സംയുക്തയോഗം കൽപ്പറ്റയിൽ കുന്നത്ത് അഷ്റഫ് ഉദ്ഘാടനം ചെയ്യുന്നു.
കൽപ്പറ്റ: വയനാട് ഗവ. മെഡിക്കൽ കോളജ് മടക്കിമലയ്ക്കടുത്ത് സൗജന്യമായി ലഭ്യമാകുന്ന ഭൂമിയിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി നടത്തിവരുന്ന സമരങ്ങളുടെ ഭാഗമായി സെപ്റ്റംബർ നാലിന് രാവിലെ 11ന് കൃഷി മന്ത്രി ടി. സിദ്ദിഖിന്റെ കൽപ്പറ്റ ഓഫിസിലേക്ക് മാർച്ച് സംഘടിപ്പിക്കാൻ വയനാട് മെഡിക്കൽ കോളജ് ജനകീയ ആക്ഷൻ കൗണ്‍സിലിന്റെയും വിവിധ സംഘടനാ പ്രതിനിധികളുടെയും സംയുക്ത യോഗം തീരുമാനിച്ചു.
മടക്കിമലയിൽ ചന്ദ്രപ്രഭ ചാരിറ്റബിൾ ട്രസ്റ്റ് വിട്ടുകൊടുക്കാൻ സന്നദ്ധമായ ഭൂമിയിൽ മെഡിക്കൽ കോളജ് സ്ഥിര നിർമാണം നടത്താതിരിക്കുന്നതിന് തത്പര കക്ഷികൾ നടത്തുന്ന നീക്കങ്ങൾക്ക് യുഡിഎഫ് ജില്ലാ നേതൃത്വം ഒത്താശ ചെയ്യുകയാണെന്ന് യോഗം ആരോപിച്ചു. മടക്കിമലയിൽ സ്ഥാപിക്കേണ്ടിയിരുന്ന മെഡിക്കൽ കോളജ് മാനന്തവാടിയിലേക്ക് മാറ്റിയ മുൻ എൽഡിഎഫ് സർക്കാരിനെതിരേ പ്രചാരണം നടത്തി വിജയിച്ചവരാണ് നിലവിലെ കൽപ്പറ്റ, ബത്തേരി എംഎൽഎമാർ. എന്നാൽ ഇവർ ഇപ്പോൾ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്വപ്ന പദ്ധതി തകർക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. മടക്കിമലയിൽ മെഡിക്കൽ കോളജ് സ്ഥാപിക്കുന്പോൾ "ജിനചന്ദ്ര മെമ്മോറിയൽ മെഡിക്കൽ കോളജ്’ എന്ന് നാമകരണം ചെയ്യണമെന്ന ചന്ദ്രപ്രഭ ട്രസ്റ്റിന്റെ ആവശ്യവും മുൻ സർക്കാർ അംഗീകരിച്ച കരാറും സംരക്ഷിക്കാൻ ജനപ്രതിനിധികൾ തയാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് നേതാവ് കുന്നത്ത് അഷ്റഫ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം ജില്ലാ പ്രസിഡന്റ് കെ.എൻ. പ്രേമലത അധ്യക്ഷത വഹിച്ചു. ആക്ഷൻ കൗണ്‍സിൽ പ്രസിഡന്റ് അഡ്വ. വി.പി. യെൽദോ, സെക്രട്ടറി കെ.വി. ഗോകുൽദാസ്, ഡോ. എം. ബാലകൃഷ്ണൻ, വിവിധ സംഘടനാ പ്രതിനിധികളായ ജോണി പാറ്റാനി, കെ.വി. പ്രകാശ്, എൻ. യാസിൻ, ടി. മണി, യാഷിൻ അമർ, കെ.കെ.എസ്. നായർ, പി.എം. ഉദയകുമാർ, പി.എൻ. രാജൻ, എച്ച്. സുജാത, വിജയൻ പനമരം, ടി. ശശീന്ദ്രൻ, മോഹൻ താളൂർ എന്നിവർ പ്രസംഗിച്ചു. ലളിത് മഹൽ പരിസരത്ത് മാർച്ച് സാമൂഹിക, സാംസ്കാരിക പ്രവർത്തകൻ എ.പി. അഹമ്മദ് ഉദ്ഘാടനം ചെയ്യുമെന്നും സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ സമിതി ജനറൽ സെക്രട്ടറി ജോയി കൈതാരം മുഖ്യപ്രഭാഷണം നടത്തുമെന്നും ആക്ഷൻ കൗണ്‍സിൽ ഭാരവാഹികൾ അറിയിച്ചു.