ചങ്ങനാശേരി-വാഴൂര്‍ റോഡും ചങ്ങനാശേരി ബൈപാസും സംഗമിക്കുന്ന റെയില്‍വേ സ്റ്റേഷന് ജംഗ്ഷനിലെ ഗതാഗതക്കുരുക്ക്.
ചങ്ങനാശേരി റെയില്‍വേ സ്റ്റേഷന് ജംഗ്ഷനില്‍ ഒഴിയാത്ത ഗതാഗതക്കുരുക്ക്
കുരുക്കഴിക്കാന്‍ അധികാരികള്‍ രംഗത്തിറങ്ങണം
ചങ്ങനാശേരി: ചങ്ങനാശേരി-വാഴൂര്‍ റോഡും ചങ്ങനാശേരി ബൈപാസും സംഗമിക്കുന്ന റെയില്‍വേ സ്റ്റേഷന് ജംഗ്ഷനില്‍ ഒഴിയാത്ത ഗതാഗതക്കുരുക്ക്. ഓണദിനങ്ങള്‍ കഴിഞ്ഞിട്ടും ബൈപാസ് റോഡിലും റെയിൽവേ ജംഗ്ഷനിലും ഗതാഗതക്കുരുക്ക് അവസാനിക്കുന്നില്ല. ഇരുറോഡുകളിലെയും അനിയന്ത്രിതമായ വാഹനപ്പെരുപ്പം ജംഗ്ഷനില്‍ വാഹനങ്ങളെ അക്ഷരാര്‍ഥത്തില്‍ കുടുക്കുകയാണ്.
ഓണാവധി കഴിഞ്ഞ് ഇന്ന് സ്കൂളുകള്‍ തുറക്കുന്നതോടെ രാവിലെ മുതല്‍ റെയിൽവേ ജംഗ്ഷനിലെ കുരുക്ക് വര്‍ധിക്കുമെന്നതില്‍ തര്‍ക്കമില്ല. വാഴൂര്‍ റോഡില്‍നിന്നു തെങ്ങണ ഉള്‍പ്പെടെയുള്ള ജംഗ്ഷനുകളിലെ ഗതാഗതക്കുരുക്കിന്റെ ദുരിതമനുഭവിച്ചു വരുന്ന വാഹനങ്ങളുടെ നിര കുരിശുംമൂട് മുതല്‍ റെയില്‍വേ മേല്‍പ്പാലംവരെ നീളുകയാണ്.
ബൈപാസില്‍ എസ്എച്ച് ജംഗ്ഷന് മുതലും മോര്‍ക്കുളങ്ങര എകെഎം സ്കൂള്‍ മുതലും റെയില്‍വേ ജംഗ്ഷനിലേക്ക് വാഹനനിര നീളുകയാണ്. റെയില്‍വേ സ്റ്റേഷന് ജംഗ്ഷനില്‍ റോഡ് തകര്‍ന്നതും വാഹനഗതാഗതത്തെ ബാധിക്കുന്നുണ്ട്.
കുരുക്ക് അഴിക്കാൻ
റെയില്‍വേ ജംഗ്ഷന് ഫ്ളൈഓവര്‍ നിര്‍മാണ നടപടികള്‍ക്ക് വേഗത കൂട്ടണം ബൈപാസിലെ അനധികൃത പാര്‍ക്കിംഗും കച്ചവടങ്ങളും നിയന്ത്രിക്കണം ബൈപാസ് റോഡിലും വാഴൂര്‍ റോഡില്‍ തെങ്ങണവരെയും ട്രാഫിക് പോലീസിന്റെ സാന്നിധ്യം ഉറപ്പുവരുത്തണം. ബൈപാസ് റെയില്‍വേ ജംഗ്ഷനിലെ തകര്‍ന്ന റോഡ് നന്നാക്കണം.
പൊതുമരാമത്ത് മന്ത്രിയെ കണ്ട് ചര്‍ച്ച നടത്തും
റെയില്‍വേ ജംഗ്ഷന് ഫ്ളൈഓവര്‍ നിര്‍മാണ നടപടികള്‍ക്ക് വേഗത കൂട്ടുന്നകാര്യം പൊതുമരാമത്ത് മന്ത്രിയെ കണ്ട് ഇയാഴ്ച ചര്‍ച്ച നടത്തും. ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കും.
- വിനു ജോബ് എംഎല്‍എ