജിയുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ചുള്ള ജോലിക്കുവേണ്ടിയും മൂത്ത കുട്ടിയുടെ ചികിത്സകൾ സൗജന്യമാക്കുന്നതിനുവേണ്ടിയും സാധ്യമായതെല്ലാം ചെയ്യാമെന്നും അദ്ദേഹം കുടുംബത്തിന് ഉറപ്പുനൽകി.
നോർത്ത് ജില്ല പ്രസിഡന്റ് എസ്.ആർ. റെജികുമാർ, മണ്ഡലം പ്രസിഡന്റുമാരായ പൂവണത്തുംമൂട് ബിജു, വിജീഷ്, അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അഞ്ചുതെങ്ങ് സജൻ, ജില്ല സെക്രട്ടറി എൻ.എസ്. സജു, വർക്കല മണ്ഡലം പ്രഭാരി ഒറ്റൂർ മോഹൻദാസ്, ജില്ല സെക്രട്ടറി എസ്. സൗമ്യ എന്നിവരും എംഎൽഎയ്ക്കൊപ്പമുണ്ടായിരുന്നു.
Tags : nattu vishesham MLA visits the homes of those involved