കല്യാശേരി കീച്ചേരിക്കുന്നിൽ സ്വകാര്യബസ് നിയന്ത്രണം വിട്ട് മറിഞ്ഞ നിലയിൽ.
പാപ്പിനിശേരി (കണ്ണൂർ): കല്യാശേരി കീച്ചേരിക്കുന്നിൽ സ്വകാര്യബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് യാത്രക്കാരായ 48 പേർക്കു പരിക്കേറ്റു.
ഇന്നലെ രാവിലെ 11.10 ഓടെ പയ്യാവൂർ ചന്ദനക്കാംപാറയിൽ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന കക്കാട് ബസാണ് അപകടത്തിൽപ്പെട്ടത്. റോഡ് മുറിച്ചു കടക്കുകയായിരുന്നയാളെ രക്ഷിക്കാനായി ബ്രേക്ക് ചെയ്ത് വെട്ടിച്ചപ്പോൾ ബസ് നിയന്ത്രണം വിട്ടു മറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഓടിക്കൂടിയ നാട്ടുകാരാണ് ബസിലുണ്ടായിരുന്നവരെ ആശുപത്രികളിലേക്ക് മാറ്റിയത്.
പരിക്കേറ്റവരെ ഗവ.മെഡിക്കൽ കോളജ് ആശുപത്രി, പാപ്പിനിശേരി സിഎച്ച്സി, എംഎം ആശുപത്രി, കണ്ണൂരിലെ ആശുപത്രികൾ എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. മാന്പയിലെ സജിത (35) കൊളത്തൂരിലെ പ്രകാശൻ (55), ആലക്കോടെ അലീന (20 ), പാപ്പിനിശേരിയിലെ വൈഗ(14) ദർശു (28), കുറുമാത്തൂരിലെ രാജേന്ദ്രൻ (65) കരിന്പത്തെ കണ്ണൻ (75), കല്യാശേരിയിലെ പവിത്രൻ (79), ബക്കളത്തെ ആദിത്ത് (17 ), ചക്കരക്കല്ലിലെ ശംഷിറ (39), വാസുദേവൻ (62), തോപ്പൻ (44) അന്യസംസ്ഥാന തൊഴിലാളികളായ പാനൂരിലെ അജു (27), അസ്ലം (35) തുടങ്ങിയവരെയാണ് പാപ്പിനിശേരി സിഎച്ച്സിയിൽ പ്രവേശിപ്പിച്ചത്. വൈഷ്ണവ് (22), നാദിയ (14), ലിജി പ്രമോദ് (41), ബിന്ദു (45), ബേബി (64), രജിത (52), ദേവനന്ദ (16 ), ദിയ (14 ), ഫസീല (15), ഹരികൃഷ്ണ (16), അരുണ (20) ഷെൻസ (14),സെൻഹ (14) എന്നിവരാണ് മറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. ബാക്കിയുള്ളവരുടെ പരിക്ക് സാരമുള്ളതല്ല.
കണ്ണപുരം, വളപട്ടണം പൊലിസും നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തെ തുടർന്ന് റോഡിൽ പരന്നൊഴുകിയ ഓയിൽ അഗ്നിരക്ഷാസേന വെള്ളം ചീറ്റി വൃത്തിയാക്കി.
പരിക്കേറ്റവരെ കെ.വി.സുമേഷ് എംഎൽഎ, പാപ്പിനിശേരി പഞ്ചായത്ത് പ്രസിഡന്റ് കെ. പ്രദീപ് കുമാർ സിപിഎം പാപ്പിനിശേരി ലോക്കൽ സെക്രട്ടറി ടി.വി. രാജീവൻ, മുസ്ലിം ലീഗ് ലീഗ് ജില്ലാ പ്രസിഡന്റ് അബുൾ കരിംചേലേരി, ഒ.കെ. മൊയ്തീൻ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജാഫർ മാങ്കടവ്, എം.സി. ദിനേശൻ എന്നിവർ ആശുപത്രികളിൽ സന്ദർശിച്ചു.
Tags : NattuVishesham DistrictNews