ആറന്മുള ഉത്രട്ടാതി ജലോത്സവം ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു.
പന്പയ്ക്കു പുളകച്ചാർത്തായി 51 പള്ളിയോടങ്ങൾ
ആറന്മുള: ആറന്മുള നെട്ടായത്തിൽ ജലമേളയിൽ അണിനിരന്നത് 51 പള്ളിയോടങ്ങൾ. പന്പാനദിയുടെ ഇടക്കുളം മുതൽ ചെന്നിത്തല വരെയുള്ള കരകളിലെ പള്ളിയോടങ്ങൾ ജലഘോഷയാത്രയിലും മത്സര വള്ളംകളിയിലും പങ്കെടുത്തു. മുത്തുക്കുടയും കൊടിയും അമരച്ചാർത്തുമായി ആറന്മുള ക്ഷേത്രക്കടവിൽ എത്തിയശേഷം പള്ളിയോടങ്ങൾ ഒന്നൊന്നായി ജലഘോഷയാത്രയ്ക്കായി അണിനിരന്നു.
ബി ബാച്ചിലെ രണ്ട് ഗ്രൂപ്പുകൾ ക്ഷേത്രക്കടവിൽനിന്നു തന്നെ ജലഘോഷയാത്ര ആരംഭിച്ചു.
ഉപരാഷ്ട്രപതി ഫ്ലാഗ് ഓഫ് ചെയ്ത ഉടൻ തിരുവോണത്തോണിക്ക് അകന്പടിയായി ക്ഷേത്രക്കടവിൽ നിന്നുനീങ്ങിയ നാലു വീതമുള്ള രണ്ട് ഗ്രൂപ്പുകൾ സത്രക്കടവിൽ ചവിട്ടി തിരിച്ച് മുകളിലേക്ക് തുഴഞ്ഞുനീങ്ങി. പിന്നാലെ സത്രക്കടവിനു താഴെ കാത്തുകിടന്ന പള്ളിയോടങ്ങൾ ബാച്ച് അടിസ്ഥാനത്തിൽ നാല് വീതമുള്ള ഗ്രൂപ്പുകളായി ജലഘോഷയാത്രയായി പന്പാനദിയിലൂടെ നീങ്ങി.
51 പള്ളിയോടങ്ങളാണ് ജലഘോഷയാത്രയില് പങ്കെടുത്തത്. എ ബാച്ചിൽപെട്ട 35 പള്ളിയോടങ്ങളും ബി ബാച്ചിൽപെട്ട 16 പള്ളിയോടങ്ങളും പങ്കെടുത്തു.
എ ബാച്ച് പള്ളിയോടങ്ങൾ ഒന്പത് ഗ്രൂപ്പുകളായും ബി ബാച്ച് പള്ളിയോടങ്ങൾ നാല് ഗ്രൂപ്പുകളായും തിരിഞ്ഞാണ് ജലഘോഷയാത്രയിലും മത്സര വള്ളംകളിയിലും പങ്കെടുത്തത്. പള്ളിയോടങ്ങൾ പന്പാനദിയിൽ നിറഞ്ഞൊഴുകിയത് കാണികൾക്ക് നയന മനോഹാരിത പകർന്നു. പന്പാനദി ജലസന്പുഷ്ടമായിരുന്നതും ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടി. മഴ മാറി തെളിഞ്ഞു നിന്ന അന്തരീക്ഷമായിരുന്നു.
ഉപരാഷ്ട്രപതിയുടെ സന്ദർശനം കാരണം നിയന്ത്രണങ്ങൾ ഉണ്ടായിരുന്നെങ്കിലും മത്സര വള്ളംകളി ആരംഭിച്ചതോടെ ഇരുകരകളിലും തിങ്ങി നിറഞ്ഞ് കാണികളെത്തി. ആറന്മുള വഴിയുള്ള ബസുകൾ വഴിതിരിച്ചുവിട്ടിരുന്നു. വിവിധ പാർക്കിംഗ് ഗ്രൗണ്ടുകൾ കേന്ദ്രീകരിച്ച് കെഎസ്ആർടിസി ആറന്മുളയിലേക്ക് ബസ് സർവീസുകൾ ക്രമീകരിച്ചത് ആളുകൾക്ക് സഹായകരമായി. ഉപരാഷ്ട്രപതി മടങ്ങിയതോടെ നിയന്ത്രണങ്ങൾ അവസാനിപ്പിച്ചതിനു പിന്നാലെ പ്രധാന പലിയനുകളിലടക്കം ആളുകൾ തിങ്ങിക്കൂടി.
ആറന്മുളയുടെ ഓണത്തിന് തിരിതെളിച്ച് ഉപരാഷ്ട്രപതി
ആറന്മുള: ഉത്തൃട്ടാതി ജലോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ആലപ്പുഴയിൽ നിന്നും പറന്നിറങ്ങിയത് പ്രമാടം രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ. ഹെലിപ്പാഡിൽ എത്തിയ ഉപരാഷ്ട്രപതിയെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, മന്ത്രിമാരായ റോജി എം. ജോൺ, ആന്റോ ആന്റണി എംപി, സി.വി. ശാന്തകുമാർ എംഎൽഎ, ജില്ലാ കളക്ടർ എ. നിസാമുദ്ദീൻ, ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ്, പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല അജി എന്നിവർ ചേർന്ന് സ്വീകരിച്ചു.
ഉച്ചയ്ക്ക് 12.30ന് ആറന്മുള സത്രത്തിൽ എത്തിയ ഉപരാഷ്ട്രപതിയെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, മന്ത്രിമാരായ രമേശ് ചെന്നിത്തല, മോൻസ് ജോസഫ്, റോജി എം. ജോൺ, ആന്റോ ആൻറണി എംപി, എംഎൽഎമാരായ അബിൻ വർക്കി, പഴകുളം മധു, ആറന്മുള പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി. സാംബദേവൻ, സെക്രട്ടറി പ്രസാദ് ആനന്ദഭവൻ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. ആറന്മുള സദ്യ കഴിച്ചശേഷമാണ് ഉപരാഷ്ട്രപതി ജലോത്സവം ഉദ്ഘാടന വേദിയിലെത്തിയത്.
വന്ദേമാതരവും ദേശീയഗാനവും ആലപിച്ചശേഷം പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി. സാംബദേവൻ സ്വാഗതപ്രസംഗം നടത്തി. തുടർന്ന് ജലഘോഷയാത്ര ഉപരാഷ്ട്രപതി ഫ്ലാഗ് ഓഫ് ചെയ്തു. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, മന്ത്രിമാരായ രമേശ് ചെന്നിത്തല, മോൻസ് ജോസഫ് എന്നിവരുടെ പ്രസംഗത്തിനുശേഷമാണ് ഉപരാഷ്ട്രപതി പ്രസംഗിച്ചത്. ഇതിനൊപ്പം പന്പാനദിയിൽ നടന്ന ജലഘോഷയാത്ര അദ്ദേഹം ആസ്വദിച്ചു.
ചടങ്ങിനു ശേഷം 2.45 ന് ഉപരാഷ്ട്രപതി പ്രമാടം ഹെലിപാഡിലേക്കും തുടർന്ന് തിരുവനന്തപുരത്തേക്കും യാത്രതിരിച്ചു.
Tags : Nattuvishesham DistrictNews DeepikaNews Water Festival