അച്ചൻകോവിലാറ്റിൽ നിർമിക്കുന്ന കീച്ചേരിക്കടവ് പാലത്തിന്റെ ഡയഫ്രം വാൾ കോൺക്രീറ്റ് പൂർത്തിയായപ്പോൾ.
ചെട്ടികുളങ്ങര: ചെട്ടികുളങ്ങര - ചെന്നിത്തല പഞ്ചായത്തുകളെ ബന്ധിപ്പിച്ചുകൊണ്ട് അച്ചൻകോവിലാറ്റിൽ നിർമിക്കുന്ന കീച്ചേരിക്കടവ് പാലത്തിന്റെ ഡയഫ്രം വാൾ കോൺക്രീറ്റ് ജോലികൾ പൂർത്തിയായി.
80 ശതമാനം കോൺക്രീറ്റും നേരത്തേ തീർന്നിരുന്നു. ബാക്കിയുള്ള ഇരുപതുശതമാനമാണ് കഴിഞ്ഞ ദിവസം നടന്നത്. ഇനി പാലത്തിന്റെ ഒരുഭാഗം മേൽത്തട്ട് കോൺക്രീറ്റാണ് തീരാനുള്ളത്.
മേൽത്തട്ട് വടക്കും തെക്കും ഭാഗങ്ങളുടെ കോൺക്രീറ്റ് നേരത്തേ തീർന്നിരുന്നു. മേൽത്തട്ടിന്റെ 30 മീറ്റർ കമ്പികെട്ട് പൂർത്തിയായിട്ടുണ്ട്.
ഈയാഴ്ച കോൺക്രീറ്റ് ചെയ്യും. 2021 നവംബറിലാണ് അച്ചൻകോവിലാറ്റിൽ കീച്ചേരിക്കടവിൽ പാലംപണി തുടങ്ങിയത്. 2023ൽ പണിതീർക്കുവാനായിരുന്നു കരാറെങ്കിലും തുടക്കംമുതലേ വിവാദങ്ങളിൽപെട്ട് പാലംപണി അനന്തമായി നീണ്ടുപോകുകയായിരുന്നു.
അനുമതിയില്ലാതെ പഞ്ചായത്ത് റോഡ് പാലത്തിനായി കൈയേറിയെന്ന ആരോപണത്തെത്തുടർന്ന് ഏറെനാൾ പണി നിർത്തിവയ്ക്കേണ്ടിവന്നിരുന്നു. പാലത്തിനോടു ചേർന്നുള്ള നടപ്പാതയുടെ വീതികുറച്ച് രൂപരേഖയിൽ മാറ്റംവരുത്തിയ ശേഷമാണ് പണി വീണ്ടും തുടങ്ങാനായത്.
ഇതിനിടെ, വാർപിനിടയിൽ പാലത്തിന്റെ ബീം തകർന്നുവീണ് രണ്ടുപേർ മരിച്ചതും പണിമുടങ്ങാൻ കാരണമായി. ആറ്റിൽ തകർന്നുവീണ ഗർഡറിന്റെ ഒരു ഭാഗംനീക്കി പണി തുടങ്ങുവാൻ ഏറെ സമയമെടുത്തു.
ഇതിന്റെ ഒരു ഭാഗം ഇപ്പോഴും ആറ്റിൽത്തന്നെ കിടക്കുകയാണ്. കരിപ്പുഴ ഭാഗത്തുനിന്നു തട്ടാരമ്പലം ജംഗ്ഷനിൽ വരാതെതന്നെ ചെന്നിത്തലവഴി മാന്നാർ, ചെങ്ങന്നൂർ, തിരുവല്ല ഭാഗങ്ങളിലേക്കു പോകാൻ കീച്ചേരിക്കടവുപാലം ഏറെ സഹായകമാകും.
തട്ടാരമ്പലം ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും ഇത് ഉപകരിക്കും. കടവൂർക്കുളം -അച്ചംവാതുക്കൽ റോഡിൽ കീച്ചേരിക്കടവിൽ പാലം വരുന്നതോടെ ഈ ഗ്രാമീണ മേഖലയിലെ യാത്രാസൗകര്യം ഗണ്യമായി വർധിക്കും.
കരിപ്പുഴ, മറ്റം പാടശേഖരങ്ങളിൽ കാർഷികയന്ത്രങ്ങൾ എത്തിക്കുന്നതിനും കൊയ്ത്തിനു ശേഷമുള്ള നെല്ലെടുപ്പിനും ഇത് സഹായകമാകും. 16.5 കോടി രൂപയാണ് സ്ഥലം ഏറ്റെടുപ്പിനുൾപെടെ ചെലവാകുന്ന തുക.
സ്ഥലം വിട്ടുനൽകിയ വ്യക്തികൾക്ക് ഇതുവരെ നഷ്ടപരിഹാരം ലഭിച്ചിട്ടുമില്ല. പാലത്തിന്റെ അനുബന്ധപാത നിർമാണത്തോടൊപ്പം കീച്ചേരിക്കടവുമുതൽ കടവൂർക്കുളംവരെയുള്ള റോഡ് ഉന്നത നിലവാരത്തിൽ നവീകരിച്ചെങ്കിൽ മാത്രമേ ഇതുവഴി ബസുകൾ ഉൾപെടെയുള്ള വലിയ വാഹനങ്ങൾക്ക് കടന്നുപോകുവാൻ കഴിയുകയുള്ളൂ. ചെന്നിത്തല ഭാഗത്തെ അനുബന്ധ റോഡും വീതികൂട്ടി നവീകരിക്കേണ്ടതായുണ്ട്.
Tags : NattuVishesham DistrictNews