പത്തനംതിട്ട നഗരത്തിൽ പോലീസ് ജീപ്പ് നാട്ടുകാർ തടഞ്ഞപ്പോൾ രക്ഷപ്പെടാൻ ശ്രമിക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ.
പത്തനംതിട്ട: മദ്യപിച്ച് ലക്കുകെട്ട് ലഹരി വേട്ടയ്ക്കിറങ്ങിയ പത്തനംതിട്ട ഡാൻസാഫ് സംഘത്തിലെ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ കുടുക്കിയത് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ. പത്തനംതിട്ട ഡിവൈഎസ്പിക്ക് കീഴിലുള്ള ഡാൻസാഫ് സംഘത്തിലെ പ്രിയേഷ്, രാഹുൽ, സുമൻ എന്നിവരാണ് കഴിഞ്ഞദിവസം പത്തനംതിട്ട നഗരത്തിൽ മദ്യലഹരിയിൽ കുടങ്ങിയത്.
അപകടങ്ങൾ ഉണ്ടാക്കുന്ന തരത്തിൽ വാഹനം ഓടിച്ചതിനുൾപ്പെടെ ഇവർക്കെതിരേ പോലീസ് കേസെടുത്തു. മൂവരെയും ജില്ലാ പോലീസ് മേധാവി സസ്പെൻഡ് ചെയ്യുകയുമുണ്ടായി.
മൈലപ്ര ഭാഗത്തു നിന്നുമാണ് പോലീസ് സംഘം അമിത വേഗത്തിൽ ജീപ്പ് ഓടിച്ചു വന്നത്. എതിരേ വന്ന വാഹനങ്ങളെ പല തവണ പോലീസ് ജീപ്പ് ഇടിക്കേണ്ടതായിരുന്നു. റോഡിന്റെ ഇരുവശത്തേക്കും വളഞ്ഞു തിരിഞ്ഞുള്ള ജീപ്പിന്റെ വരവ് ശ്രദ്ധയിൽപ്പെട്ടതോടെ കാൽനട യാത്രക്കാർ ഒഴിഞ്ഞു മാറി. വാഹനത്തിന്റെ നിയന്ത്രണമില്ലാത്ത മരണപ്പാച്ചിൽ ശ്രദ്ധിച്ചവർക്ക് പന്തികോട് ഉണ്ടെന്ന് മനസിലായിട്ടും പോലീസ് ജീപ്പായതിനാൽ പ്രതികരിക്കാൻ തയാറായില്ല.
ഇതിനിടെ ജീപ്പ് നിയന്ത്രണം നഷ്ടപ്പെട്ട് ഒരു വനിതാ ഡ്രൈവർ ഓടിച്ചിരുന്ന ഓട്ടോറിക്ഷയുടെ നേർക്ക് പറഞ്ഞു വന്നു. തലനാരിഴയ്ക്കാണ് അവർ രക്ഷപ്പെട്ടത്. ഇതോടെ വനിതാ ഡ്രൈവർ പ്രതികരിക്കാൻ തയാറായി.
പോലീസ് സംഘം സഞ്ചരിച്ച ജീപ്പിനേ പിന്തുടർന്ന് വനിത ഓട്ടോറിക്ഷ ഡ്രൈവർ ശോഭ ജില്ലാ പോലീസ് മേധാവിയുടെ ആസ്ഥാനത്തിന് സമീപം റിംഗ് റോഡിൽ പോലീസ് വാഹനം തടഞ്ഞു. ഇതോടെ നഗരവാസികൾ വാഹനത്തിന് ചുറ്റും തടിച്ചു കൂടി. രംഗം വഷളാകുമെന്ന് കണ്ടതോടെ ഒരു പോലീസ് ഉദ്യോഗസ്ഥൻ വാഹനത്തിൽ നിന്ന് ബാഗുമായി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ ഇയാളെ തടഞ്ഞുവച്ചു.
പ്രശ്നം വഷളായതോടെ പത്തനംതിട്ട പോലീസെത്തി മൂന്നുപേരേയും സ്റ്റേഷനിൽ എത്തിച്ചു. പിന്നീട് പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തി.
ഉദ്യോഗസ്ഥർ മദ്യപിച്ചതായി തെളിഞ്ഞതോടെയായിരുന്നു തുടർ നടപടി എടുത്തത്. സാധാരണക്കാർക്കെതിരേ യാതൊരു ദാക്ഷിണ്യവുമില്ലാതെ പെരുമാറുന്ന പോലീസ് ഉദ്യോഗസ്ഥർ നടത്തിയ നിയമലംഘനം തുറന്നു കാട്ടാനാണ് താൻ ശ്രമിച്ചതെന്ന് ഓട്ടോറിക്ഷ ഡ്രൈവറായ ശോഭ പറഞ്ഞു.