എണ്ണപ്പനകൾ
വൈത്തിരി: ജില്ലയില്‍ എണ്ണപ്പനക്കൃഷി നടത്തിയ കര്‍ഷകര്‍ ഗതികേടില്‍.
സര്‍ക്കാര്‍ സംവിധാനങ്ങളും എണ്ണപ്പന വികസന ഏജന്‍സികളും നല്കിയ ഉറപ്പുകള്‍ വിശ്വസിച്ച് കൃഷി തുടങ്ങിയ കര്‍ഷകര്‍ സംഭരണ സംവിധാനങ്ങളുടെ അഭാവവും ന്യായമായ വിലയും ഇല്ലാതെ വലയുകയാണ്. ഓയില്‍ പാം ഇന്ത്യുടെയും മറ്റും ഇടപെടല്‍ ജില്ലയില്‍ കാര്യക്ഷമമല്ല.
വയനാടിന്റെ കാലാവസ്ഥയ്ക്ക് യോജിച്ചതെന്ന് പ്രചാരണം നല്‍കിയാണ് സര്‍ക്കാര്‍ സംവിധാനങ്ങളും മറ്റും കര്‍ഷകരെ എണ്ണപ്പനക്കൃഷിയിലേക്ക് ആകര്‍ഷിച്ചത്. ജില്ലയില്‍ വൈത്തിരി, ചുണ്ടേല്‍, ചേലോട് തുടങ്ങിയ പ്രദേശങ്ങളില്‍ ഏക്കര്‍ കണക്കിന് സ്ഥലത്ത് എണ്ണപ്പനക്കൃഷിയുണ്ട്. കൃഷിയിടങ്ങളില്‍ വിളയുന്ന പനങ്കുരു വിറ്റഴിക്കാന്‍ കര്‍ഷകര്‍ പ്രയാസപ്പെടുകയാണ്.
വൈത്തിരി, ചേലോട് പ്രദേശങ്ങളിലെ പനന്തോട്ടങ്ങളില് വന്യമൃഗങ്ങളുടെ താവളമായി മാറി. വളര്‍ച്ചയെത്തിയ എണ്ണപ്പനകള്‍ക്ക് അടിയില്‍ മറ്റു കൃഷികള്‍ നടത്താന്‍ കഴിയാത്തതും കര്‍ഷകര്‍ക്ക് തിരിച്ചടിയായി. കുരുമുളകും കാപ്പിയും തേയിലയും കൃഷി ചെയ്തിരുന്ന ഭൂമി വെട്ടിത്തെളിച്ച് എണ്ണപ്പനക്കൃഷിയിലേക്ക് തിരിഞ്ഞവര്‍ നിലവില്‍ മറ്റു കാര്‍ഷികാദായം ഇല്ലാതെ പ്രയാസപ്പെടുകയാണ്. എണ്ണപ്പനകള്‍ വെട്ടിമാറ്റി പരമ്പരാഗത കൃഷികളിലേക്ക് മടങ്ങാനുള്ള നീക്കത്തിലാണ് കര്‍ഷകരില്‍ പലരും. പനകള്‍ വെട്ടിമാറ്റുന്നതിനും വലിയ പണച്ചെലവുണ്ട്.
പനങ്കുരുവിന് ന്യായവില ഉറപ്പാക്കി പഞ്ചായത്ത് ആസ്ഥാനങ്ങളില്‍ സ്ഥിരം സംഭരണ കേന്ദ്രങ്ങള്‍ തുറക്കണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. വിളവെടുക്കുന്ന പനങ്കുരു യഥാസമയം സംസ്കരണ കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിനുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്ന ആവശ്യവും അവര്‍ ഉയര്‍ത്തുന്നുണ്ട്.