കായംകുളം പാർക്ക് ജംഗ്ഷനിലെ ഗതാഗതത്തിരക്ക്.
കായംകുളം: ഓണത്തിരക്കേറിയതോടെ കായംകുളം നഗരത്തിലെ ഗതാഗതക്കുരുക്ക് അഴിയാക്കുരുക്കായി മാറി. നഗരത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ മതിയായ സൗകര്യങ്ങളില്ലാത്തത് ജനങ്ങളെ ദുരിതത്തിലാക്കുകയാണ്. അതിനാൽ നഗരത്തിൽ വാഹനങ്ങളിലെത്തുന്നവർ ബുദ്ധിമുട്ടുകയാണ്.
വാഹനങ്ങൾ പാർക്കുചെയ്യാൻ മതിയായ സൗകര്യങ്ങളില്ലാത്തത് കച്ചവടത്തെയും ബാധിക്കുന്നുണ്ട്. പലപ്പോഴും കെപി റോഡിൽ പാർക്ക് ജംഗ്ഷൻ മുതൽ റെയിൽമേൽപ്പാലം വരെയുള്ള ഭാഗത്ത് ഗതാഗതക്കുരുക്കാണ്. പാർക്ക് ജംഗ്ഷനിൽ ഗതാഗതക്കുരുക്കുണ്ടായാൽ കെഎസ്ആർടിസി ജംഗ്ഷൻ വരെ വാഹനങ്ങൾ നിരന്നുകിടക്കേണ്ട അവസ്ഥയാണ്.
അതിനിടയിൽ റോഡ് കൈയേറി അനധികൃത കച്ചവടവും വ്യാപകമായിട്ടുണ്ട്. റോഡ് കൈയേറിയുള്ള വഴിയോരക്കച്ചവടം ഒഴിപ്പിക്കുമെന്ന് നഗരസഭാ ചെയർമാൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടർന്ന് വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയ പോലീസിനെയും നഗരസഭാ ഉദ്യോഗസ്ഥരെയും കോൺഗ്രസ് കൗൺസിലർമാർതന്നെ തടഞ്ഞു.
ഇതോടെ നഗരസഭ ഭരണ നേതൃത്വം വെട്ടിലായി. നഗരത്തിലെ പ്രധാന റോഡുകൾ മിക്കതും ഇടുങ്ങിയതാണ്. അതിനാൽത്തന്നെ റോഡരികിൽ വാഹനങ്ങൾ ഒതുക്കിനിർത്താനുള്ള സൗകര്യം ഇല്ല. വൻകിട സ്ഥാപനങ്ങൾക്കു മാത്രമാണ് പേരിനെങ്കിലും പാർക്കിംഗ് സൗകര്യങ്ങളുള്ളത്. വാഹനങ്ങൾ പാർക്ക് ചെയ്യാൻ നഗരത്തിൽ സൗകര്യമില്ലാത്തത് കച്ചവടത്തെയും ബാധിക്കുന്നുണ്ട്.
ഓണത്തിരക്ക് കഴിയുന്നതുവരെ നഗരത്തിൽ മതിയായ പാർക്കിംഗ് സൗകര്യം ഏർപ്പെടുത്താൻ ബന്ധപ്പെട്ടവർ തയാറാകണമെന്ന് വ്യാപാരികൾതന്നെ പറയുന്നുണ്ട്. നഗരത്തിലെ മിക്ക റോഡുകളിലും ഗതാഗതക്കുരുക്കാണ്. ഇടറോഡുകൾ തകർന്നുകിടക്കുകയാണ്. ഗതാഗതക്കുരുക്ക് പലപ്പോഴും വാക്കുതർക്കത്തിനും കാരണമാകുന്നു. ബസുകൾക്ക് സമയത്ത് ട്രിപ്പ് പൂർത്തീകരിക്കാൻ കഴിയാത്ത അവസ്ഥയാണ്.
വരും ദിവസങ്ങളിൽ ഓണത്തിരക്ക് കൂടുകയേയുള്ളൂ. ഗതാഗതം നിയന്ത്രിക്കാൻ മതിയായ പോലീസുകാരേ നിയമിക്കുകയും പാർക്കിംഗ് സൗകര്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്താലേ ഗതാഗതക്കുരുക്കിനു പരിഹാരം കാണാൻ കഴിയുകയുള്ളൂ.
Tags : NattuVishesham DistrictNews