പ്രതീകാത്മക ചിത്രം
കൊച്ചി: ഒരു മാസത്തിലേറെയായി കുടിവെള്ളം മുടങ്ങിയതോടെ ചേരാനെല്ലൂർ പഞ്ചായത്തിലെ ചിറ്റൂർ മേഖലയിലെ കുടുംബങ്ങൾ ദുരിതത്തിൽ. ജോലിക്കും സ്കൂളുകളിലേക്കും പോകാൻ കഴിയാതെ ബുദ്ധിമുട്ടിലാണ്. പാചകം ചെയ്യാൻപോലുമുള്ള വെള്ളം കിട്ടുന്നില്ലെന്നാണ് പരാതി. പതിവായി ലഭിച്ചിരുന്ന കുടിവെള്ള വിതരണം തടസപ്പെട്ടതോടെ വലിയ വില നൽകി വെള്ളം വാങ്ങേണ്ട സാഹചര്യമാണ്. ആവശ്യം വർധിച്ചതോടെ ടാങ്കർ ലോറിയിലുള്ള വെള്ളവും കിട്ടാക്കനിയായി.
വീട്ടാവശ്യങ്ങൾക്കും പാചകത്തിനും കുടിക്കാനുമുള്ള വെള്ളം ലഭിക്കാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കുട്ടികളും വയോധികരുമടക്കമുള്ളവർ ഏറെ ബുദ്ധിമുട്ടുകയാണ്. എച്ച്എംസിഎ, വയലാർ വള്ളാശേരി വാർഡുകളിലാണ് കുടിവെള്ളം തീരെയില്ലാത്തത്.
അമൃത ആശുപത്രിക്ക് സമീപത്തെ ടാങ്കിൽ നിന്നും പച്ചാളം ഓവർഹെഡ് ടാങ്കിൽ നിന്നുമാണ് ചേരാനെല്ലൂർ പഞ്ചായത്തിലെ വാർഡുകളിലേക്ക് വെള്ളം എത്തുന്നത്. രണ്ടിടത്ത് നുന്നുമുള്ള അവസാന പോയിന്റാണ് ഈ വാർഡുകൾ. പമ്പിംഗ് കുറഞ്ഞതോടെ ഇവിടെ എത്തുന്നതിന് മുൻപേ വെള്ളം തീരും. ജലവിതരണം സാധാരണ നിലയിലാക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതരെ നാട്ടുകാർ സമീപിച്ചെങ്കിലും പ്രശ്നത്തിന് ഉണ്ടായിട്ടില്ലെന്ന് വാർഡ് മെമ്പറായ സുരേഷ് ബാബു പറഞ്ഞു.
പഞ്ചായത്ത് ഓഫീസ് സ്ഥിതിചെയ്യുന്ന വാർഡിലും കുടിവെള്ളക്ഷാമം രൂക്ഷമാണ്. എടയക്കുന്നം, വാലം, വില്ലേജ് ഓഫീസ് വാർഡുകളിൽ ഭാഗീകമായി മാത്രമേ വെള്ളം എത്തുന്നുള്ളൂ.
കുടിവെള്ളക്ഷാമം വ്യാപിച്ചതോടെ എല്ലായിടത്തും ടാങ്കർലോറികൾക്ക് എത്തിപ്പെടാൻ കഴിയുന്നില്ല. ടാങ്കർലോറികൾക്ക് നൽകേണ്ട പ്രതിഫലം കുടിശിഖയാണ്. പണം നൽകാതെ വെള്ളം നൽകില്ലെന്ന നിലപാടിലാണ് ടാങ്കർലോറി ഉടമകളും.
പ്രശ്നത്തിന് അടിയന്തിര പരിഹാരം കാണാൻ ജലഅഥോറിറ്റിയോടും ജില്ലാ ഭരണകൂടത്തോടും പഞ്ചായത്ത് ആവശ്യപ്പെട്ടിരിക്കുകയാണ്. ജലക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ തടസമില്ലാതെ ടാങ്കർ വെള്ളം എത്തിക്കണമെന്നും സ്ഥിരമായ കുടിവെള്ള വിതരണ സംവിധാനം ഉറപ്പാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.