പേരാമ്പ്ര: മലയോര മേഖലയിലെ ജനങ്ങൾക്ക് ഏറെ ആശ്രയമായ പേരാമ്പ്ര താലൂക്ക് ആശുപത്രിയുടെ ദൈനം ദിന പ്രവർത്തനങ്ങൾ അട്ടിമറിക്കാൻ ബ്ലോക്ക് പഞ്ചായത്തിലെ യുഡിഎഫ്. ഭരണ സമിതി ശ്രമിക്കുന്നതായി എൽഡിഎഫ് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എൻ.പി. ബാബു, യു. അനിത, കെ.സി. ഗാന, സി. ബിജു, അഡ്വ. ആദിത്യ സുകുമാരൻ, കെ.വി. അനുരാഗ്, പി.പി. സെമീർ എന്നിവർ വാർത്താ സമ്മേളനത്തിൽആരോപിച്ചു. വാർത്താ സമ്മേളനത്തിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.
ഏറെക്കാലമായി ജോലിചെയ്യുന്ന താൽക്കാലിക ജീവനക്കാരെ പിരിച്ചു വിടുക എന്ന ഒരൊറ്റ അജണ്ട മാത്രമാണ് നിലവിലെ ഭരണ സമിതിക്കുള്ളതെന്ന് അവർ പറഞ്ഞു. ഇതിനായി വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണ്. മുൻ ഭരണ സമിതിയുടെ കാലത്താണ് ആശുപത്രിയിൽ ഇസിജി., എക്സ്-റേ, ഫാർമസി തുടങ്ങിയ സേവനങ്ങൾ ലഭ്യമാക്കിയത്. ഇതിനായി താൽക്കാലിക ജീവനക്കാരെ നിയമിച്ചത് പത്രപ്പരസ്യം നൽകി, സുതാര്യമായ ഇന്റർവ്യൂവിലൂടെ അംഗീകൃത യോഗ്യതയുള്ളവരിൽ നിന്നാണ്. ഇത് എച്ച്എംസി. ബോർഡ് യോഗങ്ങളിൽ ചർച്ചചെയ്ത് തീരുമാനിച്ചതാണ്.
നിയമന ഉത്തരവ് നൽകുന്നത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരാണ്. ഓഡിറ്റ് വിഭാഗം ഉന്നയിച്ച കാര്യങ്ങൾ എച്ച്എംസി. ചർച്ച ചെയ്യുകയും രേഖകൾ ഹാജരാക്കാൻ ചുമതലപ്പെട്ടവരെ ഏൽപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യം എച്ച്എംസി. അംഗങ്ങൾക്കെല്ലാം അറിയാവുന്നതാണ്. എന്നാൽ, നിലവിലെ മൂന്ന് ജീവനക്കാരെ പിരിച്ചുവിടാൻ എടുത്ത തീരുമാനം എച്ച്എ.സി. ചട്ടങ്ങൾക്ക് വിരുദ്ധമാണ്. സർക്കാർ ഉത്തരവ് പ്രകാരം താൽക്കാലിക ജീവനക്കാർക്ക് 65 വയസുവരെ ജോലി തുടരാം. യാതൊരു നോട്ടീസും നൽകാതെയാണ് ഇവരെ പിരിച്ചുവിട്ടതെന്നും ആരോപിച്ചു.
Tags : Local News Nattuvishesham Kozhikode