ഡോ. മുഹമ്മദ് അനസ് അൻസാറുദിൻ പോലീസ് ഉദ്യോഗസ്ഥർക്ക് ഒപ്പം.
ചെങ്ങന്നൂർ: ഉപരിപഠന പരീക്ഷയുടെ വാതിൽക്കൽ വച്ച് സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടെന്നറിഞ്ഞ പരീക്ഷാർഥിക്ക് രക്ഷകരായി ചെങ്ങന്നൂർ പോലീസ്. ചെങ്ങന്നൂർ പ്രൊവിഡൻസ് കോളജിൽ നീറ്റ് പരീക്ഷ എഴുതാനെത്തിയ കൃഷ്ണപുരം കാപ്പിൽ കിഴക്ക് പറൂർ പുത്തൻവീട്ടിൽ ഡോ. മുഹമ്മദ് അനസ് അൻസാറുദിനാണ് പോലീസിന്റെ സമയോചിതമായ ഇടപെടൽ തുണയായത്.
പരീക്ഷാ ഹാളിൽ കയറുന്നതിന് തൊട്ടുമുമ്പാണ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് അടങ്ങിയ ബാഗ് നഷ്ടപ്പെട്ട കാര്യം ഡോക്ടർ അറിയുന്നത്. സർട്ടിഫിക്കറ്റിന്റെ പ്രിന്റ് ഔട്ട് ഇല്ലാതെ അകത്തുകയറാൻ കഴിയില്ലെന്ന അവസ്ഥ വന്നതോടെ, സമയപരിധി അവസാനിക്കാറായ നിമിഷങ്ങളിൽ അദ്ദേഹം ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്ഐ സജികുമാർ, എഎസ്ഐ ബാലകൃഷ്ണൻ എന്നിവരെ സമീപിക്കുകയായിരുന്നു.
പുറത്തുപോയി കോപ്പി എടുത്തുവരാൻ സമയം തീരെയില്ലായിരുന്നു. വിഷയത്തിന്റെ ഗുരുതരാവസ്ഥ മനസിലാക്കിയ പോലീസുകാർ ഉടനടി പോലീസ് ഇൻസ്പെക്ടർ അനുരാജിനെ വിവരമറിയിച്ചു. ഇൻസ്പെക്ടറുടെ നിർദേശപ്രകാരം ബൈക്ക് പട്രോളിംഗ് ഉദ്യോഗസ്ഥരായ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശ്യാംകുമാർ, കലേഷ് കല്യാണി എന്നിവർ നിമിഷങ്ങൾക്കകം സ്റ്റേഷനിലെത്തി പ്രിന്റ് ഔട്ട് എടുത്തു.
തുടർന്ന് സിആർവി വാഹനത്തിൽ പ്രിന്റുമായി കോളജിലേക്ക് കുതിച്ചെത്തി പരീക്ഷാർഥിക്ക് കൈമാറുകയായിരുന്നു. പോലീസിന്റെ മിന്നൽ വേഗത്തിലുള്ള ഇടപെടൽ മൂലം കൃത്യസമയത്ത് തന്നെ പരീക്ഷാ ഹാളിൽ കയറി പരീക്ഷ എഴുതാൻ ഡോക്ടർക്ക് സാധിച്ചു. ജനമനസുകളിൽ ഒരിക്കൽ കൂടി സ്നേഹവും പ്രതീക്ഷയും നിറയ്ക്കുന്നതാണ് ചെങ്ങന്നൂർ പോലീസിന്റെ ഈ മാതൃകാപരമായ പ്രവർത്തനം.
Tags : NattuVishesham DistrictNews