പ്രതീകാത്മക ചിത്രം
കണ്ണൂർ: കാർഷിക മേഖലയിൽ ആശങ്കപടർത്തി വളങ്ങളുടെ വില വീണ്ടും ഉയരുന്നു. വിളകൾക്ക് ഏറെ ആവശ്യമുള്ള പൊട്ടാഷിന്റെ വില രണ്ടു മാസത്തിനിടെ മൂന്നാം തവണയും കൂടി. കഴിഞ്ഞദിവസം 225 രൂപയാണ് വർധിച്ചത്. 1975 രൂപയുണ്ടായിരുന്ന 50 കിലോഗ്രാം പൊട്ടാഷിന് 2200 രൂപയായി. നേരത്തെ 1750 രൂപയായിരുന്നു. ഇതോടെ പൊട്ടാഷ് അനുബന്ധ കൂട്ടുവളങ്ങൾക്കും 50 മുതൽ 100 വരെ രൂപ കൂടി.
നിലവിൽ വളങ്ങൾക്ക് ക്ഷാമം അനുഭവപ്പെടുന്നില്ലെങ്കിലും വില ഉയരുന്നത് കർഷകരെ പ്രതിസന്ധിയിലാക്കും. കേന്ദ്ര സർക്കാർ യൂറിയ ഒഴികെയുള്ള രാസവളങ്ങൾക്ക് നൽകുന്ന സബ്സിഡിയിൽ വൻകുറവ് വരുത്തിയതാണ് വില ഉയരാൻ പ്രധാനകാരണം. 266.50 രൂപയാണ് 45 കിലോഗ്രാം യൂറിയയുടെ വില. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത വസ്തുക്കളുടെ വില കൂടിയതും പശ്ചിമേഷ്യയിലെ സംഘർഷവും പെട്രോൾ വില വർധനയും വില ഉയരാൻ കാരണമായിട്ടുണ്ട്.
ഫാക്ടംഫോസ് (20-20-0-13) 50 കിലോഗ്രാം ബാഗിന് കഴിഞ്ഞ മാർച്ചിന് ശേഷം 625 രൂപയാണ് വർധിച്ചത്. ഇപ്പോൾ 2100 രൂപയാണ് വില. തൊട്ടുമുന്പ് 1750 രൂപയും അതിന് മുന്പ് 1525 രൂപയ്ക്കുമായിരുന്നു വില്പന. എൻപികെ കോംപ്ലക്സ് (16:16:16) വളത്തിന്റെ വില 2250 രൂപയായി. 2050, 1675 എന്നിങ്ങനെയാണ് വില ഉയർന്നത്. ആറു മാസം മുന്പ് 1475 രൂപയുണ്ടായിരുന്നിടത്താണ് 775 രൂപയുടെ വർധന.
ജൈവ വളങ്ങളുടെ വിലയും 50 മുതൽ 150 വരെ രൂപ ഉയർന്നിട്ടുണ്ട്. എല്ലുപൊടി വില 1950 രൂപയിൽ നിന്ന് 2100 രൂപയായി. വിവിധ കന്പനികളുടെ വേപ്പിൻ പിണ്ണാക്കിന് 50 മുതൽ 150 രൂപ വരെ വില വർധിച്ചിട്ടുണ്ട്.