തീർഥാടന വാരാഘോഷ സമാപനത്തിൽ പരിസ്ഥിതി പ്രവർത്തക മേധാ പട്കർ മുഖ്യപ്രഭാഷണം നടത്തുന്നു.
മാന്നാർ: സാമൂഹിക സമത്വത്തിനും സമാധാനത്തിനും നീതിക്കും വേണ്ടി യത്നിച്ച വിശുദ്ധനായിരുന്നു പരുമല തിരുമേനിയെന്ന് പരിസ്ഥിതി സാമൂഹിക പ്രവര്‍ത്തക മേധാ പട്കര്‍. പരുമല തിരുമേനിയുടെ 123-ാം ഓര്‍മപ്പെരുന്നാളിനോടനുബന്ധിച്ചുള്ള തീര്ഥാടനവാരാഘോഷം സമാപനസമ്മേളനത്തില്‍ മുഖ്യസന്ദേശം നല്‍കുകയായിരുന്നു അവര്‍. സുസ്ഥിര വികസനത്തിനും പരിസ്ഥിതി സംരക്ഷണത്തിനും ലഹരിമുക്ത സമൂഹത്തിനുമായി ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
ദീര്‍ഘവീക്ഷണമില്ലാത്ത നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വരും കാലഘട്ടത്തില്‍ പരിസ്ഥിതി സന്തുലനാവസ്ഥയെ തകര്‍ക്കും. ഭൂമിയുടെയും സമൂഹത്തിന്റെയും നിലനില്പിനായി യുവാക്കളും സ്ത്രീകളും ശക്തമായി മുന്നിട്ടിറങ്ങണമെന്നും പരിശുദ്ധ പരുമല തിരുമേനിയുടെ സാമൂഹിക കാഴ്ചപ്പാടുകള്‍ മാതൃകയാക്കണമെന്നും മേധാ പട്കര്‍ പറഞ്ഞു.
ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ തീർഥാടന വാരാഘോഷ സമാപനം ഉദ്ഘാടനം ചെയ്തു. തീര്‍ഥാടനത്തിന്റെ ശാന്തതീരം തന്റെ ജീവിതത്തില്‍ കണ്ടെത്തുന്നതിനു വേണ്ടി പ്രവര്‍ത്തിച്ച പിതാവായിരുന്നു പരുമല തിരുമേനി യെന്നു ബാവാ പറഞ്ഞു. നിരണം ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് അധ്യക്ഷത വഹിച്ചു.
എത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ ഗുറെജ് ആര്‍ച്ച് ബിഷപ് ആബൂനെ മല്‍ക്കിസദേക്ക് മുഖ്യാതിഥിയായിരുന്നു. വൈദിക ട്രസ്റ്റി ഫാ.ഡോ. തോമസ് വര്‍ഗീസ് അമയില്‍, അത്മായ ട്രസ്റ്റി റോണി വര്‍ഗീസ് ഏബ്രഹാം, മലങ്കര അസോസിയേഷന് സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, പരുമല സെമിനാരി മാനേജര്‍ ഫാ. എല്‍ദോസ് ഏലിയാസ്, സഭാ മാനേജിംഗ് കമ്മിറ്റിയംഗം മത്തായി ടി. വര്‍ഗീസ്, പരുമല സെമിനാരി കൗണ്‍സില്‍ അംഗങ്ങളായ മാത്യു ഉമ്മന്‍ അരികുപുറം, പി.എ. ജോസ് പുത്തന്‍പുരയില്‍ എന്നിവർ പ്രസംഗിച്ചു.
Tags : Parumala Thirumeni Local News Pathanamthitta Nattuvishesham