പ്രതീകാത്മക ചിത്രം
പേരാമ്പ്ര: പേരാമ്പ്ര ഗവ. താലൂക്ക് ആശുപത്രിയെ തകർക്കാനുള്ള സിഐടിയു നീക്കം അവസാനിപ്പിക്കണമെന്ന് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി ആവശ്യപ്പെട്ടു.
താൽകാലിക ജീവനക്കാരെ പിരിച്ചുവിടുന്നു എന്ന് ആരോപിച്ചാണ് സിഐടിയു സമര രംഗത്തിറങ്ങിയിരിക്കുന്നത്. നിയമപരമായി യാതൊരു രേഖകളുമില്ലാതെ, താൽകാലിക ജീവനക്കാരെ നിയമിക്കുമ്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങൾ പാലിക്കാതെ മുൻ കാലത്ത് നിയമിച്ച ജീവനക്കാരെ മാറ്റി യോഗ്യതയുള്ള പുതിയ ജീവനക്കാരെ നിയമിക്കുവാൻ തീരുമാനിച്ചത് ആശുപത്രി മാനേജ് മെന്റ് കമ്മറ്റിയുടെയും ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെയും അംഗീകാരത്തോടെയാണ്. ഇപ്പോൾ നിയമിച്ച മുഴുവൻ പുതിയ ജീവനക്കാർ ഉയർന്ന യോഗ്യതയുള്ളവരാണ്.ഇതിൽ കക്ഷി രാഷ്ട്രീയം പരിഗണിച്ചിട്ടില്ല.
ആശുപത്രിയിലെത്തുന്ന രോഗികൾക്കും ജീവനക്കാർക്കും പരമാവധി സൗകര്യങ്ങൾ ഒരുക്കുവാനുള്ള ശ്രമത്തിലാണ് ഭരണസമിതി. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സൗജന്യ ഉച്ചഭക്ഷണ പരിപാടി ബഹുജനങ്ങളുടെ പിന്തുണയോടെ നടത്തി വരുന്നുണ്ട്.ബ്ലോക്ക് പഞ്ചായത്തിലെ പാവപ്പെട്ട വയോജനങ്ങൾക്കും കിടപ്പു രോഗികൾക്കും ആശ്രയമാകുന്ന മൊബൈൽ മെഡിക്കൽ യൂണിറ്റ് മുടക്കം കൂടാതെ തുടർന്നു വരുന്നു. വർഷത്തിൽ 25 ലക്ഷത്തോളം ചെലവഴിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
ഇനിയും ജനങ്ങൾക്കു മെച്ചപ്പെട്ട സേവനം ഉറപ്പ് വരുത്തുവാനുമുള്ള പദ്ധതികളുമായി മുന്നോട്ട് പോകുമ്പോൾ ഭരണം നഷ്ടപ്പെട്ടവർ നടത്തുന്ന ഈ രാഷ്ട്രീയ സമരാഭാസത്തെ ജനങ്ങൾ മനസ്സിലാക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി ചൂണ്ടിക്കാട്ടി.
Tags : NattuVishasham DistrictNews