പ്രതീകാത്മക ചിത്രം
പത്തനംതിട്ട: നാട്ടിലെങ്ങും തെരുവുനായ ശല്യം അതിരൂക്ഷമായി തുടരുന്പോഴും ഇവയുടെ നിയന്ത്രണത്തിനുള്ള പദ്ധതികൾ ഏറ്റെടുക്കുന്നതിൽ തദ്ദേശ സ്ഥാപനങ്ങൾക്കു മടി. തെരുവുനായ്ക്കളെ പിടികൂടി വാക്സിനേഷനു വിധേയമാക്കുക മാതമാണ് നിലവിലുള്ള പോംവഴി. ഇതിനാവശ്യമായ ഫണ്ട് പദ്ധതിവിഹിതത്തിൽ ചെലവഴിക്കാൻ മാർഗനിർദേശം നൽകിയിട്ടും ജില്ലയിൽ കോന്നി പഞ്ചായത്തിൽ മാത്രമാണ് പദ്ധതി നടപ്പായത്. കോന്നിയിൽ തെരുവുനായ്ക്കളെ പിടികൂടാൻ പ്രത്യേക സംഘത്തെ നിയോഗിക്കുകയും ഇവർ അവയെ വലയിൽ കുരുക്കി പേ വിഷ ബാധയ്ക്കെതിരേയുള്ള വാക്സീൻ നൽകുകയും ചെയ്തു.
എബിസി പദ്ധതി നടപ്പാക്കുന്നതിൽ നിലവിൽ തടസങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് വാക്സിനേഷൻ പദ്ധതിക്കു നിർദേശം നൽകിയത്. അലഞ്ഞു തിരിയുന്ന നായ്ക്കളെ പിടികൂടി കുത്തിവയ്പിനു വിധേയമാക്കാനുള്ള പദ്ധതി കഴിഞ്ഞവർഷങ്ങളിലും നിർദേശിക്കപ്പെട്ടിരുന്നു. എന്നാൽ ചുരുക്കം ചില പഞ്ചായത്തുകൾ മാത്രമേ ഇത് ഏറ്റെടുത്തു നടപ്പാക്കിയിട്ടൂള്ളൂ. നായ്ക്കളെ പിടികൂടാൻ പരിശീലനം സിദ്ധിച്ചയാളുകളെ നിയോഗിക്കുകയും വാക്സിനേഷന് ആവശ്യമായ ക്രമീകരണം ചെയ്യുകയും ചെയ്യേണ്ടത് ബന്ധപ്പെട്ട തദ്ദേശസ്ഥാപനമാണ്. പദ്ധതിവിഹിതം കൃത്യമായി ലഭിക്കില്ലെന്നും തനതു ഫണ്ട് ഉപയോഗിച്ച് തെരുവുനായയ്ക്കെതിരേയുള്ള പദ്ധതി നടപ്പാക്കാനുമില്ലെന്നതുമാണ് പഞ്ചായത്തുകളുടെ നിലപാട്.
എബിസി കെട്ടിടം പണി അനന്തമായി നീളുന്നു
ജില്ലാ പഞ്ചായത്തിന്റെ ചുമതലയിൽ വർഷങ്ങൾക്കു മുന്പ് തുടങ്ങിവച്ച എബിസി കെട്ടിട നിർമാണം വൈകുന്നതാണ് തെരുവുനായ നിർമാർജനത്തിനായുള്ള പദ്ധതി പാളിയത്. ജില്ലാ പഞ്ചായത്ത് ഭരണസമിതികൾ മാറിവന്നെങ്കിലും കെട്ടിടം പൂർത്തീകരിച്ച് എബിസി നടപ്പാക്കാനായിട്ടില്ല. തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരിച്ച് രണ്ടുദിവസം പാർപ്പിച്ചശേഷം തിരികെ വിടുന്ന പദ്ധതിയാണ് എബിസി എന്ന പേരിൽ നടപ്പാക്കേണ്ടത്. കെട്ടിടം ഇല്ലെന്ന പേരിൽ മൃഗസംരക്ഷണ വകുപ്പും പദ്ധതിയോടു പുറംതിരിഞ്ഞു നിൽക്കുകയാണ്. എബിസി കെട്ടിട നിർമാണം സംബന്ധിച്ചു പ്രഖ്യാപനങ്ങൾ മുറപോലെ ഉണ്ടാകുന്നുണ്ടെങ്കിലും വർഷങ്ങൾ പിന്നിട്ടിട്ടും ഇതിന്റെ പൂർത്തീകരണം ആയിട്ടില്ല.
സ്കൂട്ടർ യാത്രക്കാർക്കു നേരേ ആക്രമണം
അടൂരിനു സമീപം കുടുംബാംഗങ്ങൾ സഞ്ചരിച്ചിരുന്ന സ്കൂട്ടറിനു നേരെ നായ ചാടി വീണ് യാത്രക്കാരെ ആക്രമിച്ചത് കഴിഞ്ഞദിവസമാണ്. നിയന്ത്രണം വിട്ട സ്കൂട്ടർ മറിയുകയും യാത്രക്കാരെ നായ ആക്രമിക്കുകയുമായിരുന്നു. കഴിഞ്ഞദിവസം രത്രിയാണ് സംഭവം നടന്നത്. മൂന്നംഗ കുടുംബത്തെയാണ് നായ ആക്രമിച്ചത്. എട്ടാം ക്ലാസ് വിദ്യാർഥിനിയും ഇതിലുൾപ്പെടുന്നു. ഇരുചക്ര വാഹനങ്ങൾക്കുനേരെ തെരുവുനായ്ക്കളുടെ ആക്രമണം സ്ഥിരമായി മാറിയിരിക്കുകയാണ്. വാഹനങ്ങൾക്കു മുന്പിൽ ചാടുന്നതും കുരച്ചുകൊണ്ട് പിന്തുടരുന്നതും അവസരം കിട്ടിയാൽ ആക്രമിക്കുന്നതുമൊക്കെ പതിവായിരിക്കുകയാണ്.
അടൂർ ഭാഗത്ത് നായയുടെ ആക്രമണം സ്ഥിരം സംഭവമായി മാറിയിട്ടുണ്ട്. കഴിഞ്ഞദിവസം രാത്രിയും അടൂർ കെഎസ്ആർടിസി ബസ് സ്റ്റേഷനു സമീപം രണ്ടുപേർക്ക് നായയുടെ കടിയേറ്റിരുന്നു.
Tags : Nattuvishesham Local News Panchayats adopt street