വാക്കയിൽ അക്ബർ.
നിലമ്പൂർ: കുപ്രസിദ്ധ മോഷ്ടാവ് വഴിക്കടവ് പൂവത്തിപൊയിൽ സ്വദേശി വാക്കയിൽ അക്ബർ (56) പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായി. നിലന്പൂർ രാമംകുത്തുള്ള വീട് കുത്തിപൊളിച്ച് അകത്തു കയറി പണവും സ്വർണാഭരണങ്ങളും മോഷ്ടിച്ച കേസിലാണ് പ്രതിയെ നിലന്പൂർ പോലീസ് ഇൻസ്പെക്ടർ ബി.എസ്. ബിനുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ജൂണ് അഞ്ചിന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. നിലന്പൂർ രാമംകുത്ത് സ്വദേശിനി അക്കരെപീടിക റുഖിയയുടെ വീട്ടിൽ കയറിയ പ്രതി രണ്ടര പവന്റെ സ്വർണാഭരണങ്ങളും 10000 രൂപയും കവരുകയായിരുന്നു.
റുഖിയ, മകൻ നാസർ, നാസറിന്റെ ഭാര്യ ഷിഫാനയും കുട്ടികളുമാണ് വീട്ടിൽ താമസിച്ചിരുന്നത്. സംഭവം നടന്ന ദിവസം നാസർ മൈസൂരുവിലേക്ക് പോയതിനാൽ റുഖിയ ഉൾപ്പെടെ എല്ലാവരും രാത്രി വീടുപൂട്ടി തൊട്ടടുത്തുള്ള മകളുടെ വീട്ടിലേക്കുപോയി. രാവിലെ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
വീട്ടുകാരുടെ പരാതിയെ തുടർന്ന് നിലന്പൂർ ഡിവൈഎസ്പി വി.കെ. വിശ്വംഭരൻ നായരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും അന്വേഷണം ഊർജിതമായി നടത്തിവരികയുമായിരുന്നു. സംഭവ ശേഷം ഒളിവിൽ പോയ പ്രതി മേലാറ്റൂർ ഭാഗത്ത് ഒളിവിൽ താമസിക്കുന്നതായി പോലീസിന് വിവരം ലഭിച്ചു. ജയിലിൽ വച്ച് പരിചയപ്പെട്ട മറ്റൊരു മോഷണ കേസിലെ പ്രതിയോടൊപ്പമായിരുന്നു അക്ബർ താമസിച്ചിരുന്നത്.
പോലീസിനെ കണ്ട് പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് പിടികൂടുകയായിരുന്നു. മോഷണ മുതലുകൾ വിറ്റ് ഗോവയിലും മറ്റും ആഡംബര ജീവിതം നയിക്കുന്ന അക്ബർ കഴിഞ്ഞതവണ നേപ്പാളിൽ കൂട്ടുപ്രതികളോടൊപ്പം ഉല്ലാസയാത്ര നടത്തിയിരുന്നു. നിരവധി മോഷണ കേസുകളിൽ പ്രതിയായ അക്ബർ കഴിഞ്ഞ മേയ് അവസാനമാണ് ജയിൽ മോചിതനായത്.
രാത്രിയിൽ ട്രെയിനിൽ വന്ന് ആൾതാമസമില്ലാത്ത വീട്ടിൽ മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. എസ്ഐ രതീഷ്, എഎസ്ഐ സുനിത, സിപിഒ അനസ്, പ്രത്യേക അന്വേഷണ സംഘത്തിലെ സാബിറലി, പി.സജീഷ്, സി.കെ. സജേഷ്, കൃഷ്ണദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Tags : Local News Nattuvishesham Malappuram