ഇടപ്പള്ളി ട്രാഫിക് പൊലിസ് സ്റ്റേഷനിൽ പഴയ കാല കാർഷിക ഉപകരണങ്ങളുടെ പ്രദർശനം എസി പി സാജൻ സേവ്യർ നോക്കിക്കാണുന്നു.
കൊച്ചി: ഒരു കാലത്ത് കേരളത്തിന്റെ വയലേലകളിൽ സജീവമായിരുന്ന കാർഷിക ഉപകരണങ്ങൾ…ഇന്ന്പുതുതലമുറയ്ക്ക് കേട്ടുകേൾവി മാത്രമായ പലതിനും ഇടപ്പള്ളി ട്രാഫിക് പൊലിസ് സ്റ്റേഷനിലെ ഓണാഘോഷത്തിൽ വീണ്ടും ജീവൻവച്ചു.
കറ്റയും കലപ്പയും നുകവും തേക്കുകൊട്ടയും മുതൽ ഞവരി, വിത്തൂട്ടി, പറ, ഒറ്റാൽ വരെയുള്ള പഴമയുടെ കാർഷിക സ്മരണകൾ ഒരുക്കി പൊലിസുകാർ വ്യത്യസ്തമായ ഓണാഘോഷത്തിന് വേദിയൊരുക്കി. ഓണക്കളികൾക്കും ആഘോഷങ്ങൾക്കുമൊപ്പം നാടിന്റെ കാർഷിക പൈതൃകത്തെ പരിചയപ്പെടുത്തുന്ന പഴയ കാല കാർഷിക ഉപകരണങ്ങളുടെ പ്രദർശനം ആഘോഷത്തെ വേറിട്ടതാക്കി.
ലഹരിയില്ലാത്ത ഓണാഘോഷം എന്ന സന്ദേശവുമായി ഘോഷയാത്രയോടെയായിരുന്നു തുടക്കം. ട്രാഫിക് അസിസ്റ്റന്റ് കമ്മിഷണർ സാജൻ സേവ്യർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സിനിമാ താരം മുത്തുമണി മുഖ്യാതിഥിയായിരുന്നു.
എഎസ്ഐ മാരായ രാംകുമാറിന്റെ പെയിന്റിംഗ് പ്രദർശനം , ജിജേഷിന്റെ ഫോട്ടോ പ്രദർശനം എന്നിവയും ഒരുക്കിയിരുന്നു. ചടങ്ങുകൾക്ക് എസ്എച്ച്ഒ ഉദയകുമാർ നേതൃത്വം നൽകി.
Tags : NattuVishesham DistricteNews