ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ കെഎസ്യു നേതാക്കളെ മർദിച്ച സംഭവത്തിൽ പ്രതികളായ അംഗരക്ഷകരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി ആറിലേക്ക് മാറ്റി. ആലപ്പുഴ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസാണ് മുൻകൂർ ജാമ്യഹർജിയിൽ വാദം കേൾക്കുന്നത്.
ഇന്നലെ കേസ് പരിഗണിച്ചപ്പോൾ പ്രോസിക്യൂഷൻ ഹാജരാക്കിയ വീഡിയോ ദൃശ്യത്തിൽ പ്രതിഭാഗം സംശയം പ്രകടിപ്പിച്ചു. ഇതോടെ ദൃശ്യങ്ങളുടെ ആധികാരികത ഉറപ്പാക്കണമെന്ന് നിരീക്ഷിച്ച് പോലീസ് ഫോട്ടോഗ്രാഫർ ചിത്രീകരിച്ച ദൃശ്യങ്ങളും ഫോറൻസിക് റിപ്പോർട്ടും ഹാജരാക്കാൻ കോടതി ഉത്തരവിടുകയായിരുന്നു. ആറ് വരെ പ്രതികളുടെ അറസ്റ്റും കോടതി തടഞ്ഞു.
മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരെന്ന നിലയിൽ കൃത്യനിർവഹണത്തിന്റെ ഭാഗമായ നടപടികളാണുണ്ടായതെന്നും പ്രത്യേക അന്വേഷണസംഘം കേസ് ഏറ്റെടുത്ത ശേഷം മേയ് 30ന് രാവിലെ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ ചുമത്താതിരുന്ന വധശ്രമം വൈകുന്നേരം ചുമത്തി ജാമ്യം നിഷേധിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും പ്രതിഭാഗം വാദിച്ചു.
മേയ് 30 വൈകിട്ട് നാലിന് മെഡിക്കൽ ബോർഡ് കൂടി ഒരു മണിക്കൂറിനകം വധശ്രമം ചുമത്തി റിപ്പോർട്ട് നൽകിയത് എങ്ങനയെന്ന് പ്രത്യേക അന്വേഷണ സംഘത്തോട് കോടതി ആരാഞ്ഞു. പ്രോസിക്യൂഷൻ ഹാജരാക്കിയ ദൃശ്യങ്ങളുടെ ഫോറൻസിക് റിപ്പോർട്ടും പോലീസ് ചിത്രീകരിച്ച വീഡിയോയും പരിശോധിച്ച ശേഷമാകും മുൻകൂർ ജാമ്യഹർജിയിൽ കോടതി വിധി പറയുക.
Tags : nattu vishesham Protection activists anticipatory