വഴിയോര വിപണി നടക്കുന്ന കണ്ണൂർ സ്റ്റേഡിയം കോർണറിൽ ഇന്നലെ വൈകുന്നേരം പെയ്ത മഴയിലും തിരക്കൊഴിയാത്ത നിലയിൽ.
കണ്ണൂർ: ഉത്രാട നാളിനു മുന്പ് ഇന്നലെയടക്കം വൈകുന്നേരങ്ങളിൽ പെയ്ത മഴ ഓണവിപണിയെ പ്രതികൂലമായി ബാധിച്ചു. ഉത്രാടപ്പാച്ചിൽ ഒഴിവാക്കി ഓണത്തിനാവശ്യമായ സാധനങ്ങളും പൂക്കളും വാങ്ങാനായി ഇന്നലെ വൈകുന്നേരം നഗരത്തിലെത്തിയവരെ മഴ നനയിച്ചതിനൊപ്പം വഴിയോര കച്ചവടത്തെയും ബാധിച്ചു.
നഗരത്തിൽ നടന്ന് പൂക്കൾ ഉൾപ്പടെയുള്ളവ വാങ്ങാനെത്തിയവരിൽ ഭൂരിപക്ഷവും മഴയെ തുടർന്ന് മടങ്ങി. കർണാടകയടക്കമുള്ള സ്ഥലങ്ങളിൽ നിന്നെത്തിയ പൂക്കച്ചവടക്കാരെയും വഴിയോര വസ്ത്രവ്യാപാരികളെയുമാണ് മഴ ഏറ്റവും ബാധിച്ചത്. ഇന്നലെ വിറ്റു തീരുമെന്ന് കരുതിയ പൂക്കളുടെ കച്ചവടം പ്രതീക്ഷയ്ക്കൊത്തുയർന്നില്ല. ഇന്നത്തെ കാലാവസ്ഥയിലാണ് ഓണക്കച്ചടവത്തിന്റെ പ്രതീക്ഷയെന്നാണ് വഴിയോര കച്ചടവക്കാർ പറയുന്നത്.
നഗരത്തിൽ ഗതാഗതനിയന്ത്രണവും പ്രത്യേക പാർക്കിംഗ് സൗകര്യങ്ങളും
കണ്ണൂർ: ഓണാഘോഷത്തോടനുബന്ധിച്ച് നഗരത്തിൽ അനുഭവപ്പെടുന്ന കനത്ത തിരക്ക് നിയന്ത്രിക്കുന്നതിനായി വിപുലമായ പാർക്കിംഗ് ക്രമീകരണങ്ങളുമായി അധികൃതർ. പൊതുജനങ്ങൾക്ക് സുഗമമായി യാത്ര ചെയ്യുന്നതിനും ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനുമായി കണ്ണൂർ പഴയ ബസ് സ്റ്റാൻഡ്, മുനിസിപ്പൽ സ്കൂൾ ഗ്രൗണ്ട്, കെ.വി.ആർ. ടവറിന് സമീപമുള്ള ദയ മെഡിക്കൽസ് ഗ്രൗണ്ട് എന്നിവിടങ്ങളിൽ പ്രത്യേക പാർക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്. നഗരത്തിലെ പ്രധാന കവലകളിലും തിരക്കേറിയ റോഡുകളിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്.
നിർദേശങ്ങൾ ലംഘിച്ച് റോഡരികിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെ വൻ തുക പിഴ ചുമത്തുന്നതിനൊപ്പം അവ ക്രെയിൻ ഉപയോഗിച്ച് നീക്കം ചെയ്യും. കണ്ണൂർ നഗരത്തിലെ പാർക്കിംഗ് കേന്ദ്രങ്ങളെക്കുറിച്ചുള്ള വിശദവിവരങ്ങൾ അറിയുന്നതിനായി ക്യു ആർകോഡ് സ്കാൻ ചെയ്യുക.
53 ഷാഡോ പൊലിസുകാർ രംഗത്ത്
കണ്ണൂർ: ഓണാഘോഷത്തോടനുബന്ധിച്ച് നഗരങ്ങളിൽ ഉണ്ടായേക്കാവുന്ന അനിയന്ത്രിതമായ തിരക്കും ക്രമസമാധാന പ്രശ്നങ്ങളും തടയുന്നതിനായി കണ്ണൂർ സിറ്റി പൊലിസ് പരിധിയിൽ 53 ഷാഡോ പൊലിസുകാരെ വിന്യസിച്ചു. സിറ്റി പൊലിസ് കമ്മിഷണർ ബി. വി. വിജയ ഭരത് റെഡ്ഡിയുടെ നിർദേശ പ്രകാരമാണ് നഗരസുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഷാഡോ പൊലിസിനെ രംഗത്തിറക്കിയിരിക്കുന്നത്. കണ്ണൂർ, തലശേരി കൂത്തുപറമ്പ്, പാനൂർ, മട്ടന്നൂർ തുടങ്ങിയ പ്രധാന നഗരങ്ങളിലെ വാണിജ്യ കേന്ദ്രങ്ങൾ, പ്രധാന കവലകൾ, ഷോപ്പിംഗ് മാളുകൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷൻ പരിസരങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, സിനിമാ തിയേറ്ററുകൾ തുടങ്ങി ജനങ്ങൾ വൻതോതിൽ ഒത്തുചേരുന്ന സ്ഥലങ്ങളിലാണ് ഷാഡോ പൊലിസ് കർശന നിരീക്ഷണം നടത്തുന്നത്.
സ്ത്രീകൾക്കും കുട്ടികൾക്കും എ
തിരെയുള്ള അതിക്രമങ്ങൾ, ഈവ്ടീസിംഗ്, പോക്കറ്റടി, മാലപൊട്ടിക്കൽ, മോഷണങ്ങൾ, ലഹരിവസ്തുക്കളുടെ ഉപയോഗവും വിപണനവും, ലഹരി ഉപയോഗിച്ചുള്ള അക്രമങ്ങൾ, അനാവശ്യ സംഘർഷങ്ങൾ, ഗതാഗത നിയമലംഘനങ്ങൾ എന്നിവ തടയുകയാണ് ഈ പ്രത്യേക നിരീക്ഷണത്തിലൂടെ ലക്ഷ്യമിടുന്നത്. പൊതുജനങ്ങൾക്ക് നിർഭയമായും സുരക്ഷിതമായും ഓണം ആഘോഷിക്കാനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായും നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സിറ്റി പൊലിസ് കമ്മീഷണർ അറിയിച്ചു.
ബയോ മൗണ്ടൻ രുചിക്കൂട്ട് മത്സരം
ഇരിട്ടി: ഓണാഘോഷങ്ങളുടെ ഭാഗമായി ബയോ മൗണ്ടൻ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിൽ കുന്നോത്ത് ഫൊറോനയിലെ മാതൃവേദിയുമായി സഹകരിച്ച് വനിതകൾക്കായി "രുചിക്കൂട്ട് 2026' പാചകമത്സരം സംഘടിപ്പിച്ചു. മീൻകറി, ചിക്കൻ കറി, സാമ്പാർ എന്നീ ഇനങ്ങളാണു മത്സരത്തിന് ഉൾപ്പെടുത്തിയിരുന്നത്. ബയോമൗണ്ടനിൽ നിന്നും ഉത്പാദിപ്പിക്കുന്ന കറിക്കൂട്ടുകൾ ഉപയോഗിച്ച് രുചിയിലും നിറത്തിലും മുന്നിലെത്തുന്ന ടീമിനെ തെരഞ്ഞെടുക്കുകയാണു ലക്ഷ്യം. മത്സരം ബയോ മൗണ്ടൻ മാനേജിംഗ് ഡയറക്ടർ ഫാ. ബെന്നി നിരപ്പേൽ ഉദ്ഘാടനം ചെയ്തു.
അടുത്ത ഓണത്തിന് ബയോ മൗണ്ടന്റെ പ്രവർത്തനപരിധിയായ കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ എല്ലാ ഗ്രാമങ്ങളിലെയും അമ്മമാരെ പങ്കെടുപ്പിച്ച് പാചക മത്സരം നടത്തുമെന്ന് മാനേജിംഗ് ഡയറക്ടർ പറഞ്ഞു.
ബയോ മൗണ്ടൻ ഡയറക്ടർ പി.ടി. ജോസ്, സിസ്റ്റർ സോണിയ, മാർക്കറ്റിംഗ് ഡയറക്ടർ ഫാ. ജയിസ് കുരിശുംമൂട്ടിൽ, കുന്നോത്ത് മാതൃവേദി പ്രസിഡന്റ് സോളി ആഞ്ഞിലിത്തോപ്പിൽ എന്നിവർ പ്രസംഗിച്ചു. കമ്പനി ചെയർമാൻ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി സമ്മാനങ്ങൾ വിതരണം ചെയ്തു. സിസ്റ്റർ ഫിൽസി, വത്സമ്മ തോമസ്, സ്റ്റെഫിൻ മരിയ ചാക്കോ എന്നിവർ വിധികർത്താക്കളായിരുന്നു.
ഓണക്കിറ്റ് വിതരണം
ഇരിട്ടി: ഇരിട്ടി ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്സ് ആൻഡ് റേഞ്ചേഴ്സ് വോളന്റിയർമാർ കുന്നോത്ത് കുടുംബിൽ ഉന്നതി, പെരുമ്പറമ്പ് നാല് സെന്റ് ഉന്നതി എന്നിവിടങ്ങളിലെ കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. ഓണക്കിറ്റ് വിതരണം പായം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എൻ. ജെസി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ.വി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ കെ.വി. സുജേഷ് ബാബു, പിടിഎ വൈസ് പ്രസിഡന്റ് പി.വി. അബ്ദുൾ റഹ്മാൻ, സ്റ്റാഫ് സെക്രട്ടറി എ.എൻ. ബിജുകുമാർ,അധ്യാപകരായ ഇ.പി. അനീഷ് കുമാർ, എം. ജീബ എന്നിവർ പ്രസംഗിച്ചു. സ്കൗട്ട് ക്യാപ്റ്റൻ കെ.കെ. ജോഷിത്ത് കുമാർ, ഷിന്റോ മാത്യു, റേഞ്ചർ ക്യാപ്റ്റൻ എം. അനിത, സ്കൗട്ട്സ് ആൻഡ് റേഞ്ചഴ്സ് അംഗങ്ങളായ സാം ബിനു, അനുനന്ദ്, നിവേദ്, ഹിമാനി അനൂപ്, അൽക്ക അജി എന്നിവർ നേതൃത്വം നൽകി.
Tags : NattuVishesham DistrictNews