പെരിന്തൽമണ്ണ: അങ്ങാടിപ്പുറം ചെറുപുഴയിൽ മാലിന്യം നിക്ഷേപിച്ചതിനെ തുടർന്ന് ജലം ഉപയോഗയോഗ്യമല്ലാതായത് അടക്കമുള്ള ഗൗരവമായ സാഹചര്യം കണക്കിലെടുത്ത് അടിയന്തര നടപടികൾക്ക് തീരുമാനം.
മാലിന്യം തള്ളുന്നതു തടയാൻ ജനങ്ങളെ ബോധവത്കരിക്കാനും ആവശ്യമെങ്കിൽ നിയമ നടപടി സ്വീകരിക്കാനും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ചേർന്ന സംയുക്ത യോഗത്തിൽ തീരുമാനമായി."ചേലുള്ള ചെറുപുഴ’ എന്ന പേരിൽ വിപുലമായ കാന്പയിൻ സംഘടിപ്പിക്കും. 20 വരെയാണ് കാന്പയിൻ.
ഇതിന്റെ ഭാഗമായി ചെറുപുഴയോട് ചേർന്ന വ്യാപാര സ്ഥാപനങ്ങളിലും സമീപ വീടുകളിലും നേരിട്ടെത്തി ബോധവത്കരണം നടത്തും.
പുഴയിൽ മാലിന്യം തള്ളുന്നവർക്കെതിരേ കടുത്ത നിയമനടപടികൾ സ്വീകരിക്കും. എംഎൽഎമാർ, പഞ്ചായത്ത് പ്രസിഡന്റുമാർ, നഗരസഭാ ചെയർമാൻ എന്നിവരെ മുഖ്യരക്ഷാധികാരികളാക്കി പ്രത്യേക ടാസ്ക് ഫോഴ്സ് രൂപീകരിച്ചാണ് പ്രവർത്തനം.
20ന് യോഗം ചേർന്ന് പ്രവർത്തന പുരോഗതി വിലയിരുത്തും. 21, 22 തിയതികളിൽ പോലീസ്, ആരോഗ്യവകുപ്പ്, മലിനീകരണ നിയന്ത്രണ വിഭാഗം എന്നിവരെ ഉൾപ്പെടുത്തി സംയുക്ത പരിശോധനയും നടത്തും. റിപ്പബ്ലിക് ദിനത്തിൽ പൊതുജനങ്ങളെയും വിദ്യാർഥികളെയും അണിനിരത്തി ബോധവത്കരണ റാലി നടത്താനും തീരുമാനമുണ്ട്.
പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. നജ്മ തബ്ഷീറ സംയുക്ത യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി.കെ. ഹാരിസ് അധ്യക്ഷത വഹിച്ചു.
അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷബീർ കറുമുക്കിൽ, വൈസ് പ്രസിഡന്റ് മുബീന, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പ്രബീന ഹബീബ്, വാഹിത, ധന്യ തോട്ടത്തിൽ, അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തംഗം താഹിർ തങ്ങൾ, പെരിന്തൽമണ്ണ തഹസിൽദാർ വേണുഗോപാൽ, സ്റ്റേഷൻ ഹൗസ് ഓഫീസർ സുമേഷ് സുധാകരൻ, പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ്. രാജേഷ്കുമാർ, മേജർ മൈനർ ഇറിഗേഷൻ വിഭാഗം ഉദ്യോഗസ്ഥർ, ഹെൽത്ത് ഓഫീസർമാർ തുടങ്ങി വിവിധ വകുപ്പ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
Tags : nattu vishesham Pollution stopped