പ്രതീകാത്മക ചിത്രം
കറുകച്ചാൽ: മദ്യ ലഹരിയിൽ സ്ത്രീയെ ആക്രമിച്ച് പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ. കറുകച്ചാൽ വെട്ടികാവുങ്കലിലുള്ള ബന്ധുവീട്ടിലെത്തിയ തൃശൂർ സ്വദേശിനി വിനീതാകുമാരി(48)യെ ആക്രമിച്ച കേസിലാണ് കറുകച്ചാൽ വെട്ടിക്കാവുങ്കൽ വലിയകരോട്ട് എസ്. ആകാശിനെ കറുകച്ചാൽ പോലീസ് അറസ്റ്റ്ചെയ്തത്.
കമ്പിവടികൊണ്ടുള്ള മർദനത്തിൽ കൈക്ക് പൊട്ടലേറ്റ വിനീതാകുമാരി ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
വെട്ടിക്കാവുങ്കൽ കണ്ണാട്ടുവളപ്പിൽ ഷാജിമോന്റെ വീട്ടിൽവച്ച് ശനിയാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. ഷാജിമോന്റെ മകൻ നന്ദുവും ആകാശുമായി ഓണത്തിന് വഴക്കുണ്ടായിരുന്നു. മദ്യലഹരിയിൽ നന്ദുവിനെ മർദിക്കാനായി ആകാശ് കമ്പിവടിയുമായി വീട്ടിലെത്തി. എന്നാൽ നന്ദു വീട്ടിലുണ്ടായിരുന്നില്ല.
ആകാശ് വീട്ടിനുള്ളിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ചപ്പോൾ ഷാജിയുടെ സഹോദരിയായ വിനീതാകുമാരി തടയാൻ ശ്രമിച്ചു. ഇതിൽ പ്രകോപിതനായ ആകാശ് കമ്പിവടികൊണ്ട് വിനീതാകുമാരിയെ അടിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
വിവരമറിഞ്ഞ് കറുകച്ചാൽ പോലീസ് സ്ഥലത്തെത്തി ആകാശിനെ പിടികൂടുകയാ യിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്ഐ ടി.എസ്. ജയകൃഷ്ണൻ, എഎസ്ഐ റെജി പി. ജോൺ, സിപിഒമാരായ ബ്രിജിത്ത് കൃഷ്ണ, സി.എ. സിജു എന്നിവരടങ്ങിയ പോലീസ് സംഘമാ ണ് പ്രതിയെ പിടികൂടിയത്.