പിരായിരിയിലെ ആരോഗ്യകേന്ദ്രം സന്ദര്‍ശിച്ച മന്ത്രി കെ. മുരളീധരന് സൗകര്യങ്ങളെക്കുറിച്ച് ചോദിച്ചറിയുന്നു.
പാലക്കാട്: പിരായിരിയില്‍ സ്ഥലം ലഭ്യമാക്കിയാല്‍ മികച്ച സൗകര്യങ്ങളോടെയുള്ള ആശുപത്രിക്കെട്ടിടം സര്‍ക്കാര്‍ നിര്‍മിച്ചുനല്‍കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരന്. പിരായിരിയിലെ ആരോഗ്യകേന്ദ്രം സന്ദര്‍ശിച്ച മന്ത്രി, അലോപ്പതി, ആയുര്‍വേദം, ഹോമിയോ വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ വിപുലമായി സൗകര്യങ്ങള്‍ ആവശ്യമാണെന്നു വിലയിരുത്തി.
സംവിധാനങ്ങള്‍ വികസിക്കുന്നതിന് അനുസൃതമായി ജീവനക്കാരുടെ വിന്യാസത്തിലും മാറ്റംവരുത്തും. ഐപി സംവിധാനങ്ങള്‍ ഉള്‍പ്പെടെ ഏര്‍പ്പെടുത്താന്‍ സാധിക്കും. ജില്ലാ ആശുപത്രിയിലെ ഒഴിവുള്ള തസ്തികകള്‍ നികത്താന്‍ നടപടി സ്വീകരിക്കും. നബാര്‍ഡിന്റേയും ഇന്കെല്ലിന്റേയും കെട്ടിടനിര്‍മാണം പൂര്‍ത്തിയായാല്‍ ജില്ലാ ആശുപത്രിയെ ജനറല്‍ ആശുപത്രിയാക്കി ഉയര്‍ത്താന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.
പകര്‍ച്ചവ്യാധി പ്രതിരോധത്തിന് മികച്ച അന്തരീക്ഷം ഒരുക്കുന്നതിനു വിവിധയിടങ്ങളില്‍നിന്നും നീക്കിയ മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുന്നതിനു സംസ്കരണയൂണിറ്റുകള്‍ സ്ഥാപിക്കേണ്ടത് അനിവാര്യമാണെന്നു മന്ത്രി വ്യക്തമാക്കി.
ആധുനിക സംവിധാനങ്ങള്‍ നിലവിലുള്ളതിനാല്‍ സംസ്കരണ പ്ലാന്റുകള്‍ ആരംഭിക്കുന്നതില്‍ ആശങ്കയുടെ ആവശ്യമില്ല.
കുടുംബശ്രീ, ഹരിതകര്‍മസേന, റെസിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍ തുടങ്ങിയ കൂട്ടായ്മയുടെ സഹകരണത്തോടെ പകര്‍ച്ചവ്യാധി പ്രതിരോധം കൂടുതല്‍ കാര്യക്ഷമമാക്കണമെന്നും മന്ത്രി പറഞ്ഞു. പിരായിരി ഗ്രാമപഞ്ചായത്ത് കെട്ടിടത്തിനുസമീപം നടന്ന പരിപാടിയില്‍ രമേഷ് പിഷാരടി എംഎല്‍എ അധ്യക്ഷനായി.
പിരായിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ഇസ്മയില്‍, വൈസ് പ്രസിഡന്റ് സഫിയ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) കെ. ബിന്ദു തോമസ്, ആയുര്‍വേദം മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയന്തി, ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ. ദീപ്തി, പഞ്ചായത്ത് സെക്രട്ടറി സി.വി. ബാബുലേയാന് എന്നിവർ പ്രസംഗിച്ചു.
Tags : Local News Nattuvishesham New hospital building Pirayiri Minister Muralidharan