പിടിയിലായ ആറായി
പാലക്കാട്: കോട്ടമൈതാനത്തുനിന്നും ടൗണ്‍ സ്റ്റാൻഡിലേക്ക് ബസിൽ യാത്രചെയ്ത മംഗലംഡാമിലെ വീട്ടമ്മയുടെ ബാഗിൽനിന്ന് രണ്ടുപവൻ വരുന്ന സ്വർണമാല മോഷ്ടിച്ച സ്ത്രീയെ പോലീസ് പിടികൂടി.
തമിഴ്നാട് സേലം സ്വദേശി ആറായി (40) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ മേയ് മാസമാണ് മോഷണം നടന്നത്. നാലുമാസമായി സിസി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷിച്ചു വരികയായിരുന്നു.
ഇവർ ഗോവിന്ദാപുരത്തുനിന്നും തൃശൂർബസിൽ കയറിയതായി വിവരം ലഭിച്ചതോടെ കൊല്ലങ്കോട് പോലീസിന്റെ സഹായത്തോടെ പാലക്കാട് സൗത്ത് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തിരക്കേറിയ ബസ് റൂട്ടുകളിൽ പോവുകയും സ്ത്രീകളുടെ സൈഡ് ബാഗിൽനിന്നും വിലപിടിച്ച വസ്തുക്കൾ മോഷ്ടിക്കുകയാണ് ഇവരുടെ രീതി.
ഒരുദിവസംതന്നെ നിരവധിതവണ മോഷണം നടത്തുകയും ഓട്ടോറിക്ഷകളിൽ രക്ഷപ്പെടുകയും ചെയ്യും. പിടിയിലായ പ്രതിക്ക് മറ്റു സ്റ്റേഷൻപരിധികളിൽ കൂടുതൽ കേസുകളുണ്ടോയെന്നു അന്വേഷണം നടത്തിവരികയാണ്.
പാലക്കാട് ടൗണ്‍ സൗത്ത് ഇൻസ്പെക്ടർ എം.ആർ. അരുണ്‍കുമാർ, എസ്ഐ അജാസുദ്ദീൻ, ബാലകൃഷ്ണൻ, എസ്എസ്ഐ സുഗുണ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രദീപ്, ആർ. രാജീദ്, സുബി, കെ.എസ്. ഷാലു, അജിത്ത് എന്നിവരാണ് കേസന്വേഷണം നടത്തി പ്രതിയെ അറസ്റ്റുചെയ്തത്.
Tags : NattuVishesham DistrictNews