സുമിത് മോഹന്‍
മല്ലപ്പള്ളി: ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റിനെ എംഡിഎംഎയുമായി അറസ്റ്റ് ചെയ്ത കേസില്‍ ഒരാള്‍ കൂടി പിടിയിൽ. പെരുമ്പെട്ടി എഴുമറ്റൂര്‍ പുതുപ്പറമ്പില്‍ വീട്ടില്‍ സുമിത് മോഹന്‍ (37) നെയാണ് എറണാകുളത്തുനിന്ന് പെരുമ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ജൂണ്‍ 28ന് എഴുമറ്റൂര്‍ കൈമല പുത്തന്‍പുരക്കല്‍ വീട്ടില്‍ ഷര്‍ഫിന്‍ സെബാസ്റ്റ്യനെ (25) 1.590 ഗ്രാം എംഡിഎംഎയുമായി വീട്ടില്‍ നിന്ന് പിടികൂടിയിരുന്നു. ഇയാളുടെ വീട്ടില്‍ നിന്ന് എംഡിഎംഎ ഉപയോഗിക്കുന്നതിനുള്ള വിവിധ തരത്തിലുള്ള ഉപകരണങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. കൂടാതെ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എന്ന പേരിലുള്ള ഐഡന്റിറ്റി കാര്‍ഡും കണ്ടെടുത്തു.
ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന ഷര്‍ഫിന്‍ സെബാസ്റ്റ്യനെ പോലിസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തതില്‍ നിന്നുമാണ് ലഹരി വില്പനക്കാരനായ സുമിത് മോഹനനെ കുറിച്ചുള്ള സൂചനകള്‍ ലഭിക്കുന്നത്. തുടര്‍ന്ന് എറണാകുളത്ത് നിന്ന് കളമശേരി പോലീസിന്റെ കൂടി സഹായത്തോടെ ഇയാളെ അറസ്റ്റ് ചെയ്തു.
പെരുമ്പെട്ടി ഇന്‍സ്പെക്ടര്‍ ടി.എസ്. സനില്‍കുമാർ, എസ്ഐമാരായ അനിരുദ്ധന്, ഉണ്ണികൃഷ്ണന് , എഎസ്ഐ ഷെറീന അഹമ്മദ്, എസ് സിപിഒമാരായ രതീഷ് , സലാം കെ. യൂസഫ്, സിപിഒമാരായ അഭിജിത്ത്, രാഹുല്‍ രവീന്ദ്രന് എന്നിവര്‍ അടങ്ങിയ അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ജില്ലയിലേക്ക് എംഡിഎംഎ അടക്കമുള്ള ലഹരി വസ്തുക്കള്‍ എത്തിക്കുന്ന വന്‍കിട കച്ചവടക്കാരെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനായി സുമിത്തിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്ന് ജില്ലാ പോലിസ് മേധാവി ആർ. ആനന്ദ് അറിയിച്ചു.