ജ്യോതികുമാർ ചാമക്കാല എംഎൽഎയുടെ നേതൃത്വത്തിൽ പത്തനാപുരം താലൂക്ക് ആശുപത്രി നിർമാണം പരിശോധിക്കുന്നു.
പത്തനാപുരം :പത്തനാപുരം താലൂക്ക് ആശുപത്രി ഡിസംബറിൽ പൂർത്തിയാകുമെന്നു ജ്യോതികുമാർ ചാമക്കാല എംഎൽഎ വിളിച്ചു കൂട്ടിയ യോഗത്തിൽ ഇൻകൽ അധികൃതർ തീരുമാനം അറിയിച്ചു. പത്തനാപുരം താലൂക്ക് ആശുപത്രിയുടെ നിർമാണപുരോഗതി വിലയിരുത്താൻ എല്ലാ മാസവും യോഗം ചേരാൻ തീരുമാനിച്ചു. ജ്യോതികുമാർ ചാമക്കാല എം.എൽ.എ. വിളിച്ചുകൂട്ടിയ ആരോഗ്യവകുപ്പ് അധികൃതരുടെയും ജനപ്രതിനിധികളുടെയും യോഗത്തിലാണ് ആശുപത്രിയുടെ നിർമാണപുരോഗതി വിലയിരുത്തിയത്.
എംഎൽഎയും സംഘവും മഞ്ചള്ളൂരിലുള്ള ആശുപത്രി നിർമാണസ്ഥലം സന്ദർശിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർക്കുപോലും ആശുപത്രിക്കാര്യത്തിൽ കാര്യമായ അറിവില്ലായിരുന്നെന്നും എംഎൽഎ പറഞ്ഞു. ജില്ലാ മെഡിക്കൽ ഓഫീസറുടെ സാന്നിധ്യത്തിൽ ഉദ്യോഗസ്ഥർ തങ്ങളുടെ നിസഹായത വെളിപ്പെടുത്തിയപ്പോഴാണ് എംഎൽഎ ഇപ്രകാരം അറിയിച്ചത്.
2024-ലാണ് കെട്ടിടനിർമാണത്തിന് രണ്ടേക്കറോളം സ്ഥലം വിട്ടുനൽകിയത്. പത്തനാപുരം ബ്ലോക്ക് പഞ്ചായത്തും ബ്ലോക്ക് പരിധിയിലെ ആറ് ഗ്രാമപഞ്ചായത്തുകളും സമാഹരിച്ച തുക ഉപയോഗിച്ചാണ് മഞ്ചള്ളൂരിൽ രണ്ടേക്കറോളം സ്ഥലം വിലയ്ക്കുവാങ്ങിയത്. 96 കോടിയുടെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് യുദ്ധകാലാടിസ്ഥാനത്തിൽ നിർമാണം പുരോഗമിച്ചെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിനുമുൻപ് പൂർത്തിയാക്കാനായില്ല.
മുൻ എംഎൽഎ കെ.ബി. ഗണേഷ്കുമാറിന്റെ 'സ്വപ്നപദ്ധതി' എന്നനിലയിൽ മന്ദിരോദ്ഘാടനം എൽഡിഎഫിന്റെ ലക്ഷ്യമായിരുന്നു. എംഎൽഎ ഓഫീസിൽനിന്നുള്ള നിർദേശം അനുസരിച്ചായിരുന്നു അതുവരെ കെട്ടിടനിർമാണം. അതിനാൽ നിർമാണപുരോഗതിയെക്കുറിച്ച് ആശുപത്രിയുടെ ഉടമസ്ഥാവകാശമുള്ള ബ്ലോക്ക് പഞ്ചായത്തിനുപോലും അറിവില്ലായിരുന്നെന്നാണ് യോഗത്തിൽ ആക്ഷേപമുയർന്നത്.
രണ്ടാഴ്ചമുൻപ് നടത്തിയ ഉദ്യോഗസ്ഥതല ചർച്ചയിൽ ഇക്കാര്യം ചൂടേറിയ ചർച്ചാവിഷയമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉന്നതതല യോഗം വിളിച്ചുചേർത്ത് സമഗ്രാവലോകനം നടന്നത്. പിഡബ്ലുഡി റോഡ്സ് ആൻഡ് ബ്രിഡ്ജസ് വിഭാഗവും യോഗത്തിൽ പരാതി അറിയിച്ചു.
പിടവൂർ പാലത്തിന്റെ അപ്രോച്ച് റോഡ് തുടങ്ങുന്ന ഭാഗത്തുനിന്ന് ആശുപത്രിയിലേക്കു കയറുന്നതും ഇറങ്ങുന്നതുമായ വഴി സ്ഥാപിക്കുന്നത് തങ്ങളോട് ആലോചിച്ചല്ലെന്നും ഇതിൽ മാറ്റംവേണമെന്നും ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.
ഇത്തരത്തിൽ പ്രവേശനമാർഗം ക്രമീകരിച്ചാൽ അപകടങ്ങൾക്കു കാരണമാകുമെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. ജില്ലാ മെഡിക്കൽ ഓഫീസർ എ.എച്ച്. ഷീജ, ഡിഎംഒ. (വിജിലൻസ്) എ.ആർ. ശ്രീഹരി, ബ്ലോക്ക് പ്രസിഡന്റ് അജിത് കൃഷ്ണ, ജില്ലാപഞ്ചായത്ത് അംഗം ഡോ. മീര ആർ.നായർ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുത്തു.
Tags : Local News Nattuvishesham Kollam