മാവേലിക്കര: രണ്ടര പതിറ്റാണ്ടായി മാവേലിക്കര നഗരസഭ പുതിയകാവിൽ തള്ളുന്ന മാലിന്യങ്ങൾ നീക്കി സ്ഥലം പൂർവസ്ഥിതിയിലാക്കും. ബയോമൈനിംഗ് പദ്ധതിയിലൂടെയാണ് മാലിന്യങ്ങൾ സംസ്കരിക്കുന്നത്. ഇതിനായി ട്രോമൽ യന്ത്രം സ്ഥലത്തെത്തിച്ചു.
പാലക്കാട് നഗരസഭയിൽ നിന്നാണ് ട്രോമൽ മാവേലിക്കരയിൽ എത്തിച്ചത്. ലോക ബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ കേരള ഖരമാലിന്യ പരിപാലന പദ്ധതി വഴിയാണ് ബയോമൈനിംഗ് നടത്തുന്നത്. മാലിന്യങ്ങൾ നീക്കി 81.27 സെന്റ് ഭൂമി വീണ്ടെടുത്ത് വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനാണ് നഗരസഭയുടെ പദ്ധതി.
2001 മുതലാണ് പുതിയകാവ് മാർക്കറ്റ് പരിസരത്ത് ഖരമാലിന്യങ്ങൾ നിക്ഷേപിക്കാൻ മാവേലിക്കര നഗരസഭ ആരംഭിച്ചത്. പുതിയകാവിൽ 5.9 മീറ്റർ ആഴത്തിലായി 13,000 മീറ്റർ ക്യൂബ് മാലിന്യം ശേഖരമുണ്ടെന്നാണ് നിലവിലെ കണക്ക്. ആദ്യഘട്ടമായി കുന്നുകൂടിയ മാലിന്യങ്ങൾ ജെസിബി ഉപയോഗിച്ച് ഇളക്കിമാറ്റി വായുസഞ്ചാരം ഉറപ്പാക്കും. പ്രത്യേക ബയോ കൾച്ചർ ലായനികൾ തളിച്ച് ദുർഗന്ധം ഇല്ലാതാക്കി മാലിന്യങ്ങൾ വേഗത്തിൽ ജീർണിക്കാനും സാഹചര്യമൊരുക്കും.
തുടർന്ന് ഈർപ്പം മാറിയ ഉണങ്ങിയ മാലിന്യങ്ങളെ ട്രോമൽ യന്ത്രത്തിൽ അരിച്ചെടുത്ത് അവയുടെ വലിപ്പത്തിന്റെ അടിസ്ഥാനത്തിൽ തരംതിരിക്കും. ഇതിൽ, ജ്വലന സാധ്യതയുള്ള പ്ലാസ്റ്റിക്, തുണി, റബർ എന്നിവ വേർതിരിച്ച് സിമന്റ് ഫാക്ടറികളിൽ ഇന്ധനമായി ഉപയോഗിക്കാനുള്ള ആർഡിഎഫായും പൂർണമായി മണ്ണിനോട് ചേർന്ന ജൈവാംശങ്ങൾ വേർതിരിച്ച് കൃഷിക്കും തറ നിരപ്പാക്കാനും ഉപയോഗിക്കാവുന്ന ബയോ എർത്തായും കല്ല്, ഇഷ്ടിക കഷണങ്ങൾ എന്നിവ റോഡ് നിർമാണത്തിനായും ഉപയോഗിക്കും.
നഗരസഭാ ചെയർപേഴ്സൺ ലളിത രവീന്ദ്രനാഥ്, ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്ന ബാബു, ക്ലീൻ സിറ്റി മാനേജർ ആർ. ബിനോയ്, െ.എച്ച്.ഐ ആശാ ദേവി, കെഎസ്ഡബ്ല്യുഎംപി എൻജിനിയർ സുകന്യ നായർ എന്നിവരുടെ സാന്നിധ്യത്തിൽ ട്രോമൽ യന്ത്രം സ്ഥാപിക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. 2024ൽ ബയോമൈനിംഗ് പൂർത്തിയാകുമെന്ന് പറഞ്ഞിരുന്നെങ്കിലും പ്രവർത്തനം ആരംഭിക്കാൻ സാധിച്ചിരുന്നില്ല.
Tags : Nattuvishesham Local news Pollution