കുമാരനല്ലൂര്‍ ഉത്രട്ടാതി ഊരുചുറ്റ് വള്ളംകളി മീനച്ചിലാറ്റിലൂടെ കടന്നുപോകുന്നു, നാഗമ്പടം പാലത്തില്‍നിന്നുള്ള കാഴ്ച.
കോട്ടയം: ഐതിഹ്യങ്ങളും ചരിത്രമുഹൂർത്തങ്ങളും ഇഴചേർന്ന കോട്ടയം കുമാരനല്ലൂർ ദേവീക്ഷേത്രത്തിലെ ഉത്രട്ടാതി ഊരുചുറ്റ് വള്ളംകളി ഭക്തിനിർഭരമായി നടന്നു.
ഇന്നലെ രാവിലെ ദേവീ ചൈതന്യം ആവാഹിച്ച സിംഹവാഹനം ക്ഷേത്രത്തിലെ പ്രത്യേക പൂജകൾക്കുശേഷം ദേവസ്വം മാനേജർ സി.എൻ. നാരായണൻ നന്പൂതിരി ചെങ്ങഴിമറ്റത്തിൽനിന്ന് കുമാരനല്ലൂർ 777-ാം നമ്പർ കരയോഗം പ്രസിഡന്റ് പി.എൻ. ശശിധരൻ നായർ ഏറ്റുവാങ്ങി. തുടർന്ന് കരവഞ്ചിയായി ക്ഷേത്രക്കടവിൽ എത്തിച്ച സിംഹവാഹനം കരുവാറ്റ ശ്രീവിനായകൻ ചുണ്ടൻ വള്ളത്തിലേറ്റി ക്ഷേത്രത്തെ ചുറ്റിയൊഴുകുന്ന മീനച്ചിലാറിന്റെ കൈവഴിയിലൂടെ ഘോഷയാത്ര ആരംഭിച്ചു.
പുത്തൻകടവ്, നീലിമംഗലം, ഇളയിടത്തുകടവ്, മാലിമേൽ കടവ്, പാലക്കാട്ടു കടവ്, പൂവത്തുമാലി കടവ്, അമ്പാട്ടുക്ഷേത്രം, ചെറുനാരകം പാലം, സൂര്യകാലടി മന, പാലക്കാടിക്കടവ്, ചുങ്കം പാലം, പനയക്കഴിപ്പ്, ഗോവിന്ദപുരം, തിരുവാറ്റ ശ്രീകൃഷ്ണ ക്ഷേത്രം, പ്രാപ്പുഴക്കടവ്, ചന്ദ്രത്തിൽക്കടവ് തുടങ്ങി വിവിധ കേന്ദ്രങ്ങളിൽ കരക്കാർ ഒരുക്കിയ പറകൾ സ്വീകരിച്ച് സന്ധ്യയോടെ ആറാട്ടുകടവിലെത്തി. അവിടെനിന്നു ദേവിയുടെ സിംഹവാഹനം കരവഞ്ചിയോടെ തിരികെ ക്ഷേത്രത്തിലെത്തിച്ചു. തിരികെ ആറാട്ടുകടവിൽ എത്തിയ ഘോഷയാത്രയെ ഭക്തജനങ്ങൾ നിറപറ വച്ചാണ് സ്വീകരിച്ചത്. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, നഗരസഭാ അധ്യക്ഷൻ എം.പി. സന്തോഷ് കുമാർ, കൗൺസിലർമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Tags : NattuVishesham DistrictNews