ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന പൊതുജനാരോഗ്യ സമിതി യോഗം
കോഴിക്കോട്: ജില്ലാ പൊതുജനാരോഗ്യ സമിതി യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്റെ അധ്യക്ഷതയില്‍ ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്നു.
ഓണം സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായി സ്പെഷ്യല്‍ ഹെല്‍ത്തി കേരള പരിശോധന നടത്തിയതായും 2,025 കടകള്‍ പരിശോധിച്ചതില്‍ 101 കടകള്‍ക്ക് പെതുജനാരോഗ്യ നിയമപ്രകാരം നോട്ടീസ് നല്‍കിയതായും യോഗത്തില്‍ അറിയിച്ചു. പഞ്ചായത്തീരാജ് നിയമ പ്രകാരം 1,05,300 രൂപ പിഴ ഈടാക്കി. എട്ട് കടകള്‍ താല്‍ക്കാലികമായി അടപ്പിച്ചു.
ഓണാഘോഷത്തോടനുബന്ധിച്ച് രാത്രിയും പരിശോധന നടത്താനും ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കാനും ഭക്ഷ്യസുരക്ഷ വകുപ്പിനോട് നിര്‍ദേശിച്ചു.
ജില്ലയിലെ പകര്‍ച്ചവ്യാധികളുടെ അവലോകനവും നടന്നു. ഉത്സവ സീസണ് കഴിയുന്നതോടെ പകര്‍ച്ചവ്യാധികള്‍ വ്യാപകമാകാതിരിക്കാന്‍ എല്ലാ വകുപ്പുകളും പൊതുജനങ്ങളും മുന്‍കരുതലുകളെടുക്കണമെന്നും യോഗം മുന്നറിയിപ്പ് നല്കി.ജില്ലാ കളക്ടര്‍ എം.എസ്. മാധവിക്കുട്ടി, ആരോഗ്യ വകുപ്പ്, ഭാരതീയ ചികിത്സാ വകുപ്പ്, ഹോമിയോപ്പതി, തദ്ദേശസ്വയംഭരണം, ഭക്ഷ്യസുരക്ഷ, ഫിഷറീസ് വകുപ്പ് പ്രതിനിധികള്‍, കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ പ്രതിനിധി തുടങ്ങിയവര്‍ പങ്കെടുത്തു.
തിരുവമ്പാടിയിൽ പഴകിയ എണ്ണയും ഇറച്ചിയും പിടിച്ചെടുത്തു
തിരുവമ്പാടി : ഓണക്കാലത്ത് ഭക്ഷണനിർമാണ - വിതരണ സ്ഥാപനങ്ങളിലെ ശുചിത്വവും ഭക്ഷണത്തി ഗുണനിലവാരവും ഉറപ്പാക്കുന്നതിനും ഭക്ഷ്യവിഷബാധയും വയറിളക്ക രോഗങ്ങളും തടയുന്നതിനുമായി ആരോഗ്യവകുപ്പ് നടത്തുന്ന പ്രത്യേക പരിശോധനയുടെ ഭാഗമായി തിരുവമ്പാടി പഞ്ചായത്തിലെ പുന്നക്കൽ, പുല്ലൂരാംപാറ എന്നിവിടങ്ങളിലെ ഹോട്ടലുകളിലും കാറ്ററിംഗ് സ്ഥാപനങ്ങളിലും പരിശോധന നടത്തി.
പഞ്ചായത്തിന്റെയും കുടുംബാരോഗ്യകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിലായിരുന്നു പരിശോധന. വിവിധ ഹോട്ടലുകളിൽ പഴകിയ എണ്ണ ഉപയോഗിച്ച് ഭക്ഷണം പാചകം ചെയ്യുന്നത് കണ്ടെത്തിയതിനെ തുടർന്ന് എണ്ണ പിടിച്ചെടുത്ത് നശിപ്പിക്കുകയും സ്ഥാപന ഉടമകൾക്ക് താക്കീത് നൽകുകയും ചെയ്തു.
പുല്ലൂരാംപാറയിലെ ഹോട്ടൽ ഐസാനിൽ നിന്ന് വൃത്തിഹീനമായ സാഹചര്യത്തിൽ സൂക്ഷിച്ചിരുന്നതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ 26 കിലോ കോഴിയിറച്ചി, നാല് കിലോ മത്സ്യം, മിശ്രിതമായി സൂക്ഷിച്ചിരുന്ന എട്ട് കിലോ മസാലക്കൂട്ട്, ഒരു കിലോ മയോണൈസ്, രണ്ട് കിലോ കടലക്കറി എന്നിവ പിടിച്ചെടുത്ത് നശിപ്പിച്ചു.പുന്നക്കലിലെ കാറ്ററിംഗ് സ്ഥാപനത്തിന് നിയമാനുസൃത അനുമതികൾ നേടുകയും ജീവനക്കാർക്ക് ഹെൽത്ത് കാർഡ്, കുടിവെള്ളത്തിന്റെ ഗുണനിലവാര പരിശോധനാ റിപ്പോർട്ട് എന്നിവ ലഭ്യമാക്കുകയും ചെയ്തശേഷം മാത്രമേ പ്രവർത്തനം ആരംഭിക്കാവൂവെന്ന് നിർദ്ദേശം നൽകി.
ശുചിത്വനിലവാരവും നിയമാനുസൃത രേഖകളും പാലിക്കാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും തിരുവമ്പാടി പഞ്ചായത്ത് പബ്ലിക് ഹെൽത്ത് ഓഫീസർ ഡോ. കെ.വി. പ്രിയ അറിയിച്ചു.തിരുവമ്പാടി കുടുംബാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ബിനു കുര്യന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി.കെ. പ്രമോദ് , പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ എസ്.എം. അയന , തിരുവമ്പാടി സീനിയർ സിവിൽ പൊലീസ് ഓഫീസർ എം. റഫീഖ് , ജീൻസ് ജോൺ എന്നിവർ പങ്കെടുത്തു.